2013, ഓഗസ്റ്റ് 21, ബുധനാഴ്‌ച

പ്രവാചകനായ യൂസഫ് നബിയെ പൊട്ടക്കിണറ്റിലെറിഞ്ഞ സഹോദരന്മാരുടെ

ഈജിപ്തിലെ മിലിറ്ററിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഇസ്രായേലാണെന്ന് തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഇതിന് വ്യക്തമായ തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ ഇസ്ലാമിക ലോകത്തിന് പ്രവാചകനായ യൂസഫ് നബിയെ പൊട്ടക്കിണറ്റിലെറിഞ്ഞ സഹോദരന്മാരുടെ അവസ്ഥയാണ്‍. ഈജിപ്തിലെ സഹോദരി സഹോദരന്മാരെ വഞ്ചിക്കുന്നവര്‍ക്ക് ദൈവം അര്‍ഹമായ പ്രതിഫലം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഈജിപ്തില്‍ അരങ്ങേറിയത് സൈനിക അട്ടിമറിയാണെന്നത് എല്ലാവര്‍ക്കും വ്യക്തമായി അറിയാം. ഭരണം അട്ടിമറിച്ച് നിഷ്‌കരുണം ജനങ്ങളെ കൊന്നൊടുക്കുകയും രക്തമൊഴുക്കുകയുമാണ് ചെയ്യുന്നത്. ഈജിപ്തിലെ അട്ടിമറിക്ക് മുമ്പില്‍ നാം നിശ്ശബ്ദത പാലിക്കുകയാണെങ്കില്‍ ഭാവിയില്‍ ഇതേ അനുഭവം നമുക്കുണ്ടാകുമ്പോള്‍ നമുക്ക് വേണ്ടി ശബ്ദിക്കാന്‍ ഒരാളുമുണ്ടാവില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ആഫ്രിക്കയിലെ മുസ്‌ലിംകളുടെ അവസ്ഥ പരിതാപകരമാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പാവങ്ങളെ കൊന്നൊടുക്കുന്ന ഈജിപ്തിലെ അട്ടിമറി ഭരണകൂടത്തിന് നല്‍കുന്നത് പോലെ അവര്‍ക്ക് സഹായം നല്‍കിയവരായി നമ്മിലാരുണ്ടെന്നും അദ്ദേഹം ചോദിച്ചു.