2013, ഏപ്രിൽ 29, തിങ്കളാഴ്‌ച

വിളക്കണച്ച് അതിഥിയെ സല്‍ക്കരിച്ചവര്‍

തിങ്കള്‍, 29 ഏപ്രില്‍ 2013 05:36
ഒരിക്കല്‍ വിശന്ന് വലഞ്ഞ ഒരാള്‍ നബി(സ)യുടെ സന്നിധിയിലെത്തി. അയാളോട് കൃപ തോന്നിയ പ്രവാചകന്‍ അയാള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ ഉദ്ദേശിച്ചു. പക്ഷേ, വീട്ടിലന്വേഷിച്ചപ്പോള്‍ അവിടെ പച്ചവെള്ളമല്ലാതെ മറ്റൊന്നുമില്ലെന്ന് അറിയാന്‍ കഴിഞ്ഞു. നബിയുടെ വീട്ടിലെ സ്ഥിതി പലപ്പോഴും അങ്ങനെയായിരുന്നു.
അനന്തരം നബി(സ) അനുയായികളോട് ചോദിച്ചു: 'കൂട്ടരേ, ഇതാ നമുക്കൊരു അതിഥിയുണ്ട്. ഇയാള്‍ക്ക് ഇന്ന് രാത്രി ആര് ഭക്ഷണം കൊടുക്കും.?'
'ഞാന്‍ കൊടുക്കാം ' അബൂത്വല്‍ഹ(റ) ഏറ്റു.
അദ്ദേഹം അതിഥിയെയും കൂട്ടി വീട്ടില്‍ ചെന്നു. അവിടെ എത്തിയപ്പോഴാണ് അറിഞ്ഞത് ഭക്ഷണമില്ലെന്ന്. കുട്ടികള്‍ക്ക് കരുതിവെച്ച കുറച്ച് ഭക്ഷണമുണ്ട് . വേറെ തീരെ ഇല്ല.
ശ്ശെടാ! ബുദ്ധിമുട്ടായല്ലോ. ഇനി എന്ത് ചെയ്യും ? അബൂത്വല്‍ഹ ആലോചിച്ചു. ഒടുവില്‍ ഒരു സൂത്രം കണ്ടുപിടിച്ചു. അദ്ദേഹം പത്‌നിയോട് പറഞ്ഞു. 'ഇന്ന് കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കേണ്ട. അതുമിതും പറഞ്ഞ് സമാധാനിപ്പിച്ച് അവരെ ഉറക്കണം. അവരുടെ ഭക്ഷണം അവര്‍ക്ക് കൊടുക്കാം. ഒരുകാര്യം കൂടി ചെയ്യണം. ഭക്ഷണം അതിഥിയുടെ മുന്നില്‍ കൊണ്ടുവെച്ചാല്‍, വിളക്ക് ശരിയാക്കാനെന്ന വ്യാജേന അത് കെടുത്തിക്കളയണം. അയാള്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങിയാല്‍, നമ്മളും ഭക്ഷണം കഴിക്കുന്നുണ്ടെന്ന് തോന്നിപ്പിക്കാന്‍ കൈ താഴോട്ടും മേലോട്ടും ചലിപ്പിച്ചുകൊണ്ടിരിക്കണം. അതിഥി മനസ്സമാധാനത്തോടെ ഭക്ഷണം കഴിക്കട്ടെ. നമ്മള്‍ക്ക് ഭക്ഷണമില്ലെന്ന കാര്യം അയാള്‍ അറിയരുത്. അറിഞ്ഞാല്‍ അയാള്‍ക്ക് മനോവിഷമമുണ്ടാകും. അങ്ങനെയായാല്‍ അയാള്‍ ഭക്ഷണം കഴിച്ചില്ലെന്ന് വരാം.'
അബൂത്വല്‍ഹ(റ)യും ഭാര്യയും അപ്രകാരം ചെയ്തു. അവര്‍ പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. അതിഥി മനസ്സമാധാനത്തോടെ വയറ് നിറയെ ഭക്ഷണം കഴിഞ്ഞു. വീട്ടുകാര്‍ പട്ടിണി കിടന്നു. പക്ഷേ, അത് അതിഥി അറിഞ്ഞില്ല.
പിറ്റേ ദിവസം അബൂത്വല്‍ഹ(റ)യെ കണ്ടപ്പോള്‍ നബി ഒരു സന്തോഷവാര്‍ത്ത അറിയിച്ചു. 'അബൂത്വല്‍ഹാ, ഇന്നലെ നിങ്ങള്‍ അതിഥിയോട് കാണിച്ച പെരുമാറ്റം അല്ലാഹുവിന് ഇഷ്ടപ്പെട്ടു.'
മാത്രമല്ല, ഇക്കാര്യം പ്രശംസിച്ചുകൊണ്ട് ഖുര്‍ആന്‍ അവതരിക്കുകയും ചെയ്തു.