2013, ഒക്‌ടോബർ 4, വെള്ളിയാഴ്‌ച

കിംഗ്ഡം ഓഫ് സുലൈമാന്‍ (അ)

മതവും ചരിത്രവും ഉള്‍ച്ചേര്‍ന്നകഥയാണ് ഇറാനി ചിത്രമായ കിങ്ഡം ഓഫ് സോളമന്റേത്. ഇറാനില്‍ സ്‌ക്രീനിങ്ങ് പൂര്‍ത്തിയായ ശേഷം 2010 ലാണ് ചിത്രം അന്താരാഷ്ട്ര തലത്തില്‍  റിലീസാകുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ പിന്നെയും കുറെക്കഴിഞ്ഞാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ഇസ്രയേല്‍ വംശത്തിലേക്ക് നിയോഗിതനായ പ്രവാചകന്‍ പ്രവാചകന്‍ സുലൈമാനി(അ)ന്റെ ജീവിതമാണ് കിംഗ്ഡം ഓഫ് സുലൈമാന്റെ നിര്‍മാതാവിന് പറയാനുള്ളത്. കഥയിലെ അധിക ഭാഗവും ഖുര്‍ആനിലെ കഥാഭാഗങ്ങളോട് യോജിക്കുന്നുവെങ്കിലും കഥാപൂര്‍ത്തീകരണത്തിന് ചില ജൂതവേദഗ്രന്ഥങ്ങളും ഉപയോഗിച്ചിട്ടുണ്ടെന്ന് ചിത്രം കാണുന്ന ആര്‍ക്കും മനസിലാവും.
തന്റെ ഒമ്പതാമത്തെ വയസില്‍ പിതാവായ ദാവൂദില്‍ നിന്ന് സുലൈമാന്‍ രാജാധികാരം ഏറ്റെടുക്കുന്നതു മുതലാണ് കഥയാരംഭിക്കുന്നത്. അതിനെത്തുടര്‍ന്ന് അല്ലാഹു സുലൈമാന്‍(അ) നെ അല്ലാഹുവിന്റെ പ്രവാചകനായി നിയോഗിക്കുന്നു. പിന്നീട് കാറ്റും ജിന്നുകളും തന്റെ അധികാരത്തിന് കീഴില്‍ വന്നതായി സുലൈമാന്‍ മനസിലാക്കുന്നു.  സബഇലെ രാജ്ഞിയായ ബല്‍ക്കീസിന് ദൈവിക ദൗത്യത്തിന്റെ ഭാഗമായി കത്തെഴുതുന്നത് ചിത്രീകരിച്ചുകൊണ്ട് മറ്റു രാജ്യങ്ങളെയെല്ലാം ദൈവികഭരണത്തിന്‍ കീഴില്‍ കൊണ്ടു വരുന്നതായി കഥ പുരോഗമിക്കുന്നു. സുലൈമാന്‍ ജിന്നുകളുടെ രാജ്യത്തേക്ക് തന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും ഇതില്‍ പരാമര്‍ശമുണ്ട്. സിനിമക്ക് രണ്ട് ഭാഗങ്ങളുണ്ട് . സുലൈമാന്‍ (അ) ബാല്യം, അധിക
ാരാരോഹണം, ജിന്നുകളുമായുള്ള സംഭാഷണം, യുദ്ധം തുടങ്ങിയവയെല്ലാമാണ് ഒന്നാം ഭാഗത്തിലെ പ്രമേയം.
ലോകത്തിന്റെ പരമാധികാരം മറ്റാര്‍ക്കും നല്‍കിയിട്ടില്ലാത്ത വിധം തനിക്കുനല്‍കണേ എന്ന സുലൈമാന്റെ പ്രാര്‍ത്ഥനയുമായി ബന്ധപ്പെട്ടാണ് രണ്ടാം ഭാഗം പുരോഗമിക്കുന്നത്. വ്യത്യസ്ത ഭൂപ്രദേശങ്ങളിലൂടെ സഞ്ചരിച്ച് സുലൈമാന്‍ അവിടെ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ പരാമര്‍ശിക്കപ്പെടുന്നുണ്ട്. പിന്നീട് ഖുദ്‌സ് തന്റെ ആസ്ഥാനമായി തീരുമാനിക്കുകയും ബല്‍ക്കീസിനോട് തന്റെ പ്രബോധന ദൗത്യം പൂര്‍ത്തിയാക്കുകയും ചെയ്ത ശേഷമാണ് കഥ അവസാനിക്കുന്നത്.
ശഹ്‌രിയാര്‍ ബഹ്‌റാനി സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ പ്രമുഖ ഇറാനിയന്‍ നടന്‍ അമിന്‍ സിന്ദഗാനിയാണ് നായകനായി അഭിനയിച്ചിരിക്കുന്നത്.