2013, നവംബർ 25, തിങ്കളാഴ്‌ച

സുറതുല്‍ ഫാത്തിഹ:ശ്രേഷ്ടതകള്‍

സൂറതുല്‍ ഫാതിഹയെ കുറിച്ച് പറയുന്നതിനു മുമ്പ് വിശുദ്ധ ഖുര്‍ആനിലെ അധ്യായങ്ങളുടെ പേരുകളുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്.
വിശുദ്ധ ഖുര്‍ആനിലെ അധ്യായങ്ങള്‍ക്കു എങ്ങനെയാണ് നാം ഇന്നു കാണുന്ന പേരുകള്‍ വന്നത്? വിശുദ്ധ ഖുര്‍ആനിലെ പേരുകളും അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതം തന്നെയാണ്. അതു പ്രവാചകന്‍ തിരുമേനി (സ) സ്വഹാബാക്കള്‍ക്കു വിവരിച്ചുകൊടുക്കുകയാണ് ചെയ്തത്. വഹ്‌യ് ഇറങ്ങുന്ന മുറക്ക് തന്നെ തിരുമേനി (സ) അതിന്റെ പേരും പറയുകയാണ് പതിവ്. തിരുമേനി പറഞ്ഞതായി ഒരു ഹദീസ് ഇങ്ങനെ കാണാം. 'ഈ ആയത് ഇന്ന ആയതിനുശേഷം ഇന്ന സൂറതില്‍ ചേര്‍ക്കൂ.' (മുസ്‌നദ് അഹ്മദ് 1/57)
ഈയടിസ്ഥാനത്തില്‍ വിശുദ്ധ ഖുര്‍ആനിലെ അധ്യായങ്ങള്‍ക്ക് പേരിടാന്‍ സത്യവിശ്വാസികള്‍ക്ക് അവകാശമില്ല. വിശുദ്ധ ഖുര്‍ആനിലെ അധ്യായങ്ങളുടെ നാമങ്ങള്‍ ആ അധ്യായത്തിലെ പ്രമേയങ്ങള്‍ ആവുകയോ അതില്‍ പരാമര്‍ശവിധേയമായ പേരുകളോ സംഭവങ്ങളോ ആകാം. ഉദാഹരണം ഫാതിഹ എന്ന സൂറത്. ഫാതിഹ എന്നാല്‍ പ്രാരംഭം എന്നാണ്. തുടക്കം, മുഖവുര എന്നെല്ലാം ഇതിന് അര്‍ത്ഥമുണ്ട്. ഓരോ അധ്യായത്തിനും എന്തുപേരിടണം എങ്ങനെ വിളിക്കണമെന്നത് അല്ലാഹുവിന്റെ അധികാരത്തില്‍പ്പെട്ടതാണ്. അധ്യായത്തിന്റെ പ്രമേയവുമായി ബന്ധമില്ലാത്തതെന്നു തോന്നുന്ന പേരുനല്‍കലും അവന്റെ അധികാരത്തില്‍പ്പെട്ട കാര്യം തന്നെ.

ഇമാം സുയൂത്വി തന്റെ തഫ്‌സീറില്‍ പറയുന്നുണ്ട്. എല്ലാ സൂറതുകളും അവയുടെ നാമങ്ങളും അല്ലാഹുവിന്റെ പ്രവാചകനില്‍ നിന്ന് സ്ഥിരപ്പെട്ടുവന്ന ഹദീസുകളില്‍ നിന്ന് സ്വീകരിക്കപ്പെട്ടവയാണ്. ഇമാം സര്‍കശി പറയുന്നു. അധ്യായങ്ങള്‍ക്ക് നിരവധി നാമങ്ങള്‍ ഉണ്ടായതിനെ കുറിച്ച് ഗവേഷണം നടത്തേണ്ടതാണ്. സാഹചര്യങ്ങളാണോ അതല്ല അല്ലാഹുവിന്റെ അധികാരമാണോ അധ്യായങ്ങള്‍ക്ക് പേരിടുന്നതിനു കാരണമായിരിക്കുക എന്ന ചോദ്യത്തിന് അത് അല്ലാഹുവിന്റെ ഇഷ്ടമെന്നേ പറയാന്‍ കഴിയൂ. കാരണം, അധ്യായങ്ങളുടെ പേരും അതിലെ വിഷയങ്ങളും തമ്മില്‍ ഒരു ബന്ധവും മാനുഷികയുക്തിക്ക് കണ്ടെത്താനാകാത്ത സൂറതുകളും വി. ഖുര്‍ആനിലുണ്ട്. എന്നാല്‍ പല അധ്യായങ്ങള്‍ക്കും നല്‍കപ്പെട്ടിട്ടുള്ള ഒന്നിലധികമുള്ള പേരുകളില്‍ പലതും പ്രവാചകനില്‍ നിന്ന് സ്ഥിരപ്പെട്ടതല്ലെന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്. അധികപേരുകളും സ്ഥിരപ്പെട്ടവയാണെങ്കിലും ചിലതിന്റെ സനദ് സ്വഹാബികളിലേക്കും താബിഉകളിലേക്കും മാത്രമേ ചെന്നെത്തുന്നുള്ളൂ.

 സൂറതുല്‍ ഫാതിഹ വിശുദ്ധ ഖുര്‍ആനിലെ ഏറ്റവും സവിശേഷമായ അധ്യായങ്ങളില്‍ ഒന്നാണ്. മറ്റു സൂറതുകള്‍ക്കൊന്നുമില്ലാത്ത പല പ്രത്യേകതകളും പദവികളും ഈ സൂറതിനുണ്ട്. ഏതൊരു വിശ്വാസിയുടെ ജീവതത്തോടും വളരെ അടുത്തു നില്‍ക്കുന്ന ഈ അധ്യായത്തിന്റെ പല സവിശേഷതകളും മഹത്ത്വവും വിശ്വാസികള്‍ മനസ്സിലാക്കിയിട്ടുണ്ടാകും.

ഒരു അടിമ തന്റെ രക്ഷിതാവിനോട് എങ്ങനെ സംഭാഷണം നടത്തണമെന്ന് അല്ലാഹു തന്റെ അടിമയെ പഠിപ്പിക്കുന്ന ഒരു അധ്യായമാണിത്. അവന് ജീവിതവും നേര്‍മാര്‍ഗവും അനുഗ്രഹങ്ങളും തന്ന തന്റെ സ്രഷ്ടാവിനോട്  പരലോക വിജയത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയാണ് സൂറതുല്‍ ഫാതിഹ.
സൂറതുല്‍ ഫാതിഹക്ക് ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ നിരവധി പേരുകള്‍ കാണാം. ഇമാം സുയൂത്വി പറയുന്നത് സൂറതുല്‍ ഫാതിഹക്ക് ഇരുപതിലധികം പേരുകള്‍ ഉണ്ടെന്നാണ്. ഈ പേരുകള്‍ എല്ലാം തന്നെ ഫാതിഹ സൂറത്തിന്റെ മഹത്ത്വത്തെ വിളിച്ചോതുന്നതാണെന്ന് അദ്ദേഹം പറയുന്നു.

*. ഫാതിഹതുല്‍ കിതാബ്. ഫാതിഹതുല്‍ ഖുര്‍ആന്‍: വിശുദ്ധ ഖുര്‍ആനിലെ ആദ്യ അധ്യായത്തിന്റെ പ്രഥമ പേരു സുറതുല്‍ ഫാതിഹ എന്നു തന്നെയാണ്. അബൂ ഹുറൈയ്‌റ പ്രവാചകനില്‍ നിന്ന് കേട്ടതായ ഒരു ഹദീസ് ഇമാം ഇബ്‌നു ജരീര്‍ അത്വബരി ഉദ്ധരിക്കുന്നുണ്ട്. പ്രവാചകന്‍ പറഞ്ഞു. ഇത് (ഈ അധ്യായം) ഉമ്മുല്‍ ഖുര്‍ആനാണ്, ഇത് ഫാതിഹതുല്‍ കിതാബാണ്,  ഇതു സബ് ഉല്‍ മസാനിയാണ്.' ഖുര്‍ആന്‍ എന്ന ഗ്രന്ഥം തുറക്കുമ്പോല്‍ ആദ്യമായുള്ള അധ്യായം ആയതു കൊണ്ടാണ് ഇതിന് ഈ പേര് വന്നത്. ഖുര്‍ആന്‍ പാരായണത്തിനു മുമ്പും മറ്റുനല്ല കാര്യങ്ങള്‍ക്കും പഠനത്തിനും നമസ്‌കാരത്തിലുമൊക്കെ പ്രാരംഭ പ്രാര്‍ത്ഥനയാണ് സൂറതുല്‍ ഫാതിഹ എന്നത്. ആദ്യമായി ഇറക്കപ്പെട്ട പൂര്‍ണ്ണ അധ്യായം സൂറതുല്‍ ഫാതിഹയാണ്. ആദ്യമായി ലൗഹില്‍ മഹ്ഫൂദില്‍ എഴുതപ്പെട്ട സൂറതും ഇതാണെന്നു പറയപ്പെടുന്നു.

*. ഉമ്മുല്‍ കിതാബ്, ഉമ്മുല്‍ ഖുര്‍ആന്‍. ഈ സൂറതിനെ മറ്റുള്ള അധ്യായങ്ങള്‍ പിന്തുടര്‍ന്നു വരുന്നതുകൊണ്ടാണ് ഇതിനെ ഉമ്മുല്‍ ഖുര്‍ആന്‍ എന്നു വിളിക്കാന്‍ കാരമണമെന്ന് ഇമാം മാവര്‍ദി പറയുന്നു. എന്നാല്‍ ഇബ്‌നു സീരീനെ പോലുള്ള താബിഈ പണ്ഡിതന്‍മാര്‍ സൂറതുല്‍ ഫാതിഹയെ ഉമ്മുല്‍ കിതാബ് എന്നു വിളിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ലൗഹുല്‍ മഹ്ഫൂദിനെ  വിശുദ്ധ ഖുര്‍ആന്‍ ഉമ്മുല്‍ ഖുര്‍ആന്‍ എന്ന് വിളിച്ചിട്ടുണ്ടെന്നതായിരുന്നു അതിനു കാരണം. 
* അല്‍ ഖുര്‍ആനുല്‍ അളീം: അല്‍ഫാതിഹക്ക് അല്‍ ഖുര്‍ആനുല്‍ അളീം ശ്രേഷ്ഠ്ര ഗ്രന്ഥം എന്ന പേരുമുണ്ട്. ഇമാം ബുഖാരി തന്റെ ഗ്രന്ഥത്തിന്റെ തുടക്കത്തില്‍ ഇതിനെ വിശദീകരിച്ചു കൊണ്ടു പറയുന്നത്, സൂറതുല്‍ ഫാതിഹക്ക് ഉമ്മുല്‍ ഖുര്‍ആന്‍ എന്ന നാമകരണം കൂടിയുണ്ട് എന്നാണ്. വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഒരാള്‍ ആദ്യമായി ഓതുന്നതിനു മുമ്പ് ഫാതിഹയില്‍ നിന്ന് ആരംഭിക്കുന്നതാണ് ഉത്തമം. എല്ലാ നല്ല കാര്യങ്ങളുടെയും മുന്നോടിയായി സൂറതുല്‍ ഫാതിഹ ഓതുന്നത് നല്ലതാണ്. ഒരാള്‍ പ്രാര്‍ത്ഥിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അതിന് മുമ്പ് സൂറതുല്‍ ഫാതിഹ ഓതുന്നതു പുണ്യകരമാണ്. ഒരാള്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നു. പുതിയ ഒരു ജീവിതം ആരംഭിക്കാനുദ്ദേശിക്കുന്ന അയാള്‍ സൂറതുല്‍ ഫാതിഹ കൊണ്ട് ആരംഭിക്കട്ടെ. എല്ലാ പ്രവൃത്തികളിലും അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുവാന്‍ വേണ്ടിയാണിത്.

*. അല്‍ഹംദ്: സൂറതുല്‍ ഫാതിഹയുടെ മറ്റൊരു പേരാണ് സ്തുതി എന്നര്‍ത്ഥമുള്ള അല്‍ഹംദ്. അല്ലാഹുവിനെ സ്തുതിച്ചു കൊണ്ട് ആരംഭിക്കുന്ന പ്രഥമപദമുള്ളതു കൊണ്ടാണ് ഇതിനെ സൂറതുല്‍ ഹംദ് എന്നു പറയാന്‍ കാരണം. അല്ലാഹുവിനെ സ്തുതിക്കുക എന്നത് സത്യവിശ്വാസിയുടെ ലക്ഷണങ്ങളില്‍ ഒന്നാണ്. അല്ലാഹുവിനെ സ്ഥിരം ഓര്‍ക്കുന്നവര്‍ക്കേ അല്ലാഹുവിനേ സ്തുതിക്കാന്‍ കഴിയൂ. ആളുകള്‍ കണ്ടുമുട്ടുമ്പോള്‍ പരസ്പരം വിശേഷങ്ങള്‍ അന്വേഷിക്കും. എന്തൊക്കെയുണ്ട് വിശേഷങ്ങള്‍? ഹൗ ആര്‍ യൂ? കൈഫല്‍ ഹാല്‍? കൈസേഹെ ആപ്? ഇങ്ങനെ എല്ലാ ഭാഷകളിലുമുള്ള സുഖവിവരം തിരക്കലിനും സത്യ വിശ്വാസിക്ക് ഒരേ മറുപടിയായിരിക്കും. അല്‍ ഹംദുലില്ലാഹ്. ഈ സ്തുതിയില്‍ എല്ലാം അടങ്ങിയിരിക്കുന്നുണ്ട്. തനിക്ക് സൗഖ്യം പ്രദാനംചെയ്ത അല്ലാഹുവിനെ സ്തുതിക്കുകയാണ് അവന്‍, മാത്രമല്ല, തന്റെ സൗഖ്യാവസ്ഥയ്ക്കുകാരണം അല്ലാഹുവാണെന്ന് തുറന്നു സമ്മതിക്കുന്നു. അല്ലാഹുവിനെ ഓര്‍മ്മിക്കുന്നു. അല്‍ ഹംദുലില്ലാഹ് എന്ന് പറയല്‍ സ്വദഖയാണ്. അല്ലാഹുവിനുള്ള ഓര്‍മയാണത്. കാരണം പ്രവാചകന്‍ (സ) ഒരു ഹദീസില്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. എല്ലാ തസ്ബീഹുകളും (പ്രകീര്‍ത്തനങ്ങള്‍) തഹ്മീദുകളും (സ്തുതികളും) നന്‍മയാണ് സ്വദഖയാണ് എന്ന്. അല്‍ഹംദുലില്ലാഹ് എന്നത് വിശുദ്ധ ഖുര്‍ആനിലെ പദമാണ്. ഖുര്‍ആനിലെ ഓരോ വാക്കുകളും അക്ഷരങ്ങളും ഉച്ചരിക്കല്‍ പുണ്യമാണ്. ഖുര്‍ആനിലെ ഹര്‍ഫുകള്‍ക്കു പോലും പുണ്യമുണ്ടെന്നാണ് തിരുമേനി വാഗ്ദാനം ചെയ്യുന്നത്.    

ഖുര്‍ആനില്‍ ഓരോ സൂറതുകളുടെയും നാമകരണത്തിന് കാരണങ്ങളുണ്ട്. സൂറതുല്‍ ബഖറ എന്ന രണ്ടാമധ്യായത്തിന് ആ പേരു വരാന്‍ കാരണമെന്താണ്? കാരണം ഈ സൂറതില്‍ ബനൂ ഇസ്‌റായീല്യരുടെ ഒരു പശുവിനെ കുറിച്ചുള്ള കഥയുണ്ട്. ഇതു പോലെ സൂറതുല്‍ ഫാതിഹയിലെ വന്നിട്ടുള്ള ഒരു പദമാണ് അല്‍ ഹംദ്. അക്കാരണം കൊണ്ടാണ് ഇതിന് സൂറതുല്‍ ഹംദ് എന്നു പേരുവന്നത്.

* സ്വലാത്: ഫാതിഹയുടെ മറ്റൊരു പേര് സ്വലാത് എന്നാണ് അഥവാ നമസ്‌കാരം. നമസ്‌കാരത്തില്‍ ഒരു വിശ്വാസി ഫാതിഹ സൂറത് ഓതുന്നു. എന്നല്ല, ഫാതിഹ ഇല്ലാതെ നമസ്‌കാരമില്ല. ഒരോ റക്അതിലും ഫാതിഹ ഓതാന്‍ നിര്‍ബന്ധിതനാണ് വിശ്വാസി. ഒരാളുടെ നമസ്‌കാരത്തിന്റെ സാധുത തീരുമാനിക്കപ്പെടുന്നത് ഫാതിഹ ഓതിയോ ഇല്ലയോ എന്നതിലാണ്.

* അശ്ശിഫാ: സൂറതുല്‍ ഫാതിഹയുടെ മറ്റൊരു നാമം ശമനം എന്നാണ്. സ്വാസ്ഥ്യം, ചികിത്സ എന്നെല്ലാം പറയാം. സുറതുല്‍ ഫാതിഹ വിഷത്തെ നീക്കുമെന്ന് പ്രവാചകന്‍ തിരുമേനിയുടെ ഒരു ഹദീസില്‍ കാണാം. ഉദാഹരണത്തിന് നിങ്ങള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റുവെന്നു കരുതുക. സൂറതുല്‍ ഫാതിഹ ആവര്‍ത്തിച്ച് പാരായണം ചെയ്യുക എന്നത് അല്ലാഹുവിന്റെ പ്രവാചകന്‍ പഠിപ്പിച്ച് ഒരു രോഗ ചികിത്സയാണ്. ഇതിനര്‍ത്ഥം വിഷവൈദ്യനെ കാണേണ്ടതില്ലെന്നോ മറ്റു ആധുനിക ചികിത്്‌സകള്‍ ചെയ്യേണ്ടതില്ലെന്നോ അല്ല. അതും ചെയ്യണം. ആത്മീയ ചികിത്സകളുടെ ഫലങ്ങള്‍ അത് ചൊല്ലുന്ന ആളുടെ മാനസികാവസ്ഥയും ഈമാനുമായി ബന്ധപ്പെട്ട കാര്യമാണ്. ഈമാനിക ശക്തിയുടെ തോത് അനുസരിച്ചാണ് അത് നമ്മുടെ അസുഖങ്ങള്‍ മാറ്റുന്നത്. ഉദാഹരണത്തിന് ഒരിക്കല്‍ ഉമര്‍(റ)ന്റെ അടുക്കല്‍ ഒരാള്‍ വന്നിട്ടു പറഞ്ഞു. അല്ലയോ ഉമര്‍! എനിക്ക് വല്ലാത്ത തലവേദന. ഞാനെന്തു ചെയ്യണം. ഖുര്‍ആനില്‍ നിന്ന് ഏതാനും ആയതുകള്‍ എനിക്ക് ശമനത്തിനു വേണ്ടി പറഞ്ഞു തരുവിന്‍. ഉമര്‍ അദ്ദേഹത്തോടു പറഞ്ഞു. താങ്കള്‍ സൂറതുല്‍ ഫാതിഹ ഓതുക. താങ്കളുടെ തല വേദന പോയിക്കോളും. അദ്ദേഹം മടങ്ങി സൂറതുല്‍ ഫാതിഹ ഓതി പല പ്രാവശ്യം ഓതി. എന്നാല്‍ അദ്ദേഹത്തിന്റെ തലവേദനക്ക്് ഒരു ശമനവുമില്ല. അദ്ദേഹം തിരിച്ച് ഉമര്‍ (റ) അടുക്കല്‍ വന്നിട്ടു പറഞ്ഞു. ഉമര്‍ എന്റെ തലവേദനക്കു ഒരു ശമനവുമില്ല. ഞാന്‍ പലപ്രാവശ്യം ഫാതിഹ ഓതി. ഉമര്‍ അയാളെ അടുത്തു വിളിച്ചു അദ്ദേഹത്തിന്റെ നെറ്റിയില്‍ കൈവച്ചിട്ട് സൂറതുല്‍ ഫാതിഹ ഓതി. ഉമര്‍ ഫാതിഹ ഓതി തീര്‍ന്നപ്പോഴേക്കും അയാളുടെ തലവേദന പോയിട്ടുണ്ടായിരുന്നു. എല്ലാവരുടെയും ഈമാന്‍ ഒരു പോലെയല്ല. ഈമാന്‍ കൂടുതലുള്ള ആളുകളുടെ പ്രാര്‍ത്ഥനകള്‍ക്ക് എളുപ്പം ഉത്തരംലഭിക്കും. സത്യത്തില്‍ ഖുര്‍ആനിലെ ഫാതിഹയില്‍ മാത്രമല്ല ശമനമുള്ളത്, ഖുര്‍ആന്‍ പൂര്‍ണ്ണമായും നിങ്ങള്‍ക്ക് ശമനമാണെന്നാണ് വിശുദ്ധ ഖുര്‍ആന്‍ തന്നെ പറഞ്ഞിരിക്കുന്നത്. നിങ്ങളെ ഏതെങ്കിലും വിഷ ജന്തുക്കള്‍ കടിച്ചാല്‍, മറ്റു രീതിയില്‍ നിങ്ങള്‍ക്കു വിഷമേറ്റാല്‍ ഖുര്‍ആനിലെ സൂറതുല്‍ ഫാതിഹ ഒരു ശമനൗഷധമാണെന്ന് ഓര്‍ക്കേണ്ടതുണ്ട്. (ഫാതിഹയുടെ ആശയം ഒരു വ്യക്തിയുടെ മനസ്സിലുള്ള ഭീതിയെയും ഭയത്തെയും  നീക്കിക്കളയുന്നു. വിഷം തീണ്ടിയ ആളെസംബന്ധിച്ചിടത്തോളം ഭയവും തന്‍മൂലമുള്ള വര്‍ധിച്ച ഹൃദയമിടിപ്പും മരണത്തിന് കാരണമായേക്കാം)ആധുനിക കാലത്ത് അല്ലാഹു സാധ്യമാക്കിയ എല്ലാ ചികിത്സയും നാം സ്വീകരിക്കുമ്പോള്‍ തന്നെ സത്യവിശ്വസിയെ സംബന്ധിച്ചിടത്തോളം പ്രവാചക തിരുമേനിയുടെ ഈ ചികിത്സാ രീതി മറന്നു കൂടാത്തതാകുന്നു.

*. റുഖ്‌യ: മറ്റൊരു പേര് റുഖ്‌യ എന്നാണ് ഇതും ഒരുതരം ചികിത്സ തന്നെ. ആത്മീയ സൗഖ്യമെന്നാണ് ഇതുകൊണ്ടു ഉദ്ദേശിക്കുന്നത്. ആത്മീയ ശാന്തിക്കും മനസ്സമാധാനത്തിനും സൂറതുല്‍ ഫാതിഹ അത്യുത്തമമേ്രത. ഒരാള്‍ അങ്ങേയറ്റത്തെ ആത്മസംഘര്‍ഷത്തിലാണെന്നു കരുതുക. അയാളുടെ മനസ്സിനെ എന്തോ വല്ലാതെ അലട്ടി കൊണ്ടിരിക്കുന്നു. അങ്ങനെയുള്ളവര്‍ സൂറതുല്‍ ഫാതിഹ ഓതട്ടെ. കുട്ടികള്‍ രാത്രിസമയങ്ങളില്‍ വല്ലാതെ കരയുന്നു. എന്താണ് കരച്ചിലിന്റെ കാരണമെന്ന് അറിയില്ല. കരഞ്ഞു കൊണ്ടേയിരിക്കുന്നു. കുട്ടികള്‍ക്ക് മേല്‍ സൂറതുല്‍ ഫാതിഹ ഓതി ഊതുക. അവരുടെ വിഷമതകള്‍ മാറും. അല്ലാഹുവിലുള്ള ഈമാന്റെ തോതനുസരിച്ചാണ് ഈ പ്രാര്‍ത്ഥനകളുടെ ഫലപ്രാപ്തി എന്ന കാര്യത്തില്‍ സംശയമില്ല. സൂറതുല്‍ ഫാതിഹയെ പ്രവാചകന്‍ തിരുമേനി തന്നെയാണ് സൂറതുറുഖ്‌യ എന്നുവിളിച്ചത്. അവിടുന്നു തന്നെ ദിവസവും തന്റെ ശരീരത്തില്‍ ഫാതിഹ ഓതി ഊതുമായിരുന്നു. തന്റെ പത്‌നിയെക്കൊണ്ട് ഫാതിഹ ഓതി അവിടുന്നിന്റെ ശരീരത്തില്‍ ഊതിപ്പിക്കുമായിരുന്നു. പ്രവാചക തിരുമേനി തന്നെ അങ്ങനെ ചെയ്യുമായിരുന്നെങ്കില്‍ നമുക്കും അങ്ങനെയാവാം എന്ന കാര്യത്തില്‍ സംശയത്തിനു പഴുതുണ്ടോ? മാനസിക പ്രയാസങ്ങള്‍, പേടി, അസ്വസ്ഥത എന്നിവക്ക് സൂറതുല്‍ ഫലഖും സൂറതുന്നാസ് ഓതാനും അവിടുന്ന് കല്‍പ്പിച്ചിട്ടുണ്ട്. തീര്‍ച്ചയായും അല്ലാഹു പിശാചില്‍ നിന്ന് നമ്മെയും നമ്മുടെ കുട്ടികളെയും രക്ഷിക്കുക തന്നെ ചെയ്യും ഇങ്ങനെ ചെയ്യുക വഴി. അല്ലാഹുവിന്റെ സംരക്ഷണം ഉണ്ടായിരിക്കെ പിശാചിന് എങ്ങനെയാണ് മനുഷ്യനനെ ആക്രമിക്കാന്‍ കഴിയുക.

പിശാചുക്കള്‍ മനുഷ്യ വര്‍ഗത്തിലുമുണ്ട്. അവരുടെ ദുഷ്‌പ്രേരണകളില്‍ നിന്നും ദുര്‍നോട്ടങ്ങളില്‍ നിന്നുമുള്ള സംരക്ഷണവും അല്ലാഹു ഇതു വഴി പ്രദാനം ചെയ്യുന്നു. ചില മനുഷ്യരുടെ നോട്ടങ്ങള്‍ നമുക്ക് അപകടമുണ്ടാക്കിയേക്കും. അതില്‍ നിന്ന് രക്ഷ  തേടുവാനും അല്ലാഹു വിശ്വാസികളോട് ആവശ്യപ്പെടുന്നുണ്ട്.
   
*. അല്‍ വാഫിയ : മുന്‍പ് സൂചിപ്പിച്ച രണ്ട് പേരുകളോടും വളരെ സാമ്യമുള്ള നാമമാണ്് ഇത. സുരക്ഷ എന്നാണ് ഇതിന്റെ അര്‍ത്ഥം. വിശുദ്ധ ഖുര്‍ആനിലെ മറ്റു സൂറതുകളെ കൂടി ഉള്‍ക്കൊള്ളുന്നു എന്ന അര്‍ത്ഥത്തിലും ഈ നാമം പറയാറുണ്ട്. സുഫ് യാനുബ്‌നു ഉയയ്‌ന എന്ന പണ്ഡിതന്‍ പറയുന്നത് വിശുദ്ധ ഖുര്‍ആന്റെ മുഴുവന്‍ ആശയങ്ങളും ഈ സൂറത്തില്‍ അടങ്ങിയിരിക്കുന്നതു കൊണ്ടാണ് ഇതിനെ വാഫിയ എന്നു വിളിക്കുന്നത് എന്നാണ്.
   
*. അല്‍ കാഫിയ: ഫാതിഹ സൂറതിന്റെ മറ്റൊരു നാമമാണ് അല്‍ കാഫിയ. എല്ലാത്തിനും മതിയായതാണ്. എല്ലാ ദിവസവും ഒരു വിശ്വാസി ഈ സൂറത് ഓതുന്നത് എത്ര പ്രാവശ്യമാണോ അത്രയും അവന് മതിയായ പ്രാര്‍ഥനയും സുരക്ഷയും ആശ്വാസവുമാണത്. പ്രവാചകന്ന് (സ) അവതരിച്ച ആയതുകളില്‍ ഒരു പൂര്‍ണ്ണ അധ്യായമായി അവതരിച്ച ആദ്യ സൂറത് സൂറതുല്‍ ഫാതിഹയാണ്. ആദ്യമായി അവതരിച്ച സൂറതുല്‍ അലഖിലാകട്ടെ അന്ന് അഞ്ച് സൂക്തങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. അതിനു ശേഷം സുറതുല്‍ മുസ്സമ്മില്‍, മുദ്ദസ്സിര്‍ എന്നീ അധ്യായങ്ങളിലെയും ഏതാനും സൂക്തങ്ങള്‍ അവതരിച്ചു. പ്രവാചന് ഇറങ്ങിയ വെളിപാടുകളില്‍ ഏറ്റവുമാദ്യം പൂര്‍ണ സൂറയായി അവതരിച്ചത് സൂറതുല്‍ ഫാതിഹയാണ്.

*. അല്‍ കന്‍സ്: നിധി എന്നാണ് ഇതിന്റെ അര്‍ത്ഥം. അല്ലാഹുവിന്റെ നിധിയാണിത്. പരമാവധി കൂടുതല്‍ ഓതുക. സൂറതുല്‍ ഫാതിഹ എന്ന അധ്യായമുള്ള മതമാണ് ഇസ്‌ലാം. ഇതുപൊലെ ഒരു പ്രാര്‍ത്ഥനയോ അധ്യായമോ മറ്റൊരു മതത്തിലുമില്ല. അതിനാല്‍ സൂറതുല്‍ ഫാതിഹ ജീവിതത്തില്‍ പരമാവധി പാരായണം ചെയ്തുകൊണ്ടിരിക്കുക.