2014, ജൂലൈ 19, ശനിയാഴ്‌ച

യമലിലെ വിജനമായ മേഖലയില്‍ ഗര്‍ത്തം പ്രത്യക്ഷപ്പെട്ട

ഏറെ സംശയങ്ങള്‍ക്ക് തിരികൊളുത്തി സൈബീരിയയില്‍ രൂപംകൊണ്ട 80 മീറ്റര്‍ വിസ്തീര്‍ണമുള്ള നിഗൂഢ ഗര്‍ത്തത്തെ കുറിച്ച് പഠിക്കാന്‍ ശാസ്ത്രജ്ഞരുടെ സംഘം സ്ഥലതെത്തി. ഇന്നലെയാണ് മോസ്കോയില്‍ നിന്നും 1,800 മൈല്‍ കിഴക്ക് യമലിലെ വിജനമായ മേഖലയില്‍ ഗര്‍ത്തം പ്രത്യക്ഷപ്പെട്ടത്. നാശമില്ലാത്ത തരത്തില്‍ മരവിച്ച അടിമണ്ണോടു കൂടിയ ഈ മേഖല പൊതുവെ 'ഭൂമിയുടെ അറ്റം' എന്നാണ് അറിയപ്പെടുന്നത്. അടിമണ്ണിലുണ്ടായ പൊട്ടിത്തെറിയാകാം ഇത്തരമൊരു ഗര്‍ത്തത്തിന് കാരണമായതെന്നാണ് പൊതുവെയുള്ള വിലയിരുത്തലെങ്കിലും ഇനിയം ആഴം നിര്‍ണയിക്കപ്പെട്ടിട്ടില്ലാത്ത ഈ ഗര്‍ത്തം രൂപം കൊണ്ടത് സംബന്ധിച്ച് വിവിധ സംശയങ്ങള്‍ ഇതോടകം തന്നെ ശാസ്ത്ര ലോകം ഉയര്‍ത്തി കഴിഞ്ഞു. ഉല്‍ക്കയാകാം എന്ന വാദങ്ങളെ എന്തായാലും ഇതോടകം തന്നെ ശാസ്ത്രജ്ഞര്‍ തള്ളി കളഞ്ഞിട്ടുണ്ട്.
റഷ്യയിലെ എണ്ണ, വാതക ഉത്പാദനത്തെ സംബന്ധിച്ചിടത്തോളം മര്‍മ്മ പ്രധാനമായ ഒരു മേഖലയിലാണ് ഗര്‍ത്തം രൂപം കൊണ്ടിട്ടുള്ളത്. അടിത്തട്ടിലുണ്ടായ സ്‍ഫോടനമാകാം ഗര്‍ത്ത രൂപീകരണത്തിന് കാരണമായതെന്ന വാദത്തിന് ഇത് കരുത്തേകുന്നു.  എന്നാല്‍ 28 ഇഞ്ച് കനത്തില്‍ വിറങ്ങലിച്ച നിലയിലുണ്ടായിരുന്ന അടിമണ്ണാണ് മറ്റു തരത്തിലുള്ള ചിന്തകള്‍ക്ക് വഴിതെളിയിക്കുന്നത്. ഇത്തരമൊരു ഭീകര ഗര്‍ത്തം രൂപം കൊള്ളുന്ന തരത്തിലുള്ള സ്ഫോടനമാണ് സംഭവിച്ചിട്ടുള്ളതെങ്കില്‍ ഇത് സൃഷ്ടിച്ചിരിക്കാവുന്ന ചൂട്  കനത്തതാകുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു.
റഷ്യന്‍ അക്കാഡമി ഓഫ് സയന്‍സസിലെ പ്രതിനിധികള്‍  ഗര്‍ത്തത്തിന് സമീപത്തു നിന്നും മണ്ണ്, ജലം, വായു എന്നിവയുടെ സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ട്. ആഗോളതാപനമാകാം ഗര്‍ത്ത രൂപീകരണത്തിലേക്ക് നയിച്ച ഘടകമെന്നാണ് സബ് ആര്‍ട്ടിക് സയന്‍റിഫിക് റിസേര്‍ച്ച് സെന്‍ററിലെ അന്ന കുര്‍ച്ചട്ടോവ പറയുന്നത്. വെള്ളം, ഉപ്പ്, വാതകം എന്നിവയുടെ മിശ്രിതം മൂലം അടിത്തട്ടിലുണ്ടായ സ്ഫോടനമാണ് ഗര്‍ത്തത്തിന് വഴിവച്ചതെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. 10,000 വര്‍ഷങ്ങള്‍ക്ക് സമുദ്രമായിരുന്ന മേഖലയുടെ അടിത്തട്ടില്‍ ഐസോടു കൂടിയ മണ്ണിനൊപ്പം വാതകം അടിഞ്ഞു ചേര്‍ന്നതാകാമെന്നും ഐസ് പോലെ മരവിച്ച മണ്ണ് അലിഞ്ഞതോടെയാതാം പൊട്ടിത്തെറിയുണ്ടായതെന്നുമാണ് അന്ന ചൂണ്ടിക്കാട്ടുന്നത്. ഇവരുടെ നിഗമനം ശരിയാണെങ്കില്‍ ഭൂമിയുടെ അടിത്തട്ടില്‍ സ്ഥാപിച്ചിട്ടുള്ള വാതക പൈപ്പ് ലൈനുകളെ സംബന്ധിച്ചിടത്തോളം അത് ശുഭസൂചകമല്ല.

ഏഷ്യാനെറ്റ് ന്യൂസിനെതിരായ പ്രചാരണം സൗദി അറേബ്യ കേന്ദ്രീകരിച്ച് സജീവമാകുന്നു

ഏഷ്യാനെറ്റ് ന്യൂസിനെതിരായ പ്രചാരണം സൗദി അറേബ്യ കേന്ദ്രീകരിച്ച് സജീവമാകുന്നു. മുസ്ലീം വിരുദ്ധ ചാനലാണിതെന്നും ആർ.എസ്.എസ്-ഹിന്ദു അജണ്ടയാണ് ചാനൽ നടപ്പാക്കുന്നതെന്നുമാണ് ഒരു വിഭാഗം നടത്തുന്ന പ്രധാന പ്രചാരണം. സമീപകാലത്ത് ചാനലിൽ വന്ന വാർത്തകൾ അടിസ്ഥാനമാക്കിയാണ് ഈ പ്രചാരണം ചൂടുപിടിക്കുന്നത്.
അനാഥമന്ദിരം, പച്ച ബോർഡ് വിഷയങ്ങളിൽ ചാനൽ സ്വീകരിച്ച നിലപാടും, അടുത്തിടെ ചാനലിന്റെ വെബ്‌സൈറ്റിൽ വന്ന ഒരു തെറ്റായ വാർത്തയുമാണ് കാമ്പയിൻ വിഷയം. വീടുകൾ കയറി ചാനൽ കാണുന്നത് നിരുത്സാഹപ്പെടുത്തുക, ചാനലിൽ പരസ്യം നൽകുന്ന സൗദിയിലെ സ്ഥാപനങ്ങളെ ബഹിഷ്‌ക്കരിക്കുക എന്നിവയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
സോഷ്യൽ മീഡിയ വഴി വലിയ തോതിലുള്ള പ്രചാരണമാണ് നടക്കുന്നത്. ഫേസ്ബുക്കിൽ ഷെയർ ചെയ്യപ്പെടുന്ന പോസ്റ്റുകൾ എല്ലാം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നവയാണ്. ഏഷ്യാനെറ്റ് ന്യൂസിന് പരസ്യം കൊടുക്കുന്ന സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുന്ന പോസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്. 'ഐ ഹേറ്റ് ഏഷ്യാനെറ്റ് ന്യൂസ്' എന്ന ഫേസ്ബുക്ക് പേജ് രൂപീകരിച്ചും കാമ്പയിൻ നടക്കുന്നുണ്ട്. 5600 ഓളം ലൈക്ക് ഇപ്പോൾ ഈ പേജിനുണ്ട്. ഫേസ്ബുക്ക്, വാട്‌സ് ആപ് എന്നിവ വഴിയും സജീവമായ പ്രവർത്തനം നടക്കുന്നു.
റംദാൻ സമയത്ത് പരസ്യമായി ഭക്ഷണം കഴിച്ചവരെ സൗദി പോലീസ് പിടികൂടി എന്ന വാർത്തക്ക് കൂടെ നൽകിയ ചിത്രം മാറിപ്പോയതാണ് പ്രധാന പ്രശ്‌നം. ഇതിനു നൽകിയ ചിത്രം പഴയതായിരുന്നു. ചാനലിന്റെ ചെയർമാൻ രാജീവ് ചന്ദ്രശേഖറിന്റെ രാഷ്ട്രീയവും പ്രചാരണ വിഷയമാണ്.
അതേ സമയം ഒരു പ്രമുഖ മുസ്ലിം സംഘടനയുടെ പിന്തുണയോടെയാണ് ഈ കാമ്പയിൻ നടക്കുന്നത് എന്ന വിശ്വാസത്തിലാണ് ചാനൽ വൃത്തങ്ങൾ. അടുത്തിടെ പുതുതായി ചാനൽ തുടങ്ങിയ ഈ സംഘടന ഉടനെ വാർത്താ ചാനലും തുടങ്ങുന്നുണ്ട്. ഗള്‍ഫില്‍ മുന്‍പന്തിയിലുള്ള ഇവരുടെ പത്രത്തിന്‍റെ പിന്‍തുണയും ഈ പ്രചാരണത്തിനു പിന്നിലൂണ്ടെന്നും ചാനല്‍ വൃത്തങ്ങള്‍ വിശ്വസിക്കുന്നു. ഈ ചാനലുകൾക്ക് ഗൾഫിൽ പ്രേക്ഷകരെ ഉണ്ടാക്കാൻ സംഘടിതമായി നടക്കുന്നതാണ് പ്രചാരമെന്നാണ് ഏഷ്യാനെറ്റുമായി ബന്ധപ്പെട്ടവർ കരുതുന്നത്. സൗദിയിൽ നിന്നുള്ള ചാനലിന്റെ പരസ്യ വരുമാനത്തെ ഇത് ബാധിച്ച് തുടങ്ങിയതായും സൂചനകളുണ്ട്.
അതിനാൽ ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങളെ നേരിടാനുള്ള തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുകയാണ് ഇപ്പോൾ ഏഷ്യാനെറ്റ് ന്യൂസ്. ഉടൻ തന്നെ പ്രേക്ഷകർക്ക് മുന്നിൽ വിശദീകരണവുമായി ചാനൽ എത്തുമെന്നാണ് കരുതന്നത്. ആരോഗ്യ പ്രശ്‌നങ്ങൾ കാരണം എഡിറ്റർ ഇൻ ചീഫ് ടി.എൻ.ഗോപകുമാർ വിട്ടുനിൽക്കുന്നത് ചാനലിന്റെ വാർത്താ നിലവാരത്തെ ബാധിക്കുന്നുണ്ട്. സമീപകാലത്ത് വന്ന ചില തെറ്റുകൾ ഇത് സൂചിപ്പിക്കുന്നു. എന്നാൽ എം.ജി.രാധാകൃഷ്ണനെ പോലുള്ള മുതിർന്ന മാധ്യമപ്രവർത്തകരെ കൊണ്ടുവന്ന് ഈ പ്രശ്‌നം പരിഹരിക്കാനാണ് ചാനലിന്റെ ശ്രമം.

ഗസ്സയുടെ പ്രശ്നം മതതമല്ല രാഷ്ട്രീയം (ചന്ദ്രിക ന്യൂസ്‌ )

ഗസ്സയില്‍ ഇസ്രാഈല്‍ നടത്തുന്ന രക്തരൂഷിതമായ അക്രമത്തിനെതിരായ പ്രതികരണങ്ങള്‍ വ്യാപകമാണ്. അമേരിക്കയടക്കമുള്ള പാശ്ചാത്യ രാഷ്ട്രങ്ങളിലെ അധികാരി വര്‍ഗം, നിരപരാധികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന ഇസ്രാഈലിനെ ന്യായീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നുണ്ടെങ്കിലും ലോകമെങ്ങുമുള്ള സാധാരണ ജനങ്ങള്‍ തങ്ങളുടെ രോഷം പ്രകടമായിത്തന്നെ രേഖപ്പെടുത്തുന്നുണ്ട്. ലണ്ടന്‍, പാരിസ്, ആംസ്റ്റര്‍ഡാം, മാഡ്രിഡ്, ബ്യൂണസ് അയേഴ്‌സ്, സാന്റിയാഗോ എന്നിവയടക്കം ചെറുതും വലുതുമായ വന്‍നഗരങ്ങളില്‍ നടന്ന ഗസ്സ ഐക്യദാര്‍ഢ്യ പ്രകടനങ്ങളില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്.

ഇസ്രാഈല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവും മുമ്പെന്നത്തേക്കാളും ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. ലോക മാധ്യമങ്ങളില്‍ മിക്കതിനെയും ഇസ്രാഈല്‍ വിലക്കെടുത്തിട്ടുണ്ടെന്ന കാര്യം രഹസ്യമല്ലെങ്കിലും നവമാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാന്‍ സയണിസ്റ്റ് രാജ്യത്തിന് കഴിഞ്ഞിട്ടില്ല. ഇസ്രാഈലിന്റെ അക്രമത്തെയും ലോകനേതാക്കളുടെ മൗനത്തെയും അപലപിക്കുന്ന, ഗസ്സയിലെ ദുരിതമനുഭവിക്കുന്ന ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന ലക്ഷക്കണക്കിന് ഓണ്‍ലൈന്‍ സന്ദേശങ്ങളാണ് ഓരോ നിമിഷവും പ്രവഹിക്കുന്നത്. ഗസ്സ അധിനിവേശം ഏകപക്ഷീയമായി റിപ്പോര്‍ട്ട് ചെയ്യുന്ന ബി.ബി.സി ചാനലിനെതിരായ പ്രതിഷേധ വാചകം ബ്രിട്ടനിലെ ട്വിറ്ററില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെട്ട 'കീവേഡ്' ആവുക വരെയുണ്ടായി.

ജാതി-മത-വര്‍ഗ ഭേദമന്യേ മനഃസാക്ഷിയുള്ള ഓരോ മനുഷ്യനെയും ആകുലപ്പെടുത്തുന്നതാണ് ഗസ്സയിലെ സംഭവവികാസങ്ങള്‍. അന്തര്‍ദേശീയ കാര്യങ്ങളില്‍ താല്‍പര്യം കാണിക്കുന്ന മലയാളികളും ഗസ്സയുടെ കാര്യത്തില്‍ അനുഭാവപൂര്‍ണമായ പ്രതികരണങ്ങള്‍ നടത്തുന്നു എന്നത് സ്വാഭാവികമാണ്. മനുഷ്യത്വം അല്ലാത്ത മറ്റൊന്നിനും ഇടമില്ലാത്ത ഈ വിഷയത്തില്‍ പക്ഷേ, ചിലയാളുകള്‍ മറ്റു ചില പരിഗണനകള്‍ തിരുകിക്കയറ്റുന്നു എന്ന ദുഃഖകരമായ വസ്തുത കാണാതിരിക്കാനാവില്ല. ഫലസ്തീന്‍ എന്ന 'മുസ്‌ലിം' ദേശത്തിനു മേല്‍ ഇസ്രാഈല്‍ എന്ന 'ജൂത' രാഷ്ട്രം നടത്തുന്ന അക്രമമായാണ് നിലവിലെ പ്രതിസന്ധിയെ ഇത്തരക്കാര്‍ കാണുന്നത്. മതത്തെ മതമായും രാഷ്ട്രീയത്തെ രാഷ്ട്രീയമായും കാണാന്‍ കഴിയാത്തതിന്റെ പരിണിത ഫലമാണിത്.

രാഷ്ട്രീയ നേട്ടത്തിനു വേണ്ടി മതത്തെ ഉപയോഗിച്ചാണ് സയണിസം ജൂതരാഷ്ട്രമെന്ന പേരില്‍ ഇസ്രാഈല്‍ കെട്ടിപ്പടുത്തതെങ്കിലും ഫലസ്തീനികള്‍ക്കു മേലുള്ള അക്രമത്തെ ആഗോള ജൂതസമൂഹം പിന്തുണക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഗസ്സ നരമേധത്തെ അപലപിച്ചു കൊണ്ട് ഒരാഴ്ച മുമ്പ് അമേരിക്കയില്‍ ജൂത മതനേതാക്കള്‍ സംഘടിപ്പിച്ച പ്രക്ഷോഭ പരിപാടിയില്‍ ജൂതവിഭാഗത്തില്‍പ്പെട്ട ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. 'സയണിസം ജൂത മതമല്ല', 'ഇസ്രാഈല്‍ അക്രമത്തെ ജൂതമതം അംഗീകരിക്കുന്നില്ല', 'ഇസ്രാഈല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുക' തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രകടനം. ഇസ്രാഈലിനെതിരായ ആഗോള അക്കാദമിക ബഹിഷ്‌കരണത്തിന് നേതൃത്വം നല്‍കുന്നത് ജൂത മതവിശ്വാസിയായ നോം ചോംസ്‌കിയാണ്. ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിന്‍സിനെ അക്കാദമിക ബഹിഷ്‌കരണത്തില്‍ പങ്കെടുപ്പിക്കുന്നതില്‍ അശ്രാന്ത പരിശ്രമം നടത്തി വിജയിച്ച ചോംസ്‌കി, ഫലസ്തീനികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന 'ഫലസ്തീന്‍ ക്രോണിക്കിള്‍' വെബ്‌സൈറ്റിന്റെ രക്ഷാധികാരി കൂടിയാണ്. ഇസ്രാഈലിനകത്തു തന്നെയുള്ള സയണിസ്റ്റ് വിരുദ്ധ സ്വതന്ത്ര റബ്ബിനിക്കല്‍ കോര്‍ട്ട് ഓഫ് ജെറൂസലം, 16-കാരനായ ഫലസ്തീനി ചെറുപ്പക്കാരനെ ചുട്ടുകൊന്നതിനെതിരെ അതിരൂക്ഷ ഭാഷയിലാണ് പ്രതികരിച്ചത്. ഈ സംഘടനയില്‍പ്പെട്ട പുരോഹിതര്‍ കൊല്ലപ്പെട്ട ചെറുപ്പക്കാരന്റെ വീട് സന്ദര്‍ശിക്കുകയും ബന്ധുക്കളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.

അക്രമത്തെ അപലപിക്കുകയും മറ്റു മതസ്ഥരുമായി സമാധാനപൂര്‍ണമായ സഹവര്‍ത്തിത്തം ആഗ്രഹിക്കുകയും ചെയ്യുന്ന ഭൂരിപക്ഷം ജൂതജനതയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പ്രചരണം കൊഴുപ്പിക്കുന്ന വികാരജീവികള്‍ അറിയാതെ പോവുകയോ അവഗണിക്കുകയോ ചെയ്യുന്ന മറ്റൊന്നുണ്ട്; ഫലസ്തീനില്‍ വസിക്കുന്നത് മുസ്‌ലിംകള്‍ മാത്രമല്ല എന്ന യാഥാര്‍ത്ഥ്യം. പൗരസ്ത്യ ഓര്‍ത്തഡോക്‌സ്, ആഞ്ചലിക്കന്‍, ഈസ്‌റ്റേണ്‍ ഓര്‍ത്തഡോക്‌സ്, കാത്തലിക്, പ്രൊട്ടസ്റ്റന്റ് തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളിലായി രണ്ടു ലക്ഷത്തിലധികം ക്രിസ്തുമത വിശ്വാസികള്‍ ഫലസ്തീനിലുണ്ട്. ഇസ്രാഈലിനകത്ത് ദുരിതംപേറുന്ന അറബ് വംശജരില്‍ പത്ത് ശതമാനവും ക്രിസ്തുമതസ്ഥരാണെന്നത് മറ്റൊരു വസ്തുത. ഇപ്പോള്‍ രാപകലില്ലാതെ മിസൈലുകള്‍ വന്നുവീഴുന്ന ഗസ്സയിലും ചെറുതല്ലാത്ത ക്രിസ്തുമത സാന്നിധ്യമുണ്ട്. വിഖ്യാത സാഹിത്യ തത്വചിന്തകനും സാംസ്‌കാരിക വിമര്‍ശകനും ഫലസ്തീന്‍ വിമോചന പോരാട്ടത്തിലെ നിര്‍ണായക സാന്നിധ്യവുമായ എഡ്വേഡ് സെയ്ദ് ക്രിസ്തുമത വിശ്വാസിയായിരുന്നു.

വംശശുദ്ധിയിലും അക്രമരാഷ്ട്രീയത്തിലും മാത്രം വിശ്വസിക്കുന്ന സയണിസം ജൂതമതത്തിന്റെയോ തോറയുടെയോ സന്ദേശങ്ങളല്ല ഉള്‍ക്കൊള്ളുന്നത്. മതത്തിന്റെ പേരില്‍ മനുഷ്യര്‍ വിഘടിച്ചുനില്‍ക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. മതപരിഗണനകള്‍ക്കതീതമായി മനുഷ്യമനഃസാക്ഷി ഉണരുകയും പ്രതികരിക്കുകയും ചെയ്താല്‍ മാത്രമേ സയണിസത്തെയും അതിന്റെ രാഷ്ട്രീയ രൂപമായ ഇസ്രാഈലിനെയും നിലക്കുനിര്‍ത്താന്‍ കഴിയൂ. അതിനുപകരം മതവും തരവും നോക്കി പ്രതികരണം നടത്തുന്നവര്‍ മരണമുഖത്ത് വസിക്കുന്ന ഫലസ്തീനികളെ പരിഹസിക്കുകയാണ് ചെയ്യുന്നത്.

2014, ജൂലൈ 18, വെള്ളിയാഴ്‌ച

തലമുറയുടെ രുചിക്കൂട്ടുകള്‍(രഞ്ജിത്ത് കുമാര്‍)

വിഖ്യാതനായ കഥാകാരന്‍ വൈക്കം മുഹമ്മദ്‌ ബഷീര്‍  പാത്തുമ്മയുടെ ആടില്‍ , അക്കാലത്തെ വറുതിയിലും ദാരിദ്ര്യത്തിലും കപ്പ പുട്ടും കട്ടന്‍ചായയും കൊണ്ട് മാത്രം ആളുകള്‍  പള്ളനിറയ്ക്കുന്നതിനെക്കുറിച്ച് വിവരിച്ചിട്ടുണ്ട്.  ഇന്ന് മലയാളിക്ക്  കപ്പ വെറും ഒരു 'ഡിഷ്‌' ആണെങ്കില്‍ ഒരുകാലത്ത് ഈ കപ്പ  മാത്രമാണ്  പട്ടിണി മരണങ്ങളില്‍ നിന്നും നമ്മുടെ മുന്‍ഗാമികളെ രക്ഷിച്ചത്‌. 



പോര്‍ച്ചുഗീസുകാരന്‍റെ സംഭാവനയായ മരച്ചീനിയുടെ കൃഷി കേരളത്തില്‍ പ്രോത്സാഹിപ്പിക്കാന്‍ മുന്‍കയ്യെടുത്തത്‌  സസ്യശാസ്ത്രജ്ഞന്‍ കൂടിയായിരുന്ന അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവ് വൈശാഖം തിരുനാളാണ്. 1860കളില്‍. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാന്‍ കീഴടക്കിയതോടെ ബര്‍മയില്‍ നിന്നുള്ള അരി വരവ്  നിലച്ചു. (അതെ, ബര്‍മയില്‍ നിന്ന് കേരളത്തിലേക്ക് അരി വന്നിരുന്നത്രേ !). അന്ന് അരിയ്ക്ക് പകരം പ്രധാനഭക്ഷണമായി കപ്പയെ പ്രോത്സാഹിപിക്കാന്‍ ബ്രിട്ടീഷുകാരും മുന്‍കയ്യെടുത്തു. തെക്കന്‍ കേരളത്തിലുണ്ടായിരുന്ന കപ്പ കൃഷി , ആളുകളുടെ കുടിയേറ്റത്തോടൊപ്പം മലബാറിലേക്കും വ്യാപിച്ചു. ഈ കപ്പയില്ലയിരുന്നെങ്കില്‍ ആയുസ്സെത്താതെ മരിക്കാന്‍ വിധിക്കപ്പെട്ടേനെ അവര്‍. പോര്‍ച്ചുഗീസുകാര്‍ക്ക് സ്തോത്രം !

പലക്കാടൊക്കെ നിറയെ അഗ്രഹാരങ്ങള്‍ ഉണ്ട്. കാലടിയിലും തിരുവനന്തപുരത്തും ഞാന്‍ കണ്ടിട്ടുണ്ട്. മറ്റിടങ്ങളില്‍ 'അഗ്രഹാരം' എന്നൊരു സെറ്റ് അപ്പ്‌ ഉണ്ടോ എന്നറിഞ്ഞൂടാ. ഏതായാലും, ക്ഷേത്രങ്ങളുടെ പരിപാലനത്തിനാണ് തമിഴ് ബ്രാഹ്മണരെ രാജാക്കന്മാര്‍ കേരളത്തിലേക്ക് കൊണ്ട്വരുന്നതും അഗ്രഹാരങ്ങള്‍ സ്ഥാപിക്കപ്പെടുന്നതും. തലമുറകള്‍ കഴിഞ്ഞപ്പോള്‍ ഇവിടെ അവരുടെ വേരുറച്ചു. ഒരുകാലത്ത് സമ്പത്തും സ്ഥാനമാനങ്ങളും വേണ്ടതിലധികം ലഭിച്ചവര്‍ക്ക് രാജഭരണവും ജന്മിഭരണവും അവസാനിച്ചപ്പോള്‍  ശനി തുടങ്ങി എന്ന് പറയാം. കൂടാതെ അംഗബലമേറിയപ്പോള്‍ വേണ്ടത്ര തൊഴിലും ഇല്ലാതെയായി.  



സാമ്പത്തികമായ തളര്‍ച്ചയും സാമൂഹികമായ ഒറ്റപ്പെടലും ആഗ്രഹരങ്ങളുടെ ഐശ്വര്യം കെടുത്തി. അയ്യരുവീടുകളില്‍ ഒഴിച്ചുകൂടാനാവാത്ത വിഭവമായി തൈരുസാദം മാറി ( ഒഴിച്ച് നിര്‍ത്തിയാല്‍ പിന്നെ വേറെന്ത് ? ! ) പ്രത്യേകിച്ച് കറിയൊന്നും വേണമെന്നില്ല,  വല്ല മുളകോ അച്ചാറോ കൂട്ടിക്കഴിക്കാം. കേടുവരാതെ ഒന്നില്‍ക്കൂടുതല്‍ ദിവസം ഇരിക്കും. സ്കൂളിലും കോളെജിലും പഠിക്കുമ്പോള്‍ ക്ലാസില്‍ ഒരു അയ്യരോ പട്ടരോ ഉണ്ടെങ്കില്‍ 'തൈര്സാദം' എന്ന ഇരട്ടപ്പേരാവും മിക്കവാറും. സ്വയം പട്ടിണികിടന്നും, മക്കളെ സാദമൂട്ടിയ അമ്മിയാരുടെ ദുഖം അവസാനിച്ചെന്നു തോന്നുന്നു.  ഇന്ന് ദാരിദ്ര്യത്തിന്റെ ഇരുട്ട് അഗ്രഹാരങ്ങളില്‍ ഇല്ലെന്നാണ് കാഴ്ച്ചയില്‍ മനസ്സിലാവുന്നത്. എങ്കിലും തൈര്സാദം അവര്‍ക്കിന്നും പ്രിയങ്കരം തന്നെ. 



ഇനിയൊന്നു അതിര്‍ത്തി കിടക്കട്ടെ. കരിമ്പിന്‍തോട്ടങ്ങളിലും പച്ചക്കറിപ്പള്ളങ്ങളിലും പണിയെടുക്കുന്നവര്‍ക്ക് ചിലപ്പോള്‍ വൈകീട്ട് ചാളയില്‍ എത്താന്‍ കഴിഞ്ഞില്ലെന്നു വരാം. അവര്‍ക്ക് അതിജീവനാമൃതം ആയിരിക്കാം ഈ വിഭവം.. പുളിയോദരൈ അഥവാ പുളിച്ചോര്‍. പച്ചരി പുളിവെള്ളത്തില്‍ വറ്റിച്ച് ചോറാക്കി ,  കടുകെണ്ണയില്‍ ഉള്ളിയും മുളകും വഴറ്റി ആ ചോറ്  താളിച്ചെടുക്കും. നനഞ്ഞ തുണിയിലോ തോര്‍ത്തിലോ ചൂടോടെ മുറുക്കിക്കെട്ടിയാല്‍ മൂന്നു ദിവസം കഴിഞ്ഞാലും കേടാവാതെ ഇരിക്കുംത്രേ..കറിയൊന്നും വേണമെന്നില്ല. രുചികരമായ ഭക്ഷണം.  ഫ്രിഡ്ജ് ഒന്നും ഇല്ലാത്ത അക്കാലത്ത് ഈ ഭക്ഷണം ഒരു നല്ല കണ്ടുപിടിത്തം തന്നെയാണ്. ഇന്നും തമിഴര്‍ ടൂറു വരുമ്പോഴോ ദീര്‍ഘദൂര ട്രെയിന്‍ യാത്ര നടത്തുമ്പോഴോ ശ്രദ്ധിച്ചാല്‍ പുളിയോദരയുടെ പൊതികള്‍ കാണും കയ്യില്‍. അത് തുറക്കുമ്പോള്‍ ഒരു മണം വരും.. അറിയാതെ വായില്‍ വെള്ളമൂറും. 

2014, ജൂലൈ 12, ശനിയാഴ്‌ച

ഇസ്രാഈല്‍ സൈന്യം നരമേധം തുടരുന്നു


ലസ്തീനിലെ ഗസ്സയില്‍ ഇസ്രാഈല്‍ സൈന്യം നരമേധം തുടരുന്നു. ഇതോടെ നാല് ദിവസമായി തുടരുന്ന വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 103 ആയി. കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകളും പിഞ്ചുകുട്ടികളുമാണ്. നാലു ദിവസമായി ഇസ്രാഈല്‍ തുടരുന്ന വ്യോമാക്രമണങ്ങളില്‍ 700ഓളം പേര്‍ക്ക് പരിക്കേറ്റതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേ സമയം ഗസ്സയില്‍ ഇരുവിഭാഗവും വെടിനിര്‍ത്തലിന് തയാറാകണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. വെടിനിര്‍ത്തലിന് മാധ്യസ്ഥം വഹിക്കാന്‍ തയാറാണെന്ന് അമേരിക്കയും അറിയിച്ചു.

റഫയില്‍ ഇന്നലെ ഇസ്രാഈല്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. റഫയില്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. അതേ സമയം ദക്ഷിണ ലബനാനില്‍ നിന്നും ഇസ്രാഈലിലേക്ക് റോക്കറ്റുകള്‍ വിക്ഷേപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇസ്രാഈലിലെ അഷ്‌ദോദില്‍ എണ്ണ ടാങ്കറിനു നേരെ ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തില്‍ എട്ടു പേര്‍ക്കു പരിക്കേറ്റതായി ടെല്‍അവീവീല്‍ സൈനിക വക്താവ് അറിയിച്ചു.തെക്കന്‍ നഗരമായ ഖാന്‍ യൂനുസില്‍ വ്യാഴാഴ്ച രാവിലെയുണ്ടായ ആക്രമണത്തില്‍ എട്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു കുടുംബത്തിലെ എട്ടു പേരാണ് മരിച്ചത്. ഇതില്‍ അഞ്ചു പേര്‍ കുട്ടികളാണ്. 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു വീടിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കെട്ടിടത്തിലേക്ക് ഓടിക്കയറിയ നിരപരാധികളായ സിവിലിയന്മാരാണ് കൊല്ലപ്പെട്ടത്. സംഭവം ദുരന്തമാണെന്നും ഇവരെ ലക്ഷ്യമിട്ടിട്ടില്ലായിരുന്നെന്നും ഇസ്രാഈല്‍ സൈനിക വക്താവ് പറഞ്ഞു. ആക്രമണം പ്രതിരോധിക്കുന്നതിന് ഹമാസ് പോരാളികള്‍ പ്രാദേശിക നിര്‍മിത റോക്കറ്റുകള്‍ ഉപയോഗിച്ച് ശക്തമായ തിരിച്ചടി നടത്തുന്നുണ്ടെങ്കിലും ഇസ്രാഈലി പക്ഷത്ത് ഇതുവരെ ആള്‍ നാശമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

തിങ്കളാഴ്ച മുതല്‍ തങ്ങളുടെ പ്രദേശത്ത് ഗസ്സയില്‍നിന്നുള്ള 500 റോക്കറ്റുകള്‍ പതിച്ചിട്ടുണ്ടെന്ന് ഇസ്രാഈല്‍ വെളിപ്പെടുത്തി. രണ്ട് ഇസ്രാഈല്‍ പൗരന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജൂണ്‍ 12ന് ഇസ്രാഈല്‍ പൗരന്മാരായ മൂന്ന് കൗമാരപ്രായക്കാരെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ടാണ് ഫലസ്തീന്‍ വീണ്ടും കുരുതിക്കളമായി മാറിയത്.

മൂന്ന് കൗമാരപ്രായക്കാരെയും പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയും ഇതിന് പിന്നില്‍ ഹമാസാണെന്ന് ആരോപിച്ച് ഇസ്രാഈല്‍ സൈന്യം ഗസ്സയില്‍ പ്രകോപനമില്ലാതെ ആക്രമണം നടത്തുകയുമായിരുന്നു. നാലു ദിവസമായി തുടരുന്ന ആക്രമണത്തില്‍ 1100 ലക്ഷ്യങ്ങളിലേക്ക് ഇസ്രാഈല്‍ ആക്രമണം നടത്തിയതായി സൈനിക വക്താവ് അവിഷേ അദ്‌റായി അറിയിച്ചു. ഇസ്രാഈലി നഗരങ്ങളിലേക്ക് ഹമാസിന്റെ റോക്കറ്റാക്രമണം ഇന്നലെയും തുടര്‍ന്നു. ഹമാസിന്റെ റോക്കറ്റാക്രമണം ചെറുക്കുന്നതിനായി ടെല്‍ അവീവ് വിമാനത്താവളത്തിനു സമീപം നാല് മിസൈല്‍ പ്രതിരോധ കവചങ്ങള്‍ ഇസ്രാഈല്‍ വിന്യസിച്ചിട്ടുണ്ട്.

ഇസ്രയേല്‍

ഹേ ഇസ്രയേല് ഒരു നാള്
വരും ഒരു
ജനത
അന്ന് നീ ഇതിനു
ഉത്തരം നല്കേണ്ടി വരിക
തന്നെ ചെയ്യും .. അന്ന്
നിനക്ക്
ഓടി ഒളിക്കാന്
സ്ഥലമുണ്ടാവില്ല

ഭൂമിയില്, ആ പോരാട്ട
വീര്യത്തിനു
മുന്നില് നീ നിന്ന് മോങ്ങുക
തന്നെ ചെയ്യും തീര്ച്ച , ഈ
ഉമ്മയുടെ കണ്ണ് നീരിനു അന്ന്
ഉത്തരം ലഭിക്കും ലോകത്തിനു ,
പിറന്ന
നാട്ടില് ജീവിക്കാന്
അനുവദിക്കാത്ത
നിന്റെ ധാര്ഷ്ട്യം ഉണ്ടല്ലോ അതിനു
ഉത്തരം നല്കാന് ഒരു
വിഭാഗം ഭൂമിയില്
ജനിക്കും അന്ന് ഫലസ്തീന്
പോരാളികള്
ഒഴുക്കിയ
ഓരോ തുള്ളി ചോരയ്ക്കും ജൂത
വര്ഗമേ നീ മറുപടി നല്കും,
പിറന്ന
നാട്ടില് ജീവിക്കാന്
അനുവദിക്കാതെ പുണ്യമായ
റംസാനില്
ടത്തുന്ന ഈ നര
നായാട്ട്
കണ്ടില്ല എന്ന് നടിക്കുന്ന
ലോകമേ ലജ്ജിക്കുന്നു ഞാന് ,
സഹോദരരന്മാരേ ഈ
ക്രൂരതക്കെതിരെ കണ്ണടക്കാന്
എങ്ങനെ സാധിക്കുന്നു
നിങ്ങള്ക്ക്...
പിറന്ന
മണ്ണില് പിടഞ്ഞു വീണു രക്ത
സാക്ഷ്യംവരിക്കുന്ന്ന
എന്റെ പ്രിയ
സഹോദരാ നിനക്ക്
സലാം ആയിരമായിരം സലാം

2014, ജൂലൈ 5, ശനിയാഴ്‌ച

സൗദിയെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുന്നു

റിയാദ്: ഇറാഖില്‍ ശക്തമായി പിടിമുറുക്കിക്കൊണ്ടിരിക്കുന്ന 'ഇസ്‌ലാമിക് സ്റ്റേറ്റ്'(ഐഎസ്‌ഐഎല്‍) സൗദി ഗവണ്‍മെന്റിനെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുന്നു. സിറിയയില്‍ ബശ്ശാറുല്‍ അസദിനെതിരെ പോരാടിക്കൊണ്ടിരുന്ന വിമതസംഘത്തിന് സാമ്പത്തികസഹായം നല്‍കുന്നത് ഭാവിയില്‍ തങ്ങള്‍ക്ക് തിരിച്ചടിയായേക്കുമോയെന്ന ഭയം സൗദിയെ പിടികൂടിയത് 'മക്കയും മദീനയും' തങ്ങളുടെ ലക്ഷ്യമാണെന്ന് ഇസ്‌ലാമിക് സ്റ്റേറ്റ് പ്രഖ്യാപിച്ചതോടെയാണ്.
കരുതല്‍ നടപടികളുടെ ഭാഗമായി സൗദി രാജാവായ കിങ് അബ്ദുല്ലാ ബിന്‍ അബ്ദുല്‍ അസീസ് ഇന്റലിജന്‍സ് ചീഫായി ഖാലിദ് ബിന്‍ ബന്ദര്‍ രാജകുമാരനെ ഇന്റലിജന്‍സ് മേധാവിയായി നിയമിച്ചു.
സോഷ്യല്‍നെറ്റ് വര്‍ക്ക് സൈറ്റുകളിലെ ഐഎസ്‌ഐഎല്‍ അനുകൂലമെമ്പര്‍മാരെ നിരീക്ഷിച്ച് അവരില്‍പെട്ട 44 പേരെ സൗദി സുരക്ഷാവിഭാഗം ഈയടുത്ത് പിടികൂടിയിരുന്നു. ഏറ്റവും വലിയ പെട്രോളിയം ഉല്‍പാദകരായ സൗദി അറേബ്യയ്ക്കുനേരെ ആക്രമണമുണ്ടാകുന്ന പക്ഷം  ലോകസാമ്പത്തികനിലതന്നെ തകിടംമറിയുമെന്ന ആശങ്കയിലാണ് ആഗോളസാമ്പത്തികവിദഗ്ധര്‍.

2014, ജൂലൈ 1, ചൊവ്വാഴ്ച

സി.പി.എം സംസ്ഥാന സെക്രട്ടറി എന്നത് അത്ര മോശം പദവിയല്ല(സി പി സൈതലവി )

പച്ചബോര്‍ഡ് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് പിണറായി വിജയന്റെ പ്രസ്താവനകൂടി വന്നതോടെ ഒന്നുറപ്പിച്ചു. ഇനിയങ്ങോട്ട് പച്ചതൊടാത്തൊരു കളിയില്ലെന്ന്. വരുന്നേടത്തുവെച്ച് കാണാം. മൊബൈല്‍ ഫോണിന്റെ മുഖചിത്രംതന്നെ ആദ്യം മാറ്റി. ഗൂഗിളില്‍ പോയടിച്ച് നല്ലൊരു കൊടി പറിച്ചു. മൊബൈലിന്റെ ഉമ്മറത്ത് തന്നെ കുത്തി. പിണറായിയുടെ പ്രത്യാഘാതം മറികടക്കുവോളം കിടക്കട്ടെ ഒരു പച്ചക്കൊടി. തലമുറകളെ പാടിയുണര്‍ത്തിയ ചന്ദ്രതാരാങ്കിത ഹരിതപതാക. കേരള രാഷ്ട്രീയത്തിലെ ഒരുമാതിരിപ്പെട്ട ബാധയെല്ലാം ഒഴിപ്പിക്കാന്‍ പറ്റിയ മന്ത്രവിദ്യകൂടിയാണിത്.

ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടാറില്ലെന്നാണ് കേള്‍വി. സി.പി.എം സംസ്ഥാന സെക്രട്ടറി എന്നത് അത്ര മോശം പദവിയല്ല. ആറുതവണ കേരളം ഭരിച്ച പാര്‍ട്ടിയുടെ അധികാര സ്ഥാനത്തിന് ഒരു ആനച്ചന്തമുണ്ട്. നാലാംകിട വിവാദംകൊണ്ട് ഉപജീവിക്കേണ്ടി വരുന്നത്ര അത് മെലിഞ്ഞുപോയിട്ടുണ്ടെങ്കില്‍ പിന്നെ തൊഴുത്ത് വേണ്ട; കോഴിക്കൂടു മതി.

പാര്‍ട്ടി സെക്രട്ടറിക്കും തരംതാഴാം. പക്ഷേ ഒരു വാര്‍ത്താ അവതാരകനേക്കാള്‍ അധഃപതിക്കരുത്. സാദാ വോട്ടറാവാന്‍ വേണ്ട യോഗ്യതയായ പ്രായപൂര്‍ത്തിയും ബുദ്ധിസ്ഥിരതയുംപോലും അത്യാവശ്യമില്ലാത്ത തൊഴിലാണ് മാധ്യമ പ്രവര്‍ത്തനമെന്ന് സമീപകാലത്ത് ചിലര്‍ തെളിയിച്ചുകഴിഞ്ഞതാണ്. ശരാശരി മനുഷ്യയുക്തിക്ക് ഉള്‍ക്കൊള്ളാനാവുമോ തന്റെ കെട്ടുകഥകളെന്നുപോലും ചിന്തിക്കേണ്ട. വായില്‍ വന്നത് വാര്‍ത്ത. ഫ്‌ളാഷ് ന്യൂസ് മിന്നും. പതിവ് സായാഹ്ന സവാരിക്കാര്‍ ചാനലില്‍ ചര്‍ച്ചക്ക് പൗഡറിടും. ചാനല്‍ തന്നെ കെട്ടിച്ചമച്ച വരികളാണ് കീറിപ്പൊളിക്കുന്നത്. വാര്‍ത്ത വ്യാജനായതിന്റെ പേരില്‍ പിറ്റേന്ന് ഒരു ചാനലും ഖേദം പ്രകടിപ്പിച്ച ചരിത്രവുമില്ല. ചാനല്‍ കൊടുക്കുന്നു. ചാര്‍ച്ചക്കാര്‍ വാളെടുക്കുന്നു. സത്യമാരറിഞ്ഞു വിഭോ!

സ്‌കൂള്‍ ബോര്‍ഡുകള്‍ പച്ചയടിക്കാനുള്ള തീരുമാനം വന്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് പറയുന്ന സഖാവ് പിണറായി വിവരവും വിദ്യാഭ്യാസവുമുള്ള പാര്‍ട്ടി സെക്രട്ടറിയെന്നാണ് വെപ്പ്. ഏത് ബോര്‍ഡ് പച്ചയടിച്ചു? എത്ര സ്‌കൂളുകളില്‍? ഏതെല്ലാം ജില്ലയില്‍? രക്ഷാ കര്‍തൃ സമിതിയിലെ ലോക പരിചയമുള്ള ചില വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ ഉത്സാഹത്തില്‍, സ്‌കൂള്‍ ക്ലാസ് റൂം പുനഃക്രമീകരിച്ചപ്പോള്‍ പൗരാണികമായ ബ്ലാക്‌ബോര്‍ഡ് മാറ്റി അന്തര്‍ദ്ദേശീയമായി ഉപയോഗിച്ചുവരുന്ന ഒരു നിറം നല്‍കിയതിനാണോ മേല്‍പറഞ്ഞ പ്രത്യാഘാതം? പി.ടി.എ കൂടിയാലോചിച്ച് സ്‌കൂള്‍ യൂണിഫോം മാറ്റുന്നതുപോലെ ഒരു പ്രദേശിക പരിഷ്‌കരണം. ദുനിയാവിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും പെട്ടവരുടെ മക്കള്‍ പഠിക്കുന്ന ആ വിദ്യാലയത്തില്‍നിന്ന് ഒരു രക്ഷിതാവുപോലും ഇതിനെതിരെ കലഹിച്ചില്ല. പലജാതി അധ്യാപക സംഘടനയില്‍നിന്നൊന്നുപോലും അത് വേണ്ടെന്ന് പറഞ്ഞില്ല. രാജ്യത്തിന്റെ ഭരണഘടനയേയും വ്യവസ്ഥയേയും എതിര്‍ക്കാത്ത നന്മയുള്ള ഈ പ്രവൃത്തിയില്‍, മക്കളെ പഠിപ്പിക്കുന്ന നാട്ടുകാര്‍ക്കില്ലാത്ത ദെണ്ണം, എവിടെയോ കിടക്കുന്ന പാര്‍ട്ടി നേതാവിനുണ്ടാവുന്നത് അക്ഷര സ്‌നേഹമല്ല, അജ്ഞതയും രാഷ്ട്രീയ തിമിരവും കൂടിക്കുഴഞ്ഞ അഹന്തയാണ്.

വിദ്യാഭ്യാസ വകുപ്പ് മന്ത്രിയോ ഏതെങ്കിലും ഓഫീസോ ഇത്തരമൊരു ഉത്തരവ് കൊടുത്തിട്ടുണ്ടോ എന്നുപോലും നോക്കാതെയാണ് പിണറായിയെപ്പോലെ കേമനെന്ന് കരുതപ്പെടുന്ന ഒരു നേതാവ് വെളിച്ചപ്പെടുന്നത്. സ്വന്തം പാര്‍ട്ടിക്കാരനായ കോഴിക്കോട് എം.എല്‍.എ പ്രദീപ്കുമാര്‍ പറയുന്നത്; താന്‍ കഴിഞ്ഞ വര്‍ഷംതന്നെ ഈ 'പച്ച' സ്വന്തം മ ണ്ഡലത്തില്‍ പരീക്ഷിച്ചുവെന്നാണ്. ബ്ലാക്ക് ബോര്‍ഡ് എന്ന് ടൈപ്പ് ചെയ്താല്‍പോലും മുക്കാലും പച്ച ബോര്‍ഡുകളാണ് ഇന്റര്‍നെറ്റില്‍ തെളിയുന്നത്. പി.കെ അബ്ദുറബ്ബും മുസ്‌ലിംലീഗും ഒപ്പിച്ച കൂടോത്രമല്ല അത്. ലോകം അവിടേക്ക് മാറിയതാണ്. തന്റെ മകന്‍ പഠിച്ച വിദേശ സര്‍വകലാശാല മുതല്‍ കേരളത്തിലെ എസ്.എഫ്.ഐ യൂണിയന്‍ ഭരിക്കുന്ന പ്രൊഫഷണല്‍ കോളജുകളില്‍വരെ 'പച്ച'യിലാണ് ബോര്‍ഡ് എന്ന് ലോക പരിജ്ഞാനമുള്ള തോമസ് ഐസക്കെങ്കിലും പിണറായിക്ക് പറഞ്ഞുകൊടുക്കണമായിരുന്നു.

മറ്റുള്ളവര്‍ക്കൊപ്പം കേരളം എത്തരുത് എന്ന സി.പി.എമ്മിന്റെ പരമ്പരാഗത പിടിവാശിയും ഈ സൂക്കേടിന്റെ ഭാഗമാണ്. ട്രാക്ടറും നെല്ലുകുത്ത് മില്ലും കമ്പ്യൂട്ടറും കൊയ്ത്തു യന്ത്രവുമെല്ലാം അടിച്ചുതകര്‍ത്തതിന്റെ തുടര്‍ച്ചയാണിത്. ലോക നിലവാരത്തിലേക്ക് നാട് ഉയരുന്നതിനെ സി.പി.എം എന്നും വല്ലാതെ ഭയപ്പെടുന്നു. കേരളത്തില്‍ സാക്ഷരതാ ശതമാനം കൂടുന്തോറും, ഉന്നത ബിരുദധാരികള്‍ പെരുകുന്തോറും വിജയ ശതമാനം നേര്‍ത്തുനേര്‍ത്തു വന്ന് പാര്‍ട്ടിയുടെ സ്‌കൂള്‍ പൂട്ടേണ്ടി വരുമോ എന്ന ഭീതി തളംകെട്ടുന്നുണ്ട് മാര്‍ക്‌സിസ്റ്റ് നേതാക്കളില്‍.

''കാവിവല്‍ക്കരണം പോലെയാണ് ഈ പച്ചവല്‍ക്കരണമെന്ന്'' സി.പി. എം സെക്രട്ടറി വ്യാഖ്യാനിക്കുന്നു. ഗുജറാത്തില്‍ രണ്ടായിരം മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചതാണ് കാവിവല്‍ക്കരണം. സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ വര്‍ഗീയ സ്പര്‍ദ്ധയുടെ വെടിമരുന്ന് പുരട്ടിവെച്ച് തലമുറകളെ തമ്മിലടിപ്പിക്കുന്നതാണ് കാവിവത്കരണം. ആ മഹാ പാതകങ്ങള്‍, തിരൂരങ്ങാടി കക്കാട് സ്‌കൂളിലെ ഒരു ക്ലാസ് മുറിയില്‍ സിമന്റടര്‍ന്ന പഴഞ്ചന്‍ ബ്ലാക്ക് ബോര്‍ഡിന്റെ പെയിന്റ് മാറ്റുന്നതുപോലെ നിസ്സാരമെന്നാണ് ന്യായീകരിക്കുന്നതെങ്കില്‍ ഇത്രകാലവും കലര്‍പ്പറ്റ മതേതരനായി കരുതപ്പെട്ട സഖാവ് പിണറായിയുടെ ഉള്ളിലും കാവി തുള്ളാന്‍ തുടങ്ങിയെന്ന് കരുതണം.

രണ്ടു കാര്യങ്ങള്‍ക്ക് പ്രത്യേകം നന്ദി പറയും മുസ്‌ലിംലീഗിന്റെ സ്ഥാപക നേതാക്കളോട് പുതു തലമുറ. ഒന്ന്, ആ 'പച്ച'ക്കൊടിക്ക്. മറ്റൊന്ന് കോണിചിഹ്നത്തിനും. അന്തസ്സാര്‍ന്ന നിലനില്‍പ്പിനുവേണ്ടി രാജ്യത്തെ മുസ്‌ലിംകളാദി ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് മഹത്തായ ഒരു ആദര്‍ശത്തെയും ഭദ്രമായ പ്രസ്ഥാനത്തെയും സമ്മാനിച്ചതിനുള്ള മനസ്സുനിറഞ്ഞ കൃതജ്ഞതക്ക് പുറമെയാണിത്. ആരും ഇഷ്ടപ്പെടുന്ന വര്‍ണം; ആര്‍ക്കും വരക്കാവുന്ന ചിഹ്നം. ഇത്രയ്ക്ക് ലളിതവും വശ്യവുമായ കൊടിയും ചിഹ്നവും രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളില്‍ വിരളം. നേതാക്കന്‍മാരുടെ ദീര്‍ഘ വീക്ഷണം, മൂന്നാംകണ്ണ് എന്നൊക്കെ പറയുന്നതിന്റെ ഗുണം.

ഐക്യത്തിന്റെയും ഐശ്വര്യത്തിന്റെയും നിറമാണ് പച്ച എന്ന് ഗവേഷകര്‍. പച്ച കണ്ടാല്‍ മുന്നോട്ട് പോകാം. ചുകപ്പ് തെളിഞ്ഞാല്‍ മാര്‍ഗ്ഗതടസ്സം. ആ പച്ചവല്‍ക്കരണം കേരളത്തിന് സമ്മാനിച്ചത് മതമൈത്രിയാണ്. വര്‍ഗീയ കലാപങ്ങളിലുടക്കി നാടിന്റെ പുരോഗതി തടസ്സപ്പെടില്ല എന്ന ഉറപ്പ്. ലോകം ചിന്തിക്കുന്നത് കേരളം പിന്തുടരും എന്ന നിശ്ചദാര്‍ഢ്യമാണ് ഓരോ ഘട്ടത്തിലും മുസ്‌ലിംലീഗ് മന്ത്രിമാര്‍ പ്രകടിപ്പിച്ചത്. അമേരിക്ക സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ കണ്ട മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) യാണ് ലോകശ്രദ്ധ പിടിച്ച 'കുസാറ്റ്' (കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല) സ്ഥാപിക്കാന്‍ സി.എച്ച് മുഹമ്മദ്‌കോയ എന്ന മുസ്‌ലിംലീഗ് വിദ്യാഭ്യാസ മന്ത്രിക്ക് പ്രേരണയായത്. രാജ്യത്തിനുള്ളിലെ ജോലികൊണ്ട് തൃപ്തിപ്പെടുമായിരുന്ന മലയാളിയെ പൗണ്ടും ഡോളറും നേടാന്‍ പ്രാപ്തമാക്കിയ വിദ്യാഭ്യാസം.

മലയാളി യുവത്വത്തെ ലോകപ്രശസ്ത ശാസ്ത്രജ്ഞരാക്കിയ പഠന തന്ത്രമായിരുന്നു അത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അക്ഷയ ഐ.ടി പദ്ധതി പി.കെ കുഞ്ഞാലിക്കുട്ടി കൊണ്ടുവരുമ്പോള്‍ അതിനെതിരെ സെമിനാര്‍ നടത്തുകയായിരുന്നു സി.പി.എം. വിവര സാങ്കേതിക വിദ്യയുടെ ലോകോത്തര ശ്രേണിയിലേക്ക് കേരളം കയറിയപ്പോയത് ഈ മുസ്‌ലിംലീഗ് മന്ത്രിയിലൂടെയാണ്.

ചാക്കീരി അഹമ്മദ്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും നാലകത്ത് സൂപ്പിയും നടപ്പാക്കിയ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളെ തല്ലിതോല്‍പിക്കാന്‍ നോക്കിയവരാണ് മാര്‍ക്‌സിസ്റ്റുകാര്‍. മുസ്‌ലിംലീഗ് മന്ത്രിമാര്‍ കൊണ്ടുവന്ന പദ്ധതികളുടെ പില്‍ക്കാല നടത്തിപ്പുകാരാവുകയല്ലാതെ സ്വന്തമെന്ന് പറയാന്‍ ഒരു വിപ്ലവ മുദ്രയും വിദ്യാഭ്യാസ മേഖലയില്‍ സി.പി.എമ്മിനവകാശപ്പെടാനില്ല. പ്രഗത്ഭരായ മുന്‍ഗാമികളുടെ പാതയിലൂടെ കൂടുതല്‍ പുരോഗമനപരമായ, നൂതന പദ്ധതികളാവിഷ്‌കരിച്ച് പി.കെ അബ്ദുറബ്ബ് എന്ന മന്ത്രി ദേശാന്തര ഗുണമേന്മയില്‍ കേരളത്തിന്റെ വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ക്ക് ചിറകുനല്‍കി ആകാശത്തോളമുയര്‍ത്തുന്നത് തന്നെയാണ് സി.പി.എമ്മിന്റെ അങ്കലാപ്പ്.

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ പരിഷ്‌കാരമായ 'സമഗ്ര വിദ്യാഭ്യാസ പാക്കേജ്' നടപ്പാക്കിയ അബ്ദുറബ്ബ് ഏഴായിരത്തോളം അധ്യാപകര്‍ക്ക് നിയമനാംഗീകാരവും ശമ്പളവും സര്‍വീസിലുള്ള മുഴുവന്‍ പേര്‍ക്കും തൊഴില്‍ സുരക്ഷിതത്വവുമാണ് നല്‍കിയത്. 'തൊഴിലാളി വര്‍ഗ സ്‌നേഹികള്‍' ഭരിക്കുമ്പോള്‍ നടക്കാത്തത്.

അബ്ദുറബ്ബിന്റെ ആഗമനം കണ്ടപ്പോഴേ സി.പി.എം അപകടം മണത്തതാണ്. നാവിനും നാരായത്തിനും ഇരട്ടച്ചുരികയുടെ മൂര്‍ച്ചയുള്ള സാക്ഷാല്‍ സുകുമാര്‍ അഴീക്കോടിനെ ഇറക്കിയായിരുന്നു ആദ്യ വെട്ട്. കുറ്റം 'വര്‍ഗീയത' തന്നെ. 'മഴ പെയ്തപ്പോള്‍പോലും സ്‌കൂളിന്റെ ഇറയത്ത് കയറാത്തവന്‍' എന്ന തൊപ്പിക്കുടയാണ് ആദ്യം വെച്ചത്. വിശ്വപ്രസിദ്ധമായ അലീഗഢ് സര്‍വകലാശാലയില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദമാ മാഷേ എന്ന് മറുപടി പറഞ്ഞപ്പോള്‍ 'അതൊക്കെ ഏത് വഴിപോക്കനും കിട്ടില്ലേ' എന്ന് കിടന്നുരുണ്ടു.

രണ്ടാമാണ്ടിലും സി.പി.എം വീശിയത് അതേ ചുരിക. വീടിന്റെ പേര് 'ഗംഗ' എന്ന വിശുദ്ധ നാമം മാറ്റി 'ഗ്രെയ്‌സ്' ആക്കിയെന്ന്. മന്ത്രിമാരുടെ വീടിന്റെ ഉടമസ്ഥതയുള്ള പൊതുമരാമത്ത് വകുപ്പിലോ ടൂറിസം വകുപ്പിലോ 'ഗംഗ' എന്ന പേരില്‍ ഒരു വീടേ ഇല്ലെന്ന് മൂന്നുതരം. അങ്ങനെയുണ്ടായിരുന്നതായി ഒരാള്‍ക്കും തെളിയിക്കാനുമാവില്ല. ഒരു പേരുമില്ലാത്ത വീടിന് 'ഗ്രെയ്‌സ്' എന്ന് വെക്കാന്‍ മന്ത്രിയെ തോന്നിപ്പിച്ചത് ആ ഇംഗ്ലീഷ് സാഹിത്യത്തിന്റെ കുഴപ്പം.

മൂന്ന് പതിറ്റാണ്ട് തുടര്‍ച്ചയായി ഒരേ മ ണ്ഡലത്തിന്റെ പ്രതിനിധിയായും പതിനഞ്ച് വര്‍ഷത്തോളം മന്ത്രിയായും ഉപമുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടും അഴിമതിയാരോപണത്തിന്റെ ഒരു കറുത്ത പുള്ളിപോലും ജീവിതത്തിലേക്ക് തെറിക്കാതെ, പര വിദ്വേഷത്തിന്റെ ഒരു വാക്കുപോലും ഉരിയാടാതെ സൗമ്യസ്വരൂപനായി സൂക്ഷ്മതയോടെ ജീവിച്ച കെ. അവുക്കാദര്‍കുട്ടി നഹ എന്നൊരു ഭരണാധികാരിയുണ്ടായിരുന്നു കാല്‍ നൂറ്റാണ്ട് മുമ്പ് കേരളത്തില്‍. ആ മഹാമനുഷ്യന്റെ പുത്രനാണ് പി.കെ അബ്ദുറബ്ബ് എന്ന് മനസ്സിലാക്കാന്‍ കോമ്പല്ലില്‍ വര്‍ഗീയ വിഷവുമായി ഇരയെ തേടി നടക്കുന്നവര്‍ക്ക് നേരം കിട്ടണമെന്നില്ല.

അതുകൊണ്ടാണ് മാര്‍ക്‌സിസ്റ്റ് 'വര്‍ഗീയത'യുടെ മൂന്നാം വാര്‍ഷികത്തില്‍ പതിവ് 'പച്ച'യുടെ കൂടെ 'മതഭ്രാന്തും' 'ജാതി'യും കൂടി ചാലിച്ചു ചേര്‍ത്തത്. സര്‍ക്കാര്‍ സര്‍വീസില്‍ അവശ്യം വേണ്ട അച്ചടക്കം ഒരു വെല്ലുവിളിപോലെ പരസ്യമായി ലംഘിച്ചതിനാണ് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലെ ഹെഡ്മിസ്ട്രസ് കെ.കെ ഊര്‍മിള ദേവിക്കെതിരെ നടപടി വന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ശിപാര്‍ശ ചെയ്തത് പുറത്താക്കാന്‍. എന്നിട്ടും അത് വെറും സ്ഥലംമാറ്റമായി ഇളവു ചെയ്തത് മന്ത്രിയുടെ മാന്യത.

കേരളീയരെ വര്‍ഗീയമായി തരം തിരിക്കാന്‍ പതിറ്റാണ്ടുകളായി സി.പി.എം നടത്തുന്ന പദ്ധതികളിലൊന്നായി ഇതും. മറ്റൊരു സമുദായത്തില്‍ പെട്ട അധ്യാപികയെ സ്ഥലം മാറ്റിയത് മന്ത്രിയുടെ 'മതഭ്രാന്ത്' കൊണ്ടെന്നാണ് എ.കെ ബാലന്‍ പറഞ്ഞത്. അതിനര്‍ത്ഥം 'മുസ്‌ലിമായ മന്ത്രി ഇനിമേല്‍ മുസ്‌ലിംകളെ ഭരിച്ചാല്‍ മതി' എന്ന്. ഇന്ത്യാ വിഭജനം കഴിഞ്ഞ ആദ്യ നാളുകളിലൊന്നില്‍ ഒരു പ്രമുഖ മലയാള പത്രം മുഖപ്രസംഗമെഴുതി: 'ഈ മുസ്‌ലിംകള്‍ക്കു പാക്കിസ്താനിലേക്കു പോകരുതോ.' വര്‍ഗീയ വിഷം പുഴപോലെയൊഴുകിയ പ്രാകൃത ഗോത്ര ചിന്തയുടെ ആ 'ജാഹിലിയ്യാ' കാലഘട്ടം തിരിച്ചുകൊണ്ടുവരികയാണോ കേരളത്തിലേക്ക് സി.പി.എം? എങ്കില്‍ സാക്ഷാല്‍ തൊഗാഡിയ പോലും തൊഴുതുകുമ്പിടും സഖാക്കളുടെ മുന്നില്‍.

നരവംശ ശാസ്ത്രജ്ഞനായ ഡോ. അയ്യപ്പനെ കേരളത്തിലെ ആദ്യ ദളിത് വൈസ്ചാന്‍സലറായി കേരള സര്‍വകലാശാലയില്‍ നിയമിച്ച മഹാനായ സി.എച്ചിന്റെ പിന്‍മുറക്കാരനെയും പാര്‍ട്ടിയെയും ദളിത് സ്‌നേഹം പഠിപ്പിക്കാന്‍ മാത്രം മരുന്ന് സി.പി.എമ്മിന്റെ പെട്ടിയിലില്ല. പൊതുവിദ്യാഭ്യാസ ഡയരക്ടറായി റിട്ടയര്‍ ചെയ്ത കെ.വി മദനന്‍ എന്ന ദളിത് സമുദായക്കാരനെ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് വഴി ഡി.ഇ.ഒ ആയി നിയമിച്ചതും സി.എച്ച് തന്നെ. ലക്ഷ്മണ എന്ന ആദ്യ ദളിത് പൊലീസ് മേധാവിയുടെ നിയമനത്തിനു പിന്നില്‍ മുസ്‌ലിംലീഗും തരം താഴ്ത്തലുകള്‍ക്കു പിന്നില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമാണെന്ന് മലയാളിക്കറിയാം. ഡപ്യൂട്ടി ഡയരക്ടര്‍ മുതല്‍ ഡി.പി.ഐ വരെയുള്ള ഉന്നത വിദ്യാഭ്യാസ തസ്തികകളില്‍ ദളിത് സുമദായക്കാര്‍ നിരാക്ഷേപം നിയമിക്കപ്പെടാന്‍ തുടങ്ങിയത് മുസ്‌ലിംലീഗ് മന്ത്രിമാരുടെ കാലത്താണെന്ന് സെക്രട്ടറിയേറ്റിലെ രേഖകള്‍ പറയും.

ദളിതനായ യു.സി രാമനെ ജനറല്‍ സീറ്റിലാണ് നിയമസഭയിലേക്ക് മുസ്‌ലിംലീഗ് മത്സരിപ്പിച്ചത്. സംവരണ സീറ്റിലപ്പുറം ഒരു ദളിതനെ, എ.കെ ബാലനെപ്പോലും സ്ഥാനാര്‍ത്ഥിയാക്കിയ ചരിത്രമില്ലാത്ത സി.പി.എമ്മുകാരാണ് മുസ്‌ലിംലീഗിനെ 'ജാതി' പഠിപ്പിക്കാന്‍ വരുന്നത്. പ്രാദേശികമായി പതിവുള്ള പെരുന്നാളവധി കൊടുത്തതിനാണ് കഴിഞ്ഞ ഇടത് സര്‍ക്കാര്‍ മലപ്പുറം ഡി.ഡി.ഇയായിരുന്ന ദളിതനായ കെ.സി ഗോപിയെ രായ്ക്കുരാമാനം തിരുവനന്തപുരത്തേക്കു പറിച്ചെറിഞ്ഞത്.

പട്ടികവര്‍ഗക്കാരിയായ എം. ദേവകിയെ വയനാട്ടില്‍ മുസ്‌ലിംലീഗിനു ലഭിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ജനറല്‍ പദവിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പാര്‍ട്ടിയോടാണ് ജാതി പറയുന്നത്. ബാബ്‌രി മസ്ജിദ് തകര്‍ത്തതിനെ വിമര്‍ശിച്ച് പുസ്തകമെഴുതിയതിന്റെ പേരില്‍ ഷേര്‍സിങ് എന്ന ദളിതനായ ഐ.എ.എസുകാരനെ സര്‍വീസില്‍ നിന്നു പുറത്താക്കിയ പശ്ചിമബംഗാള്‍ സി.പി.എം ആണ് എക്കാലത്തേയും കേരള സഖാക്കള്‍ക്കു മാതൃക.

വെറുമൊരു പാര്‍ട്ടി സെക്രട്ടറി മാത്രമായ പിണറായി വിജയന്‍ കോണിയിറങ്ങുമ്പോള്‍ കൈരളിയിലെ ശമ്പളക്കാരനെതിരെ മുദ്രാവാക്യം വിളിച്ചതിന് ഡല്‍ഹി കേരള ഹൗസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത ഇടതു ഭരണം മറക്കാറായിട്ടില്ല.

രണ്ടു പി.എസ്.സി മെമ്പര്‍ സ്ഥാനം മുസ്‌ലിംലീഗിനു കിട്ടിയപ്പോള്‍ കൊളത്തൂര്‍ മുഹമ്മദ് മൗലവിക്കൊപ്പം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നിശ്ചയിച്ചത് കെ.പി രാമന്‍ മാസ്റ്റര്‍
എന്ന ദളിത് നേതാവിനെയാണ്. പകരം വെക്കാനുണ്ടോ സി.പി. എമ്മില്‍ ഇതുപോലെ ഒരെണ്ണമെങ്കിലും?

പാര്‍ട്ടി ഗ്രാമമായ കണ്ണൂര്‍ കുഞ്ഞിമംഗലം എടാട്ട് സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറായിരുന്ന ദളിത് യുവതി എരമംഗലത്ത് ചിത്രലേഖക്കെന്തുപറ്റി എന്നുകൂടി സി.പി.എമ്മിലെ ദളിത് സ്‌നേഹികള്‍ പറയണം. ചിത്രലേഖയിപ്പോള്‍ ഓട്ടോ ഓടിക്കുന്നില്ല. കുലത്തൊഴിലായ പായ നെയ്ത്തിനു പോകുന്നു. പാര്‍ട്ടി കുടുംബത്തില്‍ പിറന്നവളായിട്ടും പട്ടികജാതിക്കാരി ഡ്രൈവറായി വന്നതിന്റെ അസഹിഷ്ണുതയില്‍ ഓട്ടോറിക്ഷ പെട്രോളൊഴിച്ചു കത്തിച്ചു മാര്‍ക്‌സിസ്റ്റുകാര്‍. തൊഴില്‍മുടക്കി, പട്ടിണിയിലാക്കിയ ചിത്രലേഖക്ക് പാര്‍ട്ടി വിധിച്ചത് ഊരുവിലക്ക്.

സി.പി.എമ്മിന്റെ ക്രൂരമായ ജാതിഭ്രഷ്ടിനിരയായി ഉപജീവനമാര്‍ഗമുപേക്ഷിച്ച് ഇരുട്ടില്‍ കഴിയേണ്ടി വന്ന ചിത്രലേഖയുടെ സങ്കടക്കടലോളം വരില്ല, അരലക്ഷത്തിനു മുകളില്‍ ശമ്പളവും ഒപ്പം വിവിധ ബത്തകളും കല്യാണത്തിനും കളിയാട്ടത്തിനും പോവാന്‍ ആവോളം അവധിയും കിട്ടുന്ന, സറണ്ടര്‍ സ്‌കെയിലുകൊണ്ടളന്നാല്‍ വര്‍ഷത്തില്‍ 140 ദിവസത്തില്‍ കൂടുതല്‍ സേവനം നല്‍കേണ്ടതില്ലാത്ത ഊര്‍മിള ടീച്ചറുടെ യാത്രാപ്രശ്‌നം.

സംസ്ഥാന ആരോഗ്യവകുപ്പ് ഡയരക്ടറുടെ ചുവന്ന ബോര്‍ഡ് വെച്ച കാറും ബെല്ലടിച്ചാല്‍ ഓടിയെത്തുന്ന പരിചാരകരും, ലക്ഷം രൂപയിലധികം പ്രതിമാസ പ്രതിഫലവുമുള്ള ഡോക്ടര്‍ പി.കെ ജമീലയുടെ ഭര്‍ത്താവ് എ.കെ ബാലന്‍ എന്ന സി.പി.എമ്മുകാരന് പട്ടികജാതിക്കാരിയായ ഓട്ടോ ഡ്രൈവറേക്കാള്‍ വലുത് ഹെഡ്മിസ്ട്രസിന്റെ ജാതിയാകുന്നതിന്റെ ഗുട്ടന്‍സ് ഇതാണ്.

ഉമ്മൂമ്മയുടെ പ്രിയ പച്ച?

കാലം എണ്‍പതുകളുടെ പകുതി. ഒഴിവ് സമയങ്ങളില്‍ അച്ഛന്റെ ഒപ്പം കടയില്‍ ഉണ്ടാകും. സാധനങ്ങള്‍ എടുത്ത് കൊടുക്കുക, ആളുകളോട് സംസാരിക്കുക ഒക്കെ ആയിരുന്നു പ്രധാന ജോലി. ഏതാണ്ട് മുസ്‌ലീം ഭൂരിപക്ഷപ്രദേശം എന്ന് പറയാം. വീട്ടിനു തൊട്ടടുത്ത ഒരു ഉമ്മൂമ്മ സാധനം വാങ്ങാന്‍ വന്നു. സാക്ഷരത ഒന്നും കടന്ന് വന്നിട്ടില്ലോ, ഉമ്മുമ്മയ്ക്ക് എഴുതാനും വായിക്കാനും അറിയില്ല. മക്കളോക്കെ നല്ല നിലയില്‍, ചെറുമക്കള്‍ എന്റെ സഹപാഠികളും കളിക്കൂട്ടുകാരും. ഉമ്മൂമ്മയുടെ സംസാരം എനിക്ക് വലിയ ഇഷ്ടവും മാത്രമല്ല ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും ഒക്കെ പലഹാരപ്പൊതിയും ഒക്കെ വീട്ടില്‍ എത്തിച്ചിരുന്നു. ആ രുചി ഒക്കെ ഇപ്പോഴും നാവിന്‍ തുമ്പത്തുണ്ട് കഥയിലേക്ക് വരാം. ഉമ്മൂമ്മ കടയില്‍ വന്നു. എന്താ വേണ്ടത് എന്ന് ഞാന്‍? ‘സോപ്പ് വേണം’ ‘ഏത് സോപ്പ്?’ ഉടനെ വന്നു മറുപടി ‘പച്ച സോപ്പ്!!’ കേട്ടപാതി കേള്‍ക്കാത്ത പാതി ഇപ്പോഴത്തെ ചില വാര്‍ത്താ അവതാരകരെ പോലെ സോപ്പ് വച്ചിരിക്കുന്ന അലമാര ലാക്കാക്കി ഞാന്‍ കുതിച്ചു. അവിടെ ചെന്നപ്പോഴാണ് അപകടം മനസിലായത്. ഒന്നല്ല പത്തോളം പച്ച സോപ്പ്. ആശയക്കുഴപ്പമായി റെക്‌സോണ….മുതല്‍ ലിറില്‍ വരെ. ഇതില്‍ ഏത് പച്ചയാണപ്പാ ഉമ്മൂമ്മയുടെ പ്രിയ പച്ച? തിരികെ എത്തിചോദിച്ചു. ഉമ്മൂമ്മ ഏത് പച്ച! ‘ഞമ്മളു വാങ്ങുന്ന പച്ച സോപ്പ് തന്നെ’ എന്ന് മറുപടി. ഞാന്‍ ആകെ കുഴങ്ങുന്നതിനു മുന്നെ തന്നെ അടുത്ത് നിന്ന ആരോ സഹായിച്ചു. ഇല്ലെല്‍ സംഗതി ന്യൂസ് നൈറ്റ് ചര്‍ച്ച പോലെ ആയേനേ. ചന്ദ്രിക സോപ്പ് ആണെന്ന് മനസിലായി, എടുത്ത് കൊടുത്തു. ഉമ്മുമ്മ സ്ഥലം വിട്ടു. അങ്ങനെ പച്ച വിവാദമാകാതെ അവിടെ അവസാനിച്ചു. ചന്ദ്രിക സോപ്പിന്റെ എംബ്ലം അഥവാ മുദ്ര നോക്കിയാല്‍ പച്ച തന്നെ, പോരാത്തതിന് ചാന്ദ്രപിറയും സോപ്പ് കൂടില്‍ വ്യക്തം. എന്തിനധികം മുസ്ലീംലീഗ് ജിഹ്വയുടെ പേരു തന്നെ ആണല്ലോ സോപ്പിനും. പോരേ പൂരം ഉണ്ടാക്കനുള്ള വഹകള്‍ വിരാമതിലകം: അന്ന് ആരും കാവി സോപ്പ് ചോദിച്ച് വന്നില്ല, വന്നേലും കുഴപ്പമില്ലായിരുന്നു ‘കസ്തൂരി മഞ്ഞളിന്റെ കാന്തി ‘രാധാസ്’ അലമാരയില്‍ ഇരുപ്പുണ്ടല്ലോ ചന്ദ്രിക സോപ്പ് സി ആര്‍ കേശവന്‍ വൈദ്യര്‍ എന്ന സംരംഭകനും സാമൂഹികനേതാവുമായിരുന്ന വ്യക്തിയുടെ സംഭാവനയായിരുന്നു. ഇരിങ്ങാലക്കുടയില്‍ നിന്ന് വന്ന ഉത്പന്നം. പില്‍ക്കാലത്ത് ഇത് വിപ്രോയ്ക്ക് വിറ്റു. രാധാസ് ആകട്ടെ കൊല്ലത്ത് തന്നെ അന്നും ഇന്നും ഉത്പാദനം. കേരളശബ്ദം ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ അമരക്കാരനായ ഡോ.രാജാകൃഷ്ണനാണ് ഇപ്പോള്‍ കമ്പനി സാരഥി. ചന്ദ്രികയും രാധാസും സോപ്പ് രംഗത്തെ #കേരളബ്രാന്‍ഡുകള്‍, ആരും ഈ രണ്ട് സോപ്പിനെയും ജാതിബ്രാന്‍ഡുകളായി കണ്ടില്ല. ഏതായാലും ഇന്ന് കേരളം സ്വന്തം സോപ്പിന്റെ ബ്രാന്‍ഡാലയം ആയില്ല എന്നാല്‍ നിറം പിടിപ്പിച്ച് വാര്‍ത്ത അവതരിപ്പിക്കുന്നതിന്റെ ഭ്രാന്താലയം ആയിക്കഴിഞ്ഞു (ആ നിരക്ഷരയായ ഉമ്മുമ്മയുടെ അവസ്ഥയില്‍ നിന്നും എത്രയോ ഉയരെ എന്ന് പറയാവുന്ന അവസ്ഥയിലാണ് ബിരുദാനന്തരബിരുദങ്ങളും പലഭാഷാശേഷിയും ഉള്ള നമ്മുടെ ആസ്ഥാന പുംഗവര്‍) അധികപറ്റ്: ആര്‍ട്ടിസ്റ്റ് രാജന്‍ എഴുതിയത് : ‘ ഉഴവൂരുനിന്നും പോന്ന് ഇരിഞ്ഞാലക്കുടയില്‍ താമസമാക്കിയ കേശവന്‍ വൈദ്യര്‍ക്ക് ശ്രീനാരായണ ഗുരു ഉപദേശിച്ചു നല്കിയ ചില വൈദ്യവിദ്യകളിലെ ഭാഗങ്ങളും ചേര്‍ ത്താണു ചന്ദ്രികാ സോപ്പിന്റെ ഉത്ഭവം എന്ന് പറയപ്പെടുന്നു. അതല്ല ഗുരു അദ്ദേഹത്തിനു തന്റെ കൈവശമുണ്ടായിരുന്ന ഒരണയും, പെപ്പ്പട്ടിവിഷത്തിനുള്ള ഒറ്റമൂലിയായ കുറ്റിമുല്ല പ്രയോഗവും, അനുഗ്രഹവും മാത്രമാണ് കൊടുത്തതെന്നും പറയുന്നവര്‍ ഉണ്ടായിരുന്നു. ഏതായാലും ചന്ദ്രിക സോപ് ( ഇരിഞ്ഞാലക്കുട പ്രൊഡക്ഷന്‍ ) വളരെ ഔഷധ മൂല്യമുള്ളതായിരുന്നു എന്നത് അനുഭവമാണ് 
                                         വി കെ ആദര്‍ശ്

സംഗീതവും ഇസ്‌ലാമും തമ്മിലുള്ള ബന്ധമെന്താണ്? യുവാന്‍ രാജ

സംഗീതവും ഇസ്‌ലാമും തമ്മിലുള്ള ബന്ധമെന്താണ്? ഇസ്‌ലാമിന്റെ കര്‍മശാസ്ത്ര രീതികളെ പരിചയിക്കുകയും പുണരുകയും ചെയ്യുന്ന വിശ്വാസികളും പണ്ഡിതരും അതിനെ ''ഹറാം'' അഥവാ നിഷിദ്ധം എന്നു വിശേഷിപ്പിക്കാറുണ്ട്. ''സംഗീതത്തെ മാത്രമല്ല, ദൈവചിന്തയില്‍ നിന്ന് അകറ്റുന്ന'' എല്ലാ കാര്യങ്ങളെയും സാധാരണ മുസ്‌ലിംകള്‍ അങ്ങനെയാണ് കാണുന്നത്. സംഗീതജ്ഞന്‍ എന്ന് പേരെടുത്തതിനുശേഷം ഇസ്‌ലാം ആശ്ലേഷിച്ച ബ്രിട്ടീഷുകാരന്‍ കാറ്റ് സ്റ്റീവന്‍സ് (യൂസുഫുല്‍ ഇസ്‌ലാം) ഈ ''പ്രതിസന്ധി''യെ മറികടക്കുന്നത് എങ്ങനെയെന്നു നോക്കുക: ''സംഗീതത്തില്‍ ഹറാമും ഹലാലും ഉണ്ട്. മ്യൂസിക് എന്ന പദം ഖുര്‍ആനില്‍ ഇല്ല. എന്നാല്‍ സംഗീതം അവതരിപ്പിക്കപ്പെടുന്ന അവസ്ഥകള്‍ പ്രതിപാദിക്കുന്നുണ്ടുതാനും. മദ്യം, പരസ്ത്രീഗമനം തുടങ്ങിയവ. പക്ഷേ, ആത്യന്തികമായി സംഗീതം ഒരു ആവിഷ്‌കാര രീതിയാണ്. അതിനാല്‍ അതെ, സംഗീതത്തില്‍ ഹറാമും ഹലാലും ഉണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു.'' സംഗീതത്തിലെ ഹറാമും ഹലാലും വേര്‍തിരിക്കുന്ന കര്‍മശാസ്ത്രരീതികള്‍ പരിശോധിക്കുമ്പോഴും കൃത്യമായ ഒരു ചിത്രം ലഭിക്കുകയില്ല. കാരണം, ഉപകരണങ്ങളുടെ ഭൗതികരൂപത്തെ അടിസ്ഥാനപ്പെടുത്തിയാണ് അവയെ നിര്‍വചിക്കുന്നത്. ഉദാഹരണത്തിന് മധ്യവശം ഉള്ളിലേക്ക് വളഞ്ഞ ഉപകരണത്തില്‍ നിന്നുള്ള ശബ്ദം ഹറാം, നിരന്ന പ്രതലത്തില്‍ നിന്നുള്ളത് ഹലാല്‍ എന്നിങ്ങനെ. അതിനൊപ്പം സംഗീതം നിര്‍വഹിക്കുന്ന ദൗത്യത്തെ ആശ്രയിച്ചും അതിന്റെ നിഷിദ്ധാനുമതികള്‍ വിശദീകരിക്കപ്പെടാറുണ്ട്. മക്കയില്‍ നിന്ന് പലായനം ചെയ്ത് നബിയും സഹചാരി അബൂബക്കറും മദീനയിലെത്തുമ്പോള്‍ അവിടുത്തെ പെണ്‍കുട്ടികള്‍ പാട്ടുപാടിയും ദഫ്മുട്ടിയുമാണ് അവരെ സ്വീകരിച്ചത്. അന്ന് ആലപിക്കപ്പെട്ട ''ത്വലഅല്‍ ബദ്‌റു അലൈനാ'' എന്നു തുടങ്ങുന്ന കവിത ഇപ്പോഴും മുസ്‌ലിംകള്‍ക്കിടയില്‍ വ്യാപകമായി പാടുന്നു. അതേസമയം ലക്ഷ്യബോധമില്ലാതെ അലഞ്ഞുതിരിയുന്ന തരത്തിലുള്ള കവിതയും സംഗീതവും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലെന്ന് ഖുര്‍ആന്‍ തന്നെ പറയുന്നു.

ഒരു ഗായകന്‍ അല്ലെങ്കില്‍ സംഗീതജ്ഞന്‍ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുമ്പോള്‍ അയാള്‍ തന്റെ ഉപജീവനമായ സംഗീതത്തെ എന്തുചെയ്യും എന്നത് എപ്പോഴും ഉന്നയിക്കപ്പെടാറുള്ള ചോദ്യമാണ്. ഉദാരമനസ്‌കതയോടെ സംഗീതത്തെ സമീപിക്കുന്ന സൂഫി ദര്‍ശനങ്ങളില്‍ ആകൃഷ്ടരായി ഇസ്‌ലാം പുണരുന്ന സംഗീതജ്ഞര്‍, സംഗീതത്തെ നിര്‍ബാധം കൊണ്ടുനടക്കാറുണ്ട്. എന്നാല്‍ ആത്മീയതയേക്കാള്‍ കര്‍മശാസ്ത്രത്തില്‍ തല്‍പരരായ സാധാരണ മുസ്‌ലിംകള്‍ അതിനെ അംഗീകരിക്കാറില്ല. ഇസ്‌ലാം ആശ്ലേഷിച്ച ശേഷം ഉപേക്ഷിച്ച സംഗീതത്തിലേക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം മടങ്ങിപ്പോയ യൂസുഫുല്‍ ഇസ്‌ലാമിന് സമുദായത്തില്‍ നിന്ന് പ്രോത്സാഹനത്തേക്കാള്‍ ലഭിച്ചത് വിമര്‍ശനമായിരുന്നു. സംഗീതം പോലെ തന്നെ ''അര്‍ത്ഥശൂന്യം'' എന്ന് മതം വിലയിരുത്തുന്ന സ്‌പോര്‍ട്‌സിന്റെ കാര്യത്തില്‍ വിശ്വാസികള്‍ പക്ഷേ ഉത്കണ്ഠാകുലരല്ല.

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഹാഷിം അംലക്ക് ലഭിക്കുന്ന പ്രശംസകള്‍ ഓര്‍ക്കുക. അപ്പോള്‍ മതമോ കര്‍മശാസ്ത്രമോ അല്ല, മനുഷ്യരുടെ മനോഭാവമാണ് പ്രശ്‌നം എന്ന് മനസ്സിലാക്കേണ്ടിവരുന്നു. ഇതിനെ ഗൗനിക്കാതെ തന്റെ ശരിതെറ്റുകളെപ്പറ്റി ബോധവാനായതുകൊണ്ടാണ് എ.ആര്‍ റഹ്മാന് ഒരേ തട്ടുതകര്‍പ്പന്‍ ഗാനങ്ങള്‍ ഹൃദയത്തെ തൊടുന്ന മെലഡികളും ഭക്തിയുണര്‍ത്തുന്ന നഅ്തുകളും ഗസലുകളും ചമയ്ക്കാന്‍ കഴിഞ്ഞത്.

കര്‍മശാസ്ത്ര ഇസ്‌ലാമിന് സംഗീതത്തോടുള്ള താല്‍പര്യം എന്തായിരുന്നാലും സംഗീത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ഇസ്‌ലാം വല്ലാതെ ആകര്‍ഷിക്കുന്നു എന്നത് സത്യമാണ്. മൈക്കല്‍ ജാക്‌സന്റെ സഹോദരന്‍ ജര്‍മെയ്ന്‍, പഞ്ചാബി ഗായകന്‍ ഹന്‍സ് രാജ് ഹന്‍സ്, എ.ആര്‍ റഹ്മാന്‍, കാറ്റ് സ്റ്റീവന്‍സ്, അമേരിക്കന്‍ ഗായകരായ ദാവൂദ് വാണ്‍സ്ബി, ജോ ടെക്‌സ്, ജോണ്‍ വൈറ്റ്‌ഹെസ്, ഒലൂദാര, ഗിഗി ഗ്രേയ്‌സ്, സാഹിബ് ശിഹാബ്, സേവ് ചാപ്പല്‍, ആര്‍ട്ട് ബ്ലേക്കി, ബോളിവുഡിന്റെ ഇതിഹാസ ഗായകന്‍ കിഷോര്‍കുമാര്‍.... ആ ലിസ്റ്റ് നീളും. സംഗീതത്തിനും ഇസ്‌ലാമിക ആത്മീയതക്കുമിടയില്‍ ഒരിടം കണ്ടെത്താന്‍ കഴിയുന്നതിനാലാണ് സംഗീത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇസ്‌ലാമിലേക്ക് വരുന്നത് എന്നു മനസ്സിലാക്കാം.

ഠഠ ഠഠ ഠഠ

തമിഴ് സംഗീത സംവിധാകന്‍ യുവന്‍ ശങ്കര്‍രാജയുടെ ഇസ്‌ലാമാശ്ലേഷണം അദ്ദേഹത്തിന്റെ ആരാധകര്‍ക്കിടയിലും ഇന്‍ഡസ്ട്രിയിലും വലിയ അമ്പരപ്പാണുണ്ടാക്കിയത്. മതം ഒരാളുടെ സ്വകാര്യമാണ് എന്നൊക്കെ പറയുമ്പോഴും ''യുവന്‍ എന്തിനു മതം മാറി'' എന്ന് അന്വേഷിക്കുന്നതിലായിരുന്നു മാധ്യമങ്ങള്‍ക്ക് താല്‍പര്യം. യുവന്‍ ഇസ്‌ലാമായാലെന്താ, അദ്ദേഹത്തിന്റെ സംഗീതം നോക്കിയാല്‍ പോരെ എന്ന് മീഡിയ ആരാധകരെ ''ആശ്വസിപ്പിക്കുന്നതും'' കണ്ടു. ഹൈന്ദവ ഭക്തനായ ഇളയരാജയുടെ മകന്‍ ഇസ്‌ലാമിലേക്ക് മാറിയതില്‍ ചിലര്‍ക്കുണ്ടായിരുന്ന പ്രതിഷേധവും അനല്‍പമായിരുന്നു. തെറിവിളി കേട്ടുമടുത്ത യുവന് ട്വിറ്റര്‍ ഉപേക്ഷിക്കേണ്ടിവന്നു.

ക്ഷണികവും കേവലവുമായ ഉള്‍വിളിയല്ല, സമയമെടുത്തുകൊണ്ടുള്ള മനനമാണ് തന്നെ ഇസ്‌ലാമിലേക്ക് അടുപ്പിച്ചതെന്ന് യുവന്‍ പറയുന്നു. ഒരു ഘട്ടത്തില്‍ താന്‍ തുടര്‍ച്ചയായി കണ്ട സ്വപ്നങ്ങള്‍ക്ക് അര്‍ത്ഥം കണ്ടെത്താന്‍ കഴിഞ്ഞത് ഖുര്‍ആനില്‍ മാത്രമാണെന്നും മതം മാറാനുള്ള തീരുമാനം ആദ്യം അറിയിച്ചത് അച്ഛനെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

സ്വപ്നം ഇസ്‌ലാമിലേക്കുള്ള വഴികാട്ടിയാവുന്നത് യുവന്റെ കാര്യത്തില്‍ മാത്രമല്ല, പ്രവാചകന്റെ കാലത്തുതന്നെ പല സഹാബികള്‍ക്കും ഇതേ അനുഭവമുണ്ടായിട്ടുണ്ട്. കാറ്റ് സ്റ്റീവന്‍സ്, ഇസ്‌ലാമിലേക്കുള്ള തന്റെ യാത്രയുടെ തുടക്കം സ്വപ്നമായിരുന്നുവെന്നു വിശദീകരിക്കുന്നു. ഉറക്കത്തിലെ കേവല ഭ്രമകല്‍പ്പനയല്ല, ജീവിതത്തിന്റെ വഴികളെ വ്യക്തമാക്കുന്ന ശക്തിയാണ് സ്വപ്നം എന്ന് ഇതില്‍ നിന്നു വ്യക്തമാകുന്നു. പ്രവാചകരില്‍ ആദ്യം വിശ്വസിച്ചത് അവിടുത്തെ പ്രിയപത്‌നി ഖദീജ ആയിരുന്നു. പ്രവാചകനുമായുള്ള അവരുടെ വിവാഹത്തിനുള്ള തുടക്കവും ഖദീജയുടെ സ്വപ്നം തന്നെ. ഖദീജയുടെ സ്വപ്നത്തിന് വ്യാഖ്യാനം കല്‍പിച്ച അവരുടെ ബന്ധു വറഖത് ബിന്‍ നൗഫല്‍ ആണ്, അവര്‍ പ്രവാചകനെ വിവാഹം ചെയ്യാന്‍ പോകുന്നു എന്ന് പ്രവചിച്ചത്.

യുവന്റെ തീരുമാനത്തോട് ഇളയരാജയുടെ പ്രതികരണം സ്വാഭാവികമായിരുന്നു. അദ്ദേഹം എതിര്‍ത്തു. ഹൃദയാഘാതം വരെയുണ്ടായി എന്ന് അദ്ദേഹത്തിന്റെ കുടുംബം പറയുന്നു. പക്ഷേ, ഒരു വ്യക്തി എന്ന നിലയ്ക്ക് യുവന്റെ തീരുമാനത്തെ അംഗീകരിക്കുകയല്ലാതെ അദ്ദേഹത്തിന് നിവൃത്തിയുണ്ടായിരുന്നില്ല.

പണം, അംഗീകാരം, പ്രശസ്തി എന്നിവയ്‌ക്കൊന്നും മനുഷ്യന്റെ ആത്മീയമായ അന്വേഷണ ത്വരയെയും കെടുത്താന്‍ കഴിയില്ല എന്നതാണ് സത്യം. തമിഴില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന സംഗീതജ്ഞരിലൊരാളായ യുവന്‍, പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും ഏകാകിയും അശാന്തനുമായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. അതിനൊപ്പം ജീവിതത്തിലുണ്ടായ ചില ദുരന്തങ്ങള്‍ അദ്ദേഹത്തില്‍ ജീവിതത്തിന്റെ നൈമിഷികതയെപ്പറ്റിയുള്ള ബോധം ജനിപ്പിച്ചു. ദീര്‍ഘകാല സുഹൃത്തായിരുന്ന സുജയചന്ദ്രനെയാണ് യുവന്‍ ആദ്യം വിവാഹം കഴിച്ചത്. പക്ഷേ, ദാമ്പത്യം രണ്ടു വര്‍ഷമേ നീണ്ടുനിന്നുള്ളൂ. പിന്നീട്, ശില്‍പമോഹനെ ജീവിതസഖിയാക്കിയെങ്കിലും ആ ബന്ധവും പെട്ടെന്ന് അവസാനിച്ചു. അതിനിടയില്‍ എല്ലാമെല്ലാമായിരുന്ന അമ്മ മരണപ്പെടുക കൂടി ചെയ്തതോടെ യുവന്‍ ഏകാന്തതയുടെ നടുക്കലില്‍ അകപ്പെട്ടു.
വ്യക്തിജീവിതത്തിലെ ഈ വിഷമതകള്‍ ആത്മീയ യാത്രയില്‍ യുവന് താല്‍പര്യം ജനിപ്പിച്ചിരിക്കണം. പക്ഷേ, പെട്ടെന്നുള്ള തീരുമാനമല്ല തന്റെ മതംമാറ്റമെന്ന് അദ്ദേഹം പറയുന്നു.

''രണ്ടു വര്‍ഷത്തോളം ഞാന്‍ ഇസ്‌ലാമിനെക്കുറിച്ച് പഠിച്ചു. അതിനുശേഷമാണ് ഖുര്‍ആന്‍ വായിക്കാന്‍ ആരംഭിച്ചത്. അത് ക്രമേണ എന്റെ സ്വപ്നങ്ങള്‍ക്കും സംശയങ്ങള്‍ക്കും ജീവിതത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണകള്‍ക്കും മറുപടി നല്‍കി.''

''ആരെങ്കിലും നിര്‍ബന്ധിച്ചിട്ടല്ല ഞാന്‍ ഇസ്‌ലാം സ്വീകരിച്ചത്. യഥാര്‍ത്ഥത്തില്‍ ഞാന്‍ ഇസ്‌ലാമിനെയല്ല, ഇസ്‌ലാം എന്നെയാണ് തെരഞ്ഞെടുത്തത്''- ഒരു അഭിമുഖത്തില്‍ യുവന്‍ പറഞ്ഞു.

യുവന്റെ മതംമാറ്റം ഒരു വ്യക്തിയുടെ തീരുമാനമായി കാണുന്നതിനു പകരം എന്തോ കുഴപ്പം സംഭവിച്ച മട്ടിലാണ് മാധ്യമങ്ങള്‍ പൊലിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ അത് വലിയ തരംഗമുണ്ടാക്കുകയും ചെയ്തു. യുവന്റെ ഫേസ്ബുക്ക് പേജ് കേവലം മതവൈകാരികതയുടെ പോരാട്ടഭൂമിയായി മാറി. പലരും അദ്ദേഹത്തെ തെറിവിളിച്ചു. ചിലര്‍ അദ്ദേഹത്തിന്റെ സംരക്ഷകരായി സ്വയം ചമഞ്ഞ് വെല്ലുവിളികള്‍ മുഴക്കി. മനം മടുത്ത യുവന്‍ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തു.

യുവന്റെ മതംമാറ്റം അദ്ദേഹത്തിന്റെ സംഗീതത്തെ ബാധിച്ചിട്ടില്ലെന്നതു സുവ്യക്തം. ഈയിടെ അദ്ദേഹം കരിയറിലെ നൂറാം ചിത്രത്തിനും സംഗീതം പകര്‍ന്നു. സംഗീതത്തെ പിന്തുണക്കുന്ന സംഗീതവും സംഗീതത്തെ പിന്തുണക്കുന്ന വിശ്വാസവുമായി യുവന്‍ മുന്നോട്ടു പോകുന്നു. വിശ്വാസവും സംഗീതവും തമ്മില്‍ ബന്ധിക്കുന്ന ഇടത്തെ അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടാവാം. ആത്മീയതയുടെ സംഗീതാത്മകമായ ആ വിതാനം അദ്ദേഹത്തിന് കൂടുതല്‍ ഉള്‍ക്കാഴ്ച പകരുന്നുണ്ടാവാം. കേവലം ബാഹ്യമായ പ്രകടനപരതയല്ല ആത്മീയതയും സംഗീതവുമെന്നാണ് യുവന്റെ ജീവിതം തെളിയിക്കുന്നത്.
                                       ഉമ്മുസല്‍മ (ചന്ദ്രിക ന്യൂസ്‌)