2013, ഏപ്രിൽ 23, ചൊവ്വാഴ്ച


പ്രേമക്കുരുക്കിലകപ്പെട്ട പെണ്‍കുട്ടി

ഞാന്‍ 28 വയസുള്ള യുവതിയാണ്. വിവാഹം കഴിഞ്ഞിട്ടില്ല. ആരുമായും ഇതേവരെ ഏതെങ്കിലും രീതിയിലുള്ള ബന്ധം സ്ഥാപിച്ചിട്ടില്ല. പലരും എന്നോട് പ്രേമാഭ്യര്‍ഥനകള്‍ നടത്തിയെങ്കിലും ഞാനതിനോടെല്ലാം പുറംതിരിഞ്ഞുനില്‍ക്കുകയായിരുന്നു ഇതുവരെ. തെറ്റുകളിലേക്ക് വഴുതിവീണെങ്കിലോ എന്നു ഭയന്നതുകൊണ്ടായിരുന്നു അത്. ഞാന്‍ എന്റെ ഭര്‍ത്താവിന് മാത്രമേ എന്റെ മനസും ശരീരവും നല്‍കുകയുള്ളൂ എന്ന് ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്. അതിനാല്‍ ഇക്കാലമത്രയും  വിശുദ്ധയായി (അതായത് ആരും എന്റെ കരംഗ്രഹിക്കുകയോ, എന്നെ ആശ്ലേഷിക്കുകയോ, ചുംബിക്കുകയോ ചെയ്തിട്ടില്ല) ആ പ്രതിജ്ഞ മുറുകെപ്പിടിച്ചുകൊണ്ട് ജീവിക്കാന്‍ കഴിഞ്ഞതില്‍ സ്വന്തത്തെപ്പറ്റി പലപ്പോഴും അഭിമാനം തോന്നാറുണ്ട്.
എന്നാല്‍ മൂന്നുമാസത്തിനുമുമ്പ് തികച്ചും അപരിചിതനായ ഒരു വ്യക്തി എന്റെയടുക്കല്‍ വന്നു പരിചയപ്പെട്ടു. അതിനുശേഷം എനിക്ക് മുമ്പൊന്നുമുണ്ടായിട്ടില്ലാത്തവിധം മനസില്‍ എന്തോ ഒരു തിരയിളക്കം അനുഭവപ്പെട്ടു. ഇടക്കിടക്ക് തമ്മില്‍കാണും അത്രമാത്രം. ആഴ്ചകള്‍ക്കുശേഷം  അയാളെന്നെ മൊബൈലില്‍ വിളിച്ചു. ഒന്നു കാണണമെന്നുപറഞ്ഞു. പരസ്പരം സ്പര്‍ശിക്കുകയോ മറ്റു മോശത്തരങ്ങളിലേക്കു വഴുതിവീഴുകയോ  ചെയ്യാതിരുന്നാല്‍ മതിയല്ലോ എന്ന് സ്വയം ആശ്വസിച്ചുകൊണ്ട് ഞാന്‍ യെസ് മൂളി.  മറ്റൊരിക്കല്‍ ഞാനെന്റെ സുഹൃത്തുമായി നടന്നുവരവേ ഈ ആളെക്കണ്ടുമുട്ടി. കുറേനേരം ഞങ്ങളെല്ലാം പരസ്പരം തമാശയൊക്കെ പറഞ്ഞ് രസിച്ചിരുന്നു. തികഞ്ഞ കൂട്ടുകാരെപ്പോലെയായല്ലോ  എന്ന് ഞാന്‍ ആഹ്ലാദം കൊണ്ടു. കുറച്ചുദിവസം കൂടിക്കാഴ്ചകളൊന്നുമുണ്ടായില്ല. ആ ദിവസങ്ങളിലൊക്കെ ഒരു ശോകച്ഛവി മനസില്‍ വിങ്ങിനിന്നു. ഒരാഴ്ചക്കുശേഷം അയാളെന്നെ വിളിച്ചു. പാര്‍ക്കില്‍അയാളുമൊത്ത് നടന്നു വര്‍ത്തമാനം പറഞ്ഞ് സമയം ചിലവഴിച്ചു.. അയാളൊടൊപ്പമുള്ള നിമിഷങ്ങള്‍ എന്നില്‍ പ്രത്യേക അനുഭൂതി നിറച്ചിരുന്നു. പിന്നെ അയാളെപ്പറ്റി ഒരു വിവരവുമില്ലായിരുന്നു. അങ്ങനെ ആദ്യമായി ഞാന്‍ അയാളുടെ ഫോണിലേക്കുവിളിച്ചു. തമ്മില്‍ കാണാന്‍ അവസരമുണ്ടാകുമോ എന്നാരാഞ്ഞു. അയാള്‍ സുഹൃത്തുക്കളോടൊത്ത് എന്തൊക്കെയോ പരിപാടികളിലാണെന്നും കാണാന്‍ സമയമില്ലെന്നും മറുപടി നല്‍കി. ഞാനുമായി  വിവാഹത്തിന് സന്നദ്ധനാണോ എന്ന് തുറന്നുചോദിക്കാന്‍ പല തവണ അയാളെ വിളിച്ചു. അപ്പോഴൊക്കെ എന്തെങ്കിലുമൊക്കെ തിരക്കുകള്‍ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു അയാള്‍. അതോടെ എല്ലാം ഉപേക്ഷിക്കാന്‍ ഞാന്‍ തീര്‍ച്ചയാക്കി. ഞാന്‍ അല്ലാഹുവിനോടു പ്രാര്‍ഥിച്ചു;അയാള്‍ എനിക്കുള്ള നല്ല ഭര്‍ത്താവാണെങ്കില്‍  കാര്യങ്ങള്‍ എളുപ്പമാക്കിത്തരണേ എന്ന്. അയാളോടൊപ്പം ചുറ്റിയടിക്കാതെ കാര്യങ്ങള്‍ക്ക് തീര്‍ച്ചയും മൂര്‍ച്ചയും ഉണ്ടാക്കണമെന്ന് ഞാനുറച്ചു. പലവട്ടം അയാളെന്നെ പുറത്തേക്ക് ക്ഷണിച്ചുകൊണ്ട് മെസ്സേജ് അയച്ചു. ഞാന്‍ പ്രതികരിച്ചില്ല.  എന്നാല്‍ നിരന്തരമുള്ള മെസ്സേജുകള്‍ക്കും ഫോണ്‍കോളുകള്‍ക്കുമൊടുവില്‍ എന്റെ നിയന്ത്രണം നഷ്ടപ്പെട്ടു.  അയാളോടൊപ്പം പുറപ്പെട്ടു. എല്ലാ കുസൃതികള്‍ക്കൊടുവില്‍ അയാളെന്നെ ആദ്യമായി ചുംബിച്ചു.(എന്റെ ജീവിതത്തിലെ ആദ്യത്തെ ചുംബനം.) അല്ലാഹു എനിക്ക് പൊറുത്തുതരട്ടെ. അങ്ങനെ കുറച്ചുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ശരീരത്തില്‍ തൊട്ടുതലോടിക്കൊണ്ടായി എന്നോടുള്ള അയാളുടെ ഇടപെടലുകളൊക്കെ. പലപ്പോഴും അതിരുവിട്ട ആവശ്യങ്ങളൊക്കെ അയാളെന്നോട് ഉന്നയിച്ചുതുടങ്ങി. ഞാന്‍ എന്റെ ഭര്‍ത്താവിനോടുമാത്രം പ്രവര്‍ത്തിക്കാനുദ്ദേശിച്ചതൊക്കെ  വിലക്കുകള്‍ പൊട്ടിച്ച് ചെയ്യുവോളം ഞാനയാള്‍ക്ക് മുമ്പില്‍ ദുര്‍ബലയായി. പക്ഷേ , അല്‍ഹംദുലില്ലാഹ്! ഞാനയാള്‍ക്കു  പൂര്‍ണമായി വഴങ്ങിക്കൊടുത്തില്ലല്ലോ എന്നതില്‍ ആശ്വാസം കൊണ്ടു. ഞാനറിഞ്ഞിടത്തോളം അയാള്‍ നമസ്‌കാരം കൃത്യമായി അനുഷ്ഠിക്കുന്നയാളല്ല. റമദാനില്‍ നോമ്പുനോല്‍ക്കാറുണ്ട്. ദീനിനെപ്പറ്റി  അത്യാവശ്യം കുറച്ചൊക്കെ അറിവുണ്ട്. തന്റെതായ സ്വപ്‌നങ്ങളും അതനുസരിച്ചുള്ള സ്ഥിരോത്സാഹവുമൊക്കെയുള്ള വ്യക്തിയാണയാള്‍. എന്നേക്കാള്‍ നാലുവയസിന് മൂത്തതാണ്. അയാള്‍ക്ക് ഒരു ഗേള്‍ഫ്രണ്ടുണ്ട്. കഴിഞ്ഞ അഞ്ചാറുകൊല്ലമായി അവളുമായി സൗഹൃദത്തിലാണ്.  എന്റെ കാമുകന്റെ കോഴ്‌സ് ഒന്നരവര്‍ഷത്തിനുശേഷം പൂര്‍ത്തിയാകുമ്പോള്‍ അവള്‍ അയാളെ കല്യാണം കഴിക്കാന്‍ തീരുമാനിച്ചിരിക്കുന്ന കാര്യം അവളുടെ സുഹൃത്തില്‍നിന്ന് ഞാനറിഞ്ഞു. ഇത്രയും കാലം അതയാളെന്നോട് പറഞ്ഞിട്ടില്ല.  ഒരിക്കല്‍ ഞാന്‍ അതിനെ ക്കുറിച്ച് ചോദിച്ചപ്പോള്‍ അവളുമായി സുഹൃദ്ബന്ധം മാത്രമേയുള്ളൂ എന്നു പറഞ്ഞു. ഞാനുമായുള്ള ബന്ധം ഏതുരീതിയിലാണ് കാണുന്നതെന്നും എന്നെ വിവാഹം കഴിക്കാന്‍ സന്നദ്ധനാണോയെന്നും ആരാഞ്ഞപ്പോള്‍  ഇനിയും പരസ്പരം അറിയാനുണ്ടെന്ന മറുപടിയാണയാള്‍ നല്‍കിയത്. എന്നോട് അയാള്‍ക്ക് പെരുത്തിഷ്ടമാണെന്നും അത് നിലനിര്‍ത്തണമെന്നാണാഗ്രഹമെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.  അയാളുടെ തീരുമാനം അറിയാന്‍ ഇനിയും മാസങ്ങളോളം കാത്തിരിക്കാനാവില്ലെന്ന്  ഞാന്‍ തീര്‍ത്തുപറഞ്ഞു. ഞാനെന്റെ മൊബൈല്‍നമ്പര്‍ മാറ്റി. ഞാനുമായുള്ള ബന്ധം തുടരണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അയാള്‍ എന്നെ വന്നുകാണട്ടെ എന്ന് ഞാന്‍ കരുതുന്നു. കുറച്ചുനാളുകളായി ഞങ്ങള്‍തമ്മില്‍ കണ്ടിട്ടും സംസാരിച്ചിട്ടും. പക്ഷേ എനിക്ക് ആത്മനിയന്ത്രണം നഷ്ടപ്പെടുന്നുണ്ടെന്ന് ഞാന്‍ തിരിച്ചറിയുന്നു. എന്റെ മനസില്‍ അയാളുടെ മുഖം മാത്രമേ തെളിയുന്നുള്ളൂ. ഞാനെന്തുചെയ്യണം? അയാളെ കണ്ടുമുട്ടുന്നതിനുമുമ്പുള്ള ആ ഈമാനികാവസ്ഥയിലേക്ക് മടങ്ങിയെത്തണമെന്ന് ഞാന്‍ അതിയായി ആഗ്രഹിക്കുന്നു. അയാളെക്കുറിച്ചുള്ള ചിന്തകളാല്‍ എന്റെ കുടുംബാംഗങ്ങളുമായുള്ള ഇടപെടലുകളില്‍ പൊട്ടിത്തെറിയുണ്ടാകുന്നുണ്ട്.  ദയവായി ഒരു പോംവഴി നിര്‍ദേശിക്കാമോ?

ഉത്തരം: നിങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെ ഞാന്‍ അഭിനസന്ദിക്കുന്നു. നിങ്ങളാവശ്യപ്പെടുന്നത് നിങ്ങള്‍ക്ക് അയാളെ കണ്ടുമുട്ടുന്നതിനുമുമ്പുള്ള ഈമാനികചൈതന്യം തിരിച്ചുകിട്ടണമെന്നാണ്. തീര്‍ച്ചയായും നിങ്ങള്‍ക്കത് സാധിക്കും.  അനുഭവത്തില്‍ നിന്ന് പല ആണുങ്ങളും സദുദ്ദേശ്യത്തോടെയല്ല പെണ്ണുങ്ങളെ സമീപിക്കുന്നതെന്ന് നിങ്ങള്‍ക്ക് മനസിലായിക്കാണുമെന്ന് വിചാരിക്കുന്നു. ഇരുപതിനും മുപ്പതിനും ഇടയ്ക്ക് പ്രായമുള്ള ഏതു യുവതിക്കും പുരുഷന്മാരോട് ആകര്‍ഷണം തോന്നുക സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ നമ്മള്‍ സ്ത്രീകള്‍ ആണുങ്ങളില്‍നിന്ന് അകലം പാലിക്കുന്നതാണ് സൂക്ഷ്മതയ്ക്കു നല്ലത്. 
 വാസ്തവത്തില്‍ വരുംവരാകയ്കകളെപ്പറ്റി നമ്മുടെ ശരീരം ബോധവാനല്ല. അതിനെന്താണോ വേണ്ടത് അതിനായി കൊതിക്കും . ആഗ്രഹം നമ്മുടെ ശരീരത്തെ കീഴ്‌പെടുത്തിയാല്‍ ഹൃദയം തകര്‍ന്നുപോകും. ചില ആദരണീയരായ ആളുകള്‍ നമ്മള്‍ സ്ത്രീകളുടെ ഹൃദയം തകരാതെ അതിനെ സംരക്ഷിച്ചുകൊണ്ട് അവരെ ബഹുമാനിക്കും. മറ്റു ചിലരാകട്ടെ, തങ്ങളുടെ കാര്യം സാധിച്ചുകൊണ്ട് ഹൃദയത്തെ  തകര്‍ത്തുകളയും. നമ്മള്‍ ലോലഹൃദയരാണ്.  ഒരു പുരുഷന്‍ അതുകൊണ്ടുതന്നെ ആ ദൗര്‍ബല്യത്തെ ചൂഷണം ചെയ്യാവതല്ല. സ്ത്രീ ഒരു പ്രത്യേകനിമിഷത്തില്‍ തന്റേതെല്ലാം പുരുഷന് സമര്‍പിച്ചാല്‍  അവളെ കുറ്റപ്പെടുത്തി സ്വന്തത്തെ ന്യായീകരിക്കുകയാണ് ചെയ്യാറ്. മുസ്‌ലിം സ്ത്രീകളായ നമ്മള്‍ ഒരിക്കലും അത്തരം ഒരു ഘട്ടത്തിലേക്ക് ചെന്നെത്തരുത്. പക്ഷേ, സ്ത്രീകളും മനുഷ്യരാണല്ലോ. ഒറ്റപ്പെടുന്ന അവസ്ഥയില്‍ ഒരു പുരുഷന്‍ കൂടെയുണ്ടാവാന്‍ അവള്‍ കൊതിക്കുന്നു.  പലപ്പോഴും പുരുഷനോടൊപ്പം തനിച്ചാവുകയും ചെയ്യുന്നു. 
നിങ്ങളോടൊപ്പമുള്ള അയാള്‍ നിങ്ങളെ ചൂഷണം ചെയ്യുകയായിരുന്നു. നിങ്ങള്‍ എളുപ്പം വശംവദയാകുമെന്ന് അയാള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അയാള്‍ ഒരു ഭാര്യയെയല്ല ആഗ്രഹിക്കുന്നത്. തന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനുപയുക്തമായ സ്ത്രീശരീരമാണ് അയാള്‍ ലക്ഷ്യമിടുന്നത്. നിങ്ങളെ വേദനിപ്പിക്കുന്ന ഒരു മാനസികാവസ്ഥയില്‍ അയാള്‍ നിങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നു.  നമ്മുടെ വേറെ ചില സഹോദരങ്ങള്‍  സ്വവര്‍ഗരതിയെയാണ് ആശ്രയിക്കാറ്. വളരെ സങ്കടകരമാണ് അവരുടെ കാര്യം . നിങ്ങളുടെ കാമുകന്‍ എന്നും നിങ്ങളുടേതായിരിക്കാന്‍ താല്‍പര്യമള്ളയാളല്ല. അയാളുമായുള്ള എല്ലാ ആശയവിനിമയങ്ങളും അറുത്തുമുറിച്ചത് ബുദ്ധിപൂര്‍വകമായ ഒന്നാണ്. ആ അവസ്ഥ തുടര്‍ന്നും നിലനിലനിര്‍ത്താന്‍ നിര്‍ബന്ധം കാണിക്കണം.ഇനി അയാളുമായി സംസാരിക്കാനേ പാടില്ല.
ഏതെങ്കിലും പുരുഷനില്‍ അനുരക്തനായി തന്റെ വീട്ടുകാരെയുപേക്ഷിച്ച് അവന്റെയടുത്തേക്ക്  പോകുന്ന പെണ്‍കുട്ടിയെ പക്വമായി കാര്യങ്ങള്‍ പറഞ്ഞുബോധ്യപ്പെടുത്തുന്ന ആണുങ്ങള്‍ മുമ്പൊക്കെയുണ്ടായിരുന്നു. നീ വീട്ടിലേക്കുതിരിച്ചുചെല്ലൂ, ഉമ്മയോടു കാര്യങ്ങള്‍ തുറന്നുസംസാരിക്കൂ , വിവാഹംകഴിയുന്നതുവരെ ആണുങ്ങളുമായി ഇടപെടുന്നത് ഒഴിവാക്കൂ എന്നൊക്കെ ഗുണകാംക്ഷയോടെ സഹോദരബുദ്ധ്യാ ഉപദേശിക്കുന്നവര്‍. നല്ല ആദര്‍ശവാദികളായ ചെറുപ്പക്കാര്‍  വളരെ അപൂര്‍വമാണിന്ന്.  മുസ്‌ലിമാണെന്ന് പറഞ്ഞിട്ടുകാര്യമില്ല.ഇൗ പരിഷ്‌കൃതയുഗത്തില്‍. അധികആണുങ്ങളും തങ്ങളുടെ പക്കല്‍ എത്തിച്ചേരുന്ന പെണ്‍കുട്ടികളെ വിവാഹവാഗ്ദാനം നല്‍കി സുഖം കണ്ടെത്താന്‍ മിടുക്കരാണ്. സ്ത്രീയുടെ ചാരിത്ര്യം പാവനമാണെന്ന് ആണുങ്ങള്‍ക്ക് യാതൊരുവിചാരവുമില്ല; പെണ്‍കുട്ടികള്‍ക്കാകട്ടെ   ഇതൊക്കെ ഒരു നേരമ്പോക്കുപോലെയും. സാമൂഹികാന്തരീക്ഷമാകട്ടെ ഇതൊക്കെ പ്രോത്സാഹിപ്പിക്കുന്ന  അരാജകവ്യവസ്ഥിതിയും.
ഖുര്‍ആന്‍ ആത്മാവിനെ വഞ്ചിച്ചുകൊണ്ട് പാപവൃത്തിയിലേര്‍പ്പെടുന്നതിനെതൊട്ട് താക്കീത് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ ശരീരവും ആത്മാവും വേര്‍പെടുത്താന്‍കഴിയില്ല. ആസ്വാദനം ശരീരത്തിലേക്കു തുളച്ചുകയറിയാകുമ്പോള്‍  ആത്മാവിലാണത് തുളവീഴ്ത്തുന്നത്. ശരീരത്തെ ക്ഷതപ്പെടുത്തുമ്പോള്‍ ആത്മാവിനെയാണത് ക്ഷതപ്പെടുത്തുന്നത്. അല്‍ഹംദുലില്ലാഹ്!സഹോദരിയുടെ ശരീരം കളങ്കപ്പെട്ടില്ലല്ലോ. അതിനാല്‍ സഹോദരിക്ക് ഈ പ്രതിസന്ധിയില്‍നിന്ന് മോചനം നേടാനാകും.
എന്റെ ഹൃദയത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ നിങ്ങള്‍ ചെയ്തതാണ് ശരി. ആത്മീയവിശുദ്ധിയാണ് നമുക്കേറ്റവും പ്രാധാന്യമുള്ള സംഗതി. ആ വിശുദ്ധി വീണ്ടെടുക്കുന്നതിന് നിങ്ങളെ ജീവിതപങ്കാളിയാക്കാന്‍ താല്‍പര്യമില്ലാത്ത ആ മനുഷ്യനുമായി യാതൊരുവിധത്തിലുമുള്ള ആശയവിനിമയവും നടത്തേണ്ടതില്ലെന്ന് നിങ്ങള്‍ തീരുമാനിച്ചത് വളരെ ഉചിതമായി.
ഇനി നിങ്ങളുടെ മനസിനേറ്റ മുറിവിനുള്ള ചികിത്സയാണ്. അതിന് ദൈവത്തോടുള്ള പ്രാര്‍ഥനയേ പോംവഴിയുള്ളൂ. നിങ്ങളുടെ ശാരീരികവും വൈചാരികവും മാനസികവും ആത്മീയവുമായ സ്വത്ത്വത്തെ പരിവര്‍ത്തിപ്പിക്കുന്നു. നിഷിദ്ധതയുടെ മാര്‍ഗത്തിലേക്ക്  അറിയാതെ കാലെടുത്തുവെച്ചുപോയതിന് ദൈവത്തോട് മാപ്പപേക്ഷിക്കുക. അല്ലാഹു അങ്ങേയറ്റം പൊറുത്തുതരുന്നവനാണല്ലോ. അല്ലാഹു പൊറുത്തുതരുമെന്ന ആ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുകൊണ്ട് സ്വന്തം മനസാക്ഷിക്ക് നിങ്ങള്‍ മാപ്പുകൊടുക്കുക..ആത്മനിന്ദ ഒഴിവാക്കുക. 'എനിക്കെന്നോടുതന്നെ വെറുപ്പുതോന്നുന്നു'വെന്ന ചിന്ത മാറ്റിവെക്കുക. അല്ലാഹുവിന്റെ അപാരമായ കാരുണ്യം താങ്കളിലേക്ക് വര്‍ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ താങ്കള്‍ ആത്മാവിന് ശിക്ഷ വിധിക്കാതിരിക്കുക. ആത്മാവിനെ ശുദ്ധീകരിക്കുകവഴി ആത്മാവിന് നവചൈതന്യം കൈവന്നുചേരും എന്നറിയുക.

ഈ കയ്‌പേറിയ അനുഭവത്തില്‍ നിന്ന് നേടിയെടുത്ത പാഠം ഒരിക്കലും മറക്കാതിരിക്കുക. ഈമാനിനെ മൂര്‍ച്ച കൂട്ടുവാന്‍ ഈ സംഭവത്തെ നിമിത്തമാക്കുക.  പാപങ്ങള്‍ കഴുകിക്കളയുന്ന അല്ലാഹുവിന്റെ  കാരുണ്യവും വിട്ടുവീഴ്ചയും അനുഭവിച്ചറിയുമ്പോള്‍ നിങ്ങളെ മുതലെടുക്കാന്‍ ശ്രമിച്ച ആ സഹോദരനെ എന്നെന്നേക്കുമായി മറക്കാന്‍ നിങ്ങള്‍ക്കു സാധിക്കും.
നിങ്ങളുടെ ചാരിത്ര്യം അയാള്‍ കവര്‍ന്നെടുത്തില്ലയെന്നതില്‍ ആശ്വസിക്കുക. ഇനിയും അയാളെ വിശ്വസിച്ചാല്‍ ഒരുപക്ഷേ നാളെ അയാള്‍ അതും കവര്‍ന്നെടുക്കും. ഈ കാലഘട്ടത്തിലെ നമ്മുടെ ചെറുപ്പക്കാര്‍ ഗുരുതരമായ മിഥ്യാസങ്കല്‍പങ്ങളിലാണ്. അവര്‍ കരുതുന്നത് സ്ത്രീകളൊക്കെ വിവാഹേതര ലൈംഗികത ആഗ്രഹിക്കുന്നുവെന്നാണ്. പക്ഷേ അതിന് യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ല.
അധികപുരുഷന്‍മാര്‍ക്കും തങ്ങളിഷ്ടപ്പെടുന്ന സ്ത്രീകളെ വേദനിപ്പിക്കാനോ അവരെ ലൈംഗികമായി ചൂഷണം ചെയ്യാനോ താല്‍പര്യമില്ല. പക്ഷേ, വിവാഹത്തിനുമുമ്പ് ആരെങ്കിലുമായും ലൈംഗികമായി ബന്ധപ്പെട്ടില്ലെങ്കില്‍ പൗരുഷം ചോദ്യം ചെയ്യപ്പെടുമെന്ന് അവര്‍ തെറ്റുധരിപ്പിക്കപ്പെട്ടിരിക്കയാണ്.അതുകൊണ്ട് നിങ്ങളെ മാത്മ്രല്ല, വന്‍പാപത്തിലകപ്പെടാതെ നിങ്ങളുടെ സഹോദരനെയും രക്ഷിച്ച അല്ലാഹുവിന് ആയിരമായിരം സ്തുതിചൊല്ലുക. കാര്യം ബോധ്യപ്പെട്ട നിങ്ങള്‍ക്ക് ആ സഹോദരന്  പൊറുത്തുകൊടുക്കാവുന്നതേയുള്ളൂ. അതുവഴി ആത്മീയതയുടെ ഉന്നതസോപാനങ്ങളില്‍ നിങ്ങള്‍ക്കും  എത്തിച്ചേരാവുന്നതേയുള്ളൂ. ശരീരവിശുദ്ധി അതിന്റെ പ്രാഥമികഘട്ടം ആണ്. ദീനിന്റെ പൂര്‍ത്തീകരണം ശരീരത്തിന്റെയും മനസിന്റെും സംസ്‌കരണത്തിലൂടെയും ശുദ്ധീകരണത്തിലൂടെയുമാണ്. നിങ്ങള്‍ മുമ്പുണ്ടായിരുന്നതിനേക്കാളെത്രയേറെ ആത്മവിശുദ്ധി നേടിക്കഴിഞ്ഞിരിക്കുന്നുവെന്ന് തിരിച്ചറിയുക.
 നമ്മെ ദീനിലേക്കടുപ്പിക്കുന്നതും ദീനിന്റെ അര്‍ധാംശം പൂര്‍ത്തീകരിക്കുന്നതുമാണ് വിവാഹം എന്നുപറയാറുണ്ട്. നമ്മള്‍ ജീവിക്കുന്നതെന്താണോ അതാണ് നമ്മുടെ ദീന്‍. താനുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാതെ ഒരുപെണ്ണിനേയും വിവാഹം കഴിക്കില്ലെന്ന് ശാഠ്യം പിടിക്കുന്ന ചെറുപ്പക്കാരുടെ ലോകത്താണ് നാമിപ്പോള്‍ ജീവിക്കുന്നത്. പക്ഷേ ഇത് വന്‍പാപമാണ്. ആണുങ്ങള്‍  കാര്‍ 'ടെസ്റ്റ് ഡ്രൈവ്' ചെയ്യുകയാണിപ്പോള്‍. അതില്‍ സംതൃപ്തിതോന്നിയില്ലെങ്കില്‍  കാര്‍ വാങ്ങാന്‍ അവര്‍ വിസമ്മതിക്കുന്നു. അവരൊരിക്കലും സംതൃപ്തരാവാത്തരാണ്. കാര്‍ വാങ്ങുകയെന്നാല്‍ അത് കൊണ്ടുനടക്കലുമാണല്ലോ. അതിന് എന്തെങ്കിലുമൊക്കെ തകരാറുസംഭവിച്ചാല്‍ അത് റിപ്പയര്‍ ചെയ്‌തെടുക്കണം. എന്നുപറഞ്ഞാല്‍ അതൊരുത്തരവാദിത്വമാണ്. പണം സമ്പാദിക്കാനുള്ള വഴികണ്ടെത്താതെ നിങ്ങള്‍ക്ക് ഒരു കാര്‍ സ്വന്തമാക്കാനാവില്ല.  കാറിനെ പരിചരിക്കാന്‍ തയ്യാറല്ലെങ്കില്‍ ഒരാള്‍ക്ക് കാര്‍ കൈവശംവെക്കാനാകില്ലയെന്ന് ചുരുക്കം.
അതായത്, സ്ത്രീയെ ഒരു കാറായി സങ്കല്‍പിക്കുകയാണെങ്കില്‍ അവളെ ടെസ്റ്റുഡ്രൈവ് ചെയ്യുന്നതാണ് തെറ്റാണ്. കാരണം അവള്‍ക്ക് ആത്മാവുണ്ട്. ആത്മാവിനെ നിങ്ങള്‍ ആസ്വദിക്കുന്നതോടെ  അവള്‍ക്ക് തിരികെകൊടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല.. എന്നല്ല, നിങ്ങള്‍ അവളെ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായി.അല്ലാത്തപക്ഷം നിങ്ങള്‍ ചതിയനാണ്.കാര്യം സുവ്യക്തമാണ്.  യുവതികളേ, നിങ്ങളൊരുകാര്യം മനസ്സിലാക്കുക! നിങ്ങള്‍ക്കൊരുമൂല്യമുണ്ട് . അത് നിങ്ങള്‍ തിരിച്ചറിയുക. കാര്‍മോഷ്ടാക്കള്‍  കാര്‍ കട്ടെടുക്കുന്നതുപോലെ  ഒരാള്‍ക്കും  നിങ്ങളെ മോഷ്ടിക്കരുത്.നിങ്ങളെ ഉപയോഗിക്കാനും നിങ്ങളെ ടെസ്റ്റുഡ്രൈവുചെയ്യാനും അവസരം കൊടുക്കരുത്.
സഹോദരീ, നിങ്ങള്‍ വിവാഹം കഴിക്കാനുദ്ദേശിക്കുന്നുവെങ്കില്‍ സമുദായം നിങ്ങള്‍ വിവാഹത്തിന് സജ്ജയാണെന്നറിയട്ടെ. നിങ്ങള്‍ സ്ഥൈര്യമായിരിക്കുക. നിങ്ങള്‍ ചെറുപ്പമാണിപ്പോഴും. നിങ്ങളുടെ ശരീരത്തേക്കാളേറെ നിങ്ങളുടെ സ്വഭാവഗുണത്തെ ഇഷ്ടപ്പെടുന്ന ഒരു പുരുഷന്‍ ഇന്നും ഈ ലോകത്തുണ്ട്. ഒരു സംശയവും വേണ്ട. നിങ്ങള്‍ ഉത്തമസ്വഭാവഗുണസമ്പന്നയാണ്. നിങ്ങളെ രുചിച്ചുനോക്കാതെ ആരും വിവാഹത്തിനുസന്നദ്ധരല്ലെന്നുപറയുകയാണെങ്കില്‍ അവരുമായി വിവാഹത്തിലേര്‍പ്പെടരുത്.

അതിനാല്‍ നമസ്‌കാരം ക്രമപ്രകാരം അനുഷ്ഠിക്കുക. പ്രാര്‍ഥന അധികരിപ്പിക്കുക. സ്വന്തത്തിന് മാപ്പുകൊടുക്കുക എന്തെന്നാല്‍ അല്ലാഹു നിങ്ങള്‍ക്കു മാപ്പുനല്‍കിക്കഴിഞ്ഞിരിക്കുന്നു. നിങ്ങളുടെ കഥാനായകനും മാപ്പുകൊടുക്കുക. മനോധൈര്യം വീണ്ടെടുത്ത്, നിശ്ചയദാര്‍ഢ്യത്തോടെ നിലയുറപ്പിക്കുക. അല്ലാഹു കാണിച്ചുതന്ന പാതയിലൂടെ മുന്നേറുക.അല്ലാഹു അനുഗ്രഹിക്കട്ടെ.


ഡോ മറിയം ബാഷ്മീര്‍