2013, സെപ്റ്റംബർ 6, വെള്ളിയാഴ്‌ച

സ്നേഹപൂര്‍വ്വം ടി.പി(കവിത)

അന്ത്യ ചുംബനം
വിദൂരമാക്കിയ
കറപുരണ്ട ദിനം
ചോരമണക്കുന്നമരണം
പലകുറി എനിക്കുചുറ്റും വട്ടമിട്ടു
 ആണ്ടുപോയ എന്‍റെ സ്വപ്നങ്ങളില്‍
വ്രണിത മനുഷ്യരുടെ
നിലവിളി തുടങ്ങുന്നു

പ്രിയതമാ ....
കുഞ്ഞുമോനെ
നിങ്ങളുടെ കണ്ണിലെ നിണം
എന്‍റെ ആത്മാവിന്‍റെ
ഉയിര്‍ത്തെഴുന്നേല്‍പ്പിന്
തടസ്സമാവുന്നുവോ

കൊടുവാള്‍ എന്‍റെകഴുത്തിലേക്കിറക്കിയപ്പോള്‍
അവര്‍ വിറച്ചു
ഞാന്‍ കരഞ്ഞില്ല
\മണക്കുന്ന ചുടുചോര
ഞാന്‍ നിങ്ങളിലേക്കൊഴുക്കി
ചുമലില്‍ താങ്ങി
വെട്ടിവീഴ്ത്തിയപ്പോള്‍
രക്തക്കട്ടകള്‍ ഞാനവരിലേക്ക്
കാര്‍ക്കിച്ചു തുപ്പി

മകനേ......അവസാനമായി
ഞാന്‍ നിനക്ക് തന്ന ചുംബനം
നിന്‍ ചുണ്ടുകള്‍ വിറയാതിരിക്കാന്‍
പ്രിയതമേ .......അവസാനമായി
ഞാന്‍ ചേര്‍ത്തു നിര്‍ത്തിയത്
കരുത്തുള്ള എന്‍റെ ചൂട്പകരാന്‍
വികാരങ്ങള്‍ക്കിടയിലേ
ശുന്യത പോലെ
മകനേ.....ഇനിയാത്രവേണ്ട
നിന്‍റെയമ്മ തനിച്ചാണ്
കുഞ്ഞേ സ്വകാര്യതയില്‍ നിന്‍റെ അമ്മ തനിച്ചാണ്

ദൂരെയൊരു ചുവന്ന നക്ഷത്രമായി
ഞാനറിയുന്നു
കണ്ണില്‍ ഇരുട്ട് തപ്പുന്ന
കുലംകുത്തികളെ
ഇനി കരയാന്‍
ഒരു പെണ്ണും മകനും
ഒരമ്മയുമുണ്ടാവരുത്
ഒലിച്ചിറങ്ങിയ മരണത്തിലൂടെ
അടിമത്തം വിധിച്ചവര്‍
വിരിച്ച വലയില്‍
ഇനി ഞാന്‍ അല്പം വിശ്രമിക്കട്ടെ
                                                                            ഷറഫുന്നിസ.പി.വി   കണ്ണൂര്‍