2013, നവംബർ 21, വ്യാഴാഴ്‌ച

ജോലിയുള്ള സ്ത്രീ തലയില്‍ കയറുമോ..?

-എഴുതിയത്-സ്വദഫ് ഫാറൂഖി-
------------------------------------------------------
സ്ത്രീകളെക്കുറിച്ചും  സാമ്പത്തിക സ്വാശ്രയത്വത്തെക്കുറിച്ചും പരസ്പരവൈരത്തോടെയുള്ള അതിതീവ്രവാദഗതികള്‍ പലപ്പോഴും ഞാന്‍ അഭിമുഖീകരിക്കാറുണ്ട്. അതിലൊരു വാദം കടുത്ത പുരുഷാധിപത്യമനോഭാവത്തിന്റെതാണ്.  അതായത്, സ്ത്രീക്ക് സമ്പത്ത് നേടുവാനും സ്വന്തംകാലില്‍ നില്‍ക്കാനും അവസരം നല്‍കിയാല്‍ അവള്‍ താന്തോന്നിയും ആരെയും കൂസാത്തവളും ആയിത്തീരും.
കുടുംബകാര്യങ്ങള്‍ക്ക് ചിലവഴിക്കുന്നതിനുപകരം സ്വാര്‍ഥകാര്യങ്ങള്‍ക്കായി ചെലവിടുന്ന ധാരാളിയാകും. സ്ത്രീകളുടെ സാമ്പത്തിക സ്വാശ്രയത്വത്തെ ഈ കാഴ്ചപ്പാടിലൂടെ കാണുന്നവര്‍ അവരുടെ സെക്കന്ററി മുതല്‍ക്കുള്ള ഉന്നതവിദ്യാഭ്യാസത്തെ എതിര്‍ക്കുന്നു (അല്ലെങ്കില്‍ സ്ത്രീകളെ 'ചൊല്‍പ്പടി'യില്‍ നിറുത്താനാവില്ലത്രേ !). സ്ത്രീകള്‍ തങ്ങളുടെ വീട്ടുകാര്യങ്ങള്‍ നിര്‍വഹിച്ചശേഷം ബാക്കിയുള്ള ഒഴിവുവേളകള്‍ ധനസമ്പാദനത്തിനായി ചെലവഴിക്കുന്നത് പലരും നിരുത്സാഹപ്പെടുത്തുകയോ, തടയുകയോ ചെയ്യാറാണ് പതിവ്.

തികച്ചും ആശ്ചര്യകരമെന്നുപറയട്ടെ, ഇങ്ങനെ പുരുഷാധിപത്യപരമായ കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്തുന്നവര്‍പോലും തങ്ങളുടെ വീടുകളില്‍ ജോലിയൊക്കെക്കഴിഞ്ഞ് വെറുതെയിരിക്കുന്ന സ്ത്രീകള്‍ ടിവികണ്ടും, ഇന്റര്‍നെറ്റില്‍ ബ്രൗസുചെയ്തും, ഫോണിലൂടെ പരദൂഷണംപറഞ്ഞും, വനിതാമാസികകള്‍ വായിച്ചും, ഷോപ്പിങിന് പൈസപൊടിച്ചും സമയം പാഴാക്കുന്നതിനെക്കുറിച്ച് അശേഷം ഉത്കണ്ഠ പുലര്‍ത്തുന്നില്ല.

അങ്ങേയറ്റത്താകട്ടെ, സ്ത്രീവര്‍ഗം ആണുങ്ങളെപ്പോലെ കൂടുതല്‍  ഉന്നതവിദ്യാഭ്യാസം നേടി ഉയര്‍ന്ന ജോലിസമ്പാദിച്ച് സാമ്പത്തികസ്വാശ്രയത്വം  കൈവരിക്കണമെന്ന ചിന്താഗതിക്കാരാണ്. പകല്‍മുഴുവന്‍ ജോലിചെയ്ത് കുടുംബത്തില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കേണ്ടവരാണ് സ്ത്രീകള്‍ എന്നവര്‍ കരുതുന്നു. അതിനിടയില്‍ തന്റെ ശരീരത്തിലെ ജൈവഘടികാരത്തിന്റെ ടിക് ടിക്.. ശബ്ദമൊന്നും അവരെ ഉണര്‍ത്തുന്നില്ല. മാതാവാകാനുള്ള ഒരുക്കങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു. അതുമാത്രമോ, സ്ത്രീകളുടെ മാത്രം കഴിവില്‍പെട്ട മാതൃത്വത്തിന്റെ നിര്‍വൃതി നുകര്‍ന്നുള്ള സമാധാനപരമായ ജീവിതത്തെ അവര്‍ അപ്പാടെ വിസ്മരിക്കുകയാണ്. എല്ലാം തങ്ങള്‍ക്ക് ശമ്പളംതരുന്ന കോര്‍പറേറ്റ് കമ്പനിക്കുവേണ്ടി. ഇത്തരക്കാര്‍ക്ക് വീട്ടില്‍ കുട്ടികളെയും പരിപാലിച്ച് ഭര്‍ത്താവിന് സഹായംചെയ്ത് മാതാപിതാക്കളെ ശുശ്രൂഷിച്ച് സമയം ചിലവഴിക്കുന്ന സ്ത്രീകള്‍ പാഴ്ജന്‍മങ്ങളാണ്.

യാഥാര്‍ഥ്യമെന്താണ്?  ഏതു  പെണ്‍കുട്ടിക്കും അവളുടെ പരിശ്രമവും സാമര്‍ഥ്യവും ഉപയോഗപ്പെടുത്തി വൈയക്തികമായും സാമൂഹികമായും  വളരാനുള്ള അവസരമൊരുക്കിക്കൊടുക്കുകയാണ് വേണ്ടത്. വിവാഹം കഴിഞ്ഞാലും ഇല്ലെങ്കിലും സ്ത്രീകള്‍ക്ക് അവരുടെ ആദ്യപ്രവര്‍ത്തനമണ്ഡലം വീടാണെന്ന ഇസ്‌ലാമിന്റെ നിയമത്തില്‍ ഞാന്‍ വിശ്വസിക്കുകയും അത് നടപ്പാക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. അതങ്ങനെ തന്നെയാണെന്നതില്‍ യാതൊരുസംശയവുമില്ല. പകല്‍മുഴുവന്‍ ചൂടിലും ആള്‍ക്കൂട്ടത്തിലും ചെന്ന്, യന്ത്രങ്ങളുമായി ഇടപെട്ട് മനഃസാന്നിധ്യവും ശാരീരികാധ്വാനവും വ്യയംചെയ്യേണ്ട ജോലികള്‍ പുരുഷന്‍മാര്‍ക്കായാണ് അല്ലാഹു നിജപ്പെടുത്തിയിട്ടുള്ളത്. അതാകട്ടെ, കുടുംബത്തെ  പോറ്റുകയും അതിനുള്ള സാമ്പത്തികോപാധി കണ്ടെത്തുകയും ചെയ്യുകയെന്ന അവര്‍ക്കുമാത്രമായി ഇസ്‌ലാം നിശ്ചയിച്ച ചുമതലയാണ്. അതുവഴി സ്ത്രീകള്‍ സാമ്പത്തികമായി ശാക്തീകരിക്കപ്പെടുന്നുവെന്നതാണ് സത്യം.

മുന്‍പറഞ്ഞതിനോട് വൈരുധ്യം പുലര്‍ത്തുന്നില്ലേ ഇപ്പറഞ്ഞത് എന്ന് നിങ്ങള്‍ സംശയിച്ചേക്കാം. അല്‍പം കൂടി വിശദീകരണം നല്‍കാമെന്ന് തോന്നുന്നു.
ജോലിക്കാരനാകുക, ശമ്പളക്കാരനാകുകയെന്നത് പ്രായോഗികതലത്തില്‍ മറ്റൊരാള്‍ക്ക് കീഴില്‍ പണിയെടുക്കുന്നതിന് പറയുന്ന പേരാണ്.(കാറും ബംഗ്ലാവും ലക്ഷങ്ങളുടെ മാസശമ്പളവും വാഗ്ദാനംചെയ്തിട്ടുള്ള കമ്പനിയുടെ CEO ആണ് നിങ്ങളെങ്കില്‍ പോലും വേറൊരാളുടെ കീഴില്‍തന്നെ നിങ്ങള്‍. കമ്പനിക്ക് ലാഭം ഉറപ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങളെ അവര്‍ വലിച്ചെറിയുമെന്നതില്‍ രണ്ടഭിപ്രായമില്ല.)
ഇസ്‌ലാമിന്റെ ചട്ടമനുസരിച്ച് പുരുഷനാണ് വീട്ടിലേക്ക് സമ്പാദിച്ചുകൊണ്ടുവരേണ്ട വ്യക്തി. ജോലിസുരക്ഷ ഉറപ്പാക്കാനുള്ള ഇക്കാലത്തെ മത്സരയോട്ടത്തില്‍  തൃപ്തിയില്ലെങ്കിലും കോര്‍പറേറ്റ് കമ്പനികളില്‍ അടിമയെപ്പോലെ പണിയെടുക്കേണ്ടിവരുന്നത് ആണുങ്ങള്‍ക്കാണ്. അല്ലാഹു തന്നിലര്‍പ്പിച്ച ബാധ്യത പൂര്‍ത്തീകരിക്കാന്‍ അവനത് ചെയ്യേണ്ടിവരുന്നു. അതേ സമയം സ്ത്രീകള്‍  പുലര്‍ച്ചക്കുമുമ്പേ എഴുന്നേറ്റ് എന്തൊക്കെയോ ചെയ്‌തെന്നുവരുത്തി പകല്‍മുഴുവന്‍  തിരക്കൊഴിയാതെ പണിയെടുക്കുന്നതിന്റെ മനഃസംഘര്‍ഷം വഹിക്കേണ്ടെന്ന് ഇസ്‌ലാം തീരുമാനിച്ചിരിക്കുന്നു. ഒരു ദിവസം ഇന്നയിന്ന പണികള്‍ ചെയ്യണം എന്ന് ആരില്‍ നിന്നും ആജ്ഞ സ്വീകരിക്കേണ്ടതില്ല അവള്‍ക്ക്. അതിനാല്‍തന്നെ നേരംവെളുക്കുംമുമ്പ് എഴുന്നേല്‍ക്കേണ്ട ആവശ്യമില്ല . മനഃസംഘര്‍ഷമില്ലാതെ പ്രാതല്‍ തയ്യാറാക്കി, തിരക്കുകൂട്ടാതെ മറ്റുവീട്ടുപണികള്‍ ചെയ്ത് ഒഴിവുസമയംകണ്ടെത്താനും അത് രചനാത്മകമായി ചെലവഴിക്കാനും ഏറെ അവസരങ്ങള്‍ അവള്‍ക്കുമാത്രമേയുള്ളൂ. ആണുങ്ങള്‍ക്ക് മറ്റുള്ളവരുടെ കീഴില്‍ ജോലിചെയ്യേണ്ടിവരുമ്പോള്‍ സ്ത്രീക്ക് ആരുടെ കീഴിലും പണിയെടുക്കേണ്ടതില്ലയെന്ന് ചുരുക്കം.

വിജയം സാമ്പത്തികസ്വാതന്ത്ര്യത്തിലൂടെ
പകല്‍മുഴുവന്‍ മുതലാളിക്കുവേണ്ടി പണിയെടുത്ത്, വാഗ്ദാനം ചെയ്യപ്പെടുന്ന സമ്മാനങ്ങള്‍ക്കായി അഹോരാത്രം അധികസമയം ചെലവിട്ട് കനത്തശമ്പളം പോക്കറ്റിലാക്കുന്ന, യജമാനന്റെ ചരടിന്‍തുമ്പിലെ നായയെപ്പോലെ  വിനീതവിധേയനായ ജോലിക്കാരനാണ് വിജയി എന്നാണ് സാമാന്യജനത്തിന്റെ വീക്ഷണം. ജീവിതത്തില്‍  അവര്‍ക്ക്   ആളുകള്‍ അസൂയപ്പെടുംവിധമുള്ള എല്ലാ ഭൗതികസൗകര്യങ്ങളുമുണ്ടായിരിക്കും. സ്വന്തം ബംഗ്ലാവ്/വില്ല/കടലോരവിശ്രമകേന്ദ്രം അതിലെ നീന്തല്‍കുളത്തിനടുത്ത് പാനീയംസിപ്പുചെയ്ത് വാര്‍ധക്യത്തിലേക്ക് കടക്കുന്ന അത്തരക്കാര്‍ ഉയര്‍ന്ന കോര്‍പറേറ്റു മീഡിയ/നാഷണല്‍കമ്പനികളില്‍ ഉന്നതസ്ഥാനങ്ങളില്‍ വിരാജിച്ചവരായിരിക്കും. അവസാനനാളുകളില്‍ ചേരികളിലെ പാവങ്ങള്‍ക്കുവേണ്ടി ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയെന്നതായിരിക്കും അവരുടെ പണി. (മാഗസിനുകള്‍ അവരെ വെച്ച് കവര്‍‌സ്റ്റോറിചെയ്യുന്നത് കാണാം.)ഇതാണ്  നാം കണ്ടുവരുന്ന വിജയികളുടെ വാര്‍പുമാതൃക.

മേല്‍പറഞ്ഞ വിജയികളെപ്പറ്റിയുള്ള സങ്കല്‍പങ്ങളില്‍ വിരാജിക്കുന്ന മനുഷ്യര്‍ ആരുടെയോ ശമ്പളത്തിനുവേണ്ടി ആജ്ഞാനുവര്‍ത്തിയാകാന്‍ സമ്മതിക്കാത്ത 'ശാക്തീകരിക്കപ്പെട്ട' മുസ്‌ലിംസ്ത്രീയെ നിന്ദ്യമായാണ് വീക്ഷിക്കുന്നത്. യഥാര്‍ഥത്തില്‍ മുസ്‌ലിംസ്ത്രീയാണ് സാമ്പത്തികശാക്തീകരണത്തിന്റെ ഗുണഭോക്താവ്. തന്റെ ഭര്‍ത്താവ് പൈസ കൊടുക്കുന്നത് അവള്‍ക്കാണ്. അവളുടെ ആവശ്യങ്ങള്‍ക്ക് അവനാണ് ചെലവിടുന്നത്. ആ പൈസ സമ്പാദിക്കാന്‍ അവള്‍ക്ക് ആരുടെയും കീഴില്‍ പണിയെടുക്കേണ്ടതില്ല. അതിനാല്‍തന്നെ ഗാര്‍ഹികജോലികള്‍ക്കും കര്‍തവ്യങ്ങള്‍ക്കും വേണ്ടത്ര സമയമുണ്ട്. എന്നല്ല, അതെല്ലാം കഴിഞ്ഞ് കുടുംബത്തിലെ/സമൂഹത്തിലെ മറ്റുള്ളവര്‍ക്കായി സേവനങ്ങള്‍ ചെയ്യാന്‍ അവള്‍ക്ക് കഴിയുന്നു. അതെല്ലാം തന്നെ അവളുടെ  നിശ്ചയപ്രകാരവും ആസൂത്രണപ്രകാരം മാത്രം. യാതൊരു ബാഹ്യസമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെ. ഇവ്വിധം അല്ലാഹു എല്ലാവിധ സ്വാതന്ത്ര്യങ്ങളും നല്‍കിയിട്ടും  ആ സ്വാതന്ത്ര്യവും ശാക്തീകരണവും അവള്‍ വേണ്ടെന്ന് വെക്കുന്നത് എത്ര കഷ്ടകരം!.എന്നിട്ടും അവള്‍ ഇഷ്ടപ്പെടുന്നത് ആണുങ്ങളെപ്പോലെ മറ്റുള്ളവരുടെ കീഴില്‍ പണിയെടുത്ത് സമ്പാദിക്കാനാണ്! മറ്റൊരു വസ്തുതയുണ്ട്. സാധാരണ നിലക്ക് പകല്‍മുഴുവന്‍ ജോലിചെയ്ത് സമ്പാദ്യമുണ്ടാക്കുന്ന അവിവാഹിതയായ പെണ്‍കുട്ടി വിവാഹശേഷം ഭര്‍ത്താവിനെ സാമ്പത്തികകാര്യങ്ങളില്‍ ആശ്രയിക്കാന്‍ പ്രയാസപ്പെടുന്നതായി കാണാറുണ്ട്.

സമ്പത്തും ആജ്ഞാസ്വരവുമുള്ള സ്ത്രീകള്‍ക്ക് ആണുങ്ങള്‍ വിധേയരാകുന്നതായി കണ്ടുവരുന്നു. അതിനാല്‍ തന്നെ അധികപുരുഷന്‍മാരും തന്നെക്കാള്‍ സമ്പത്തു കുറഞ്ഞ പെണ്‍കുട്ടികളെയാണ് വിവാഹംകഴിക്കാന്‍ ഇഷ്ടപ്പെടുന്നത്. അതുവഴി തങ്ങളുടെ സമ്പത്തിനെ സ്ത്രീകള്‍ ആശ്രയിക്കുന്നത് അവര്‍ ഇഷ്ടപ്പെടുന്നു. (അവരുടെ കാഴ്ചപ്പാടില്‍) അത്തരം സ്ത്രീകളെ  സംതൃപ്തമാക്കാമെന്നും, 'നിയന്ത്രിക്കാമെ'ന്നും 'അനുനയിപ്പിക്കാമെ'ന്നും അവര്‍ കരുതുന്നു. ഞാന്‍ വ്യക്തമാക്കാനാഗ്രഹിക്കുന്നതിതാണ്: ഒരു കുടുംബത്തില്‍ ഭാര്യ ഭര്‍ത്താവിനേക്കാള്‍ കൂടുതല്‍ ശമ്പളം പറ്റുന്നവനാണെങ്കില്‍ അവളോടുള്ള അവന്റെ മനോഭാവത്തില്‍ മാറ്റം ദൃശ്യമാകും. നാമത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇത് ലോകമൊട്ടാകെ നടമാടുന്ന ഒരു പ്രതിഭാസമാണ്.

മേല്‍പറഞ്ഞതൊന്നും എന്റെ കാഴ്ചപ്പാടുകളല്ല. ഇതിനിടയിലാണ് സംഗതിയുടെ കിടപ്പെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഒരു സ്ത്രീയുടെ പ്രവര്‍ത്തനമണ്ഡലം വീടാണെങ്കിലും(അവിടെ അവള്‍ തന്റെ കര്‍തവ്യങ്ങളില്‍ മുഴുകുന്നു.ആവശ്യമുള്ളപ്പോള്‍ അവള്‍ പുറത്തുപോകുന്നു) അവള്‍ തന്റെ സമയം ഒരിക്കലും പാഴാക്കരുതെന്നാണ്  ഓര്‍മപ്പെടുത്താനുള്ളത്. മനുഷ്യരാശിയുടെ വളര്‍ച്ചയ്ക്ക് ഉതകുംവിധം സംഭാവനകളര്‍പ്പിക്കാനാണ് പ്രസ്തുത സമയം വിനിയോഗിക്കേണ്ടത്. ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജിയുടെ ഈ യുഗത്തില്‍ എല്ലാം വളരെ എളുപ്പമാണ്. അല്‍ഹംദുലില്ലാഹ്! അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഈ യുഗത്തില്‍ വീടിനെപ്പോലും ഓഫീസായി ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് വാസ്തവം.