2014, ഫെബ്രുവരി 18, ചൊവ്വാഴ്ച

അമ്മയെ അറിയാന്‍ ( ഗെയില്‍ ട്രെഡ്‍വെല്‍ മനസ്സു തുറക്കുന്നു)

അമൃതാനന്ദമയിയുടെ പ്രമുഖ ശിഷ്യയായിരുന്ന ഗെയില്‍ ഗായത്രി ട്രെഡ്‍വെലിന്റെ പുസ്തകമായ 'വിശുദ്ധ നരകത്തിന്റെ' ഇരുപതാം അധ്യായത്തിന്റെ പരിഭാഷ. അമൃതാനന്ദമയിയുടെ ഏറ്റവും പ്രമുഖ ശിഷ്യനില്‍ നിന്നുണ്ടായ ദുരനനുഭവങ്ങളെ കുറിച്ച് ഈ അധ്യാത്തില്‍ ഗെയില്‍ ട്രെഡ്‍വെല്‍ മനസ്സു തുറക്കുന്നു.

ഒരു രാത്രി ഗാഡനിദ്രയിലായിരിക്കേ എനിക്കൊരു സ്വപ്നമുണ്ടായി. കണ്ണീര്‍ കറകളുള്ള മുഖങ്ങളുമായി ആയിരക്കണക്കിനു പേര്‍ അമ്മയെ നോക്കി ആര്‍ത്തുവിലപിക്കുന്നതു ഞാന്‍ കണ്ടു. “എന്തിന്, എന്തിന്?” ഉറക്കെ വിലപിച്ച അവര്‍ അലങ്കരിച്ച ആശ്രമ കവാടത്തിനു പുറത്തു നിന്നു സ്വയം മാന്തിപ്പറിച്ചു.
“അങ്ങയോടുള്ള ഭക്തിയാല്‍, വിശുദ്ധമായ ആനന്ദം ഞങ്ങള്‍ ബലികഴിച്ചു. പുരുഷനോടോ സ്ത്രീയോടോ ഒപ്പം ഞങ്ങള്‍ ശയിച്ചില്ല. ഇതായിരുന്നോ ഞങ്ങളും അങ്ങും തമ്മിലുള്ള കരാര്‍? ഇതായിരുന്നോ ഞങ്ങളില്‍ നിന്ന് അങ്ങ് തേടിയത്? ” അവര്‍ വിലപിച്ചു.  അമ്മേ, പറയുന്നത് പ്രവര്‍ത്തിക്കാതെ അങ്ങേക്കെങ്ങനെ ഞങ്ങളെ വഞ്ചിക്കാന്‍ സാധിക്കുന്നു. 
വിലപിക്കുന്നവരുടെ കൂട്ടത്തില്‍ എന്റെ മുഖമുണ്ടായിരുന്നില്ല. കാരണം അവരുടെ നിരവധി രഹസ്യങ്ങള്‍ എനിക്കറിയാമായിരുന്നു.
ഉള്ളില്‍ നിന്ന് നിരന്തരം കൊളുത്തിവലിക്കുകയും അറപ്പും നടുക്കവും ഉളവാക്കുകയും ചെയ്യുന്ന രഹസ്യങ്ങള്‍ എനിക്ക് തന്നെയുണ്ടായിരുന്നു. വര്‍ഷങ്ങളായി ഞാന്‍ പേറി നടന്ന രഹസ്യം.
തലതിരിഞ്ഞ രീതിയില്‍ ഞാന്‍ ‘മറ്റൊരു സ്ത്രീയായി’ മാറിയിരുന്നു.
വിഹാഹിതായ ഒരു സ്ത്രീയെ  വഞ്ചിക്കാനോ മറ്റൊരാളുടെ പ്രണയത്തെ തട്ടിയെടുക്കാനോ ഞാന്‍ ശ്രമിച്ചിരുന്നില്ല. തിളച്ചുമറിയുന്ന ഒരു പ്രണയബന്ധത്തിലും ഞാന്‍ അകപ്പെട്ടുമില്ല. സ്വയമറിയാതെ, ഒരു തരത്തില്‍, ബലാല്‍കാരമായി  ഒരു ലൈംഗിക ത്രികോണത്തിലകപ്പെടുകയായിരുന്നു ഞാന്‍. ആദ്യത്തെ വ്യക്തി ( ത്രികാലജ്ഞാനിയായ ഗുരുമാതാവ്) രണ്ടാമത്തെയാള്‍( ശിഷ്യയും സേവകയുമായ സ്ത്രീ) അവരുടെ പരിപാവനമായ വാസ സ്ഥാനത്ത് വെച്ച്, ചില സമയങ്ങളില്‍ അവരുറങ്ങുമ്പോള്‍ അവരുടെ‌കിടക്കക്ക് തൊട്ടരികെ വെച്ച് പോലും, നിരന്തരം അപമാനിക്കപ്പെടുകയും ബലാല്‍സംഗം ചെയ്യപ്പെടുകയും ചെയ്യുന്നത് അറിഞ്ഞേയില്ല.   സ്ഥലകാലങ്ങള്‍ക്കതീതമായ അവരുടെ ആത്മീയ സംരക്ഷണം ഏറ്റവുമധികം വ്യാപിച്ചു കിടക്കുന്ന സ്ഥലത്താണ് അവരുടെ മൂക്കിനു കീഴെ ഇത് നടമാടിയത്.
സ്നേഹവും ജ്ഞാനോദയവും തേടിയാണ് ഞാന്‍ ആശ്രമത്തില്‍ ചേര്‍ന്നത്. വിശുദ്ദമായ ആദര്‍ശങ്ങളും ഉന്നതമായ ലക്ഷ്യങ്ങളുമായിരുന്നു എന്റെ കൈമുതല്‍. അഞ്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ വികാരാധീനനായി പ്രണയാഭ്യര്‍ഥന നടത്തുന്ന ഒരു പുരുഷന്‍ എന്റെ മുന്നിലെത്തുമെന്ന് ഞാന്‍ നിനച്ചതേയില്ല. അയാളുടെ സമ്മര്‍ദങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ അടിയറവ് പറയുമെന്നും വര്‍ഷങ്ങളോളം അതെന്നെ ഭരിക്കുമെന്നും ഞാന്‍ കരുതിയതേയില്ല. നിഷ്കളങ്കവും മൃദുലവുമായ എന്റെ പ്രകൃതം കൊണ്ട്, ഒരു നിമിഷത്തെ ദൌര്‍ബല്യം കൊണ്ട്, ബാലുവിന്റെ കാമദാഹം തീര്‍ക്കാനുള്ള ഒരു വസ്തുവായി ഞാന്‍ മാറി. വെട്ടിത്തുറന്നു പറയുകയാണങ്കില്‍, അയാളുടെ വക്രബുദ്ധിയുടേയും നിരന്തരമായ ബലാല്‍സംഗങ്ങളുടേയും ഇരയായി ഞാന്‍ മാറി.
1980കളിലെ ഒരു സാധാരണ ദിവസം. ഉച്ച സമയത്ത് മണല്‍ വിരിച്ച മുറ്റത്തുകൂടെ ചെയ്തു തീര്‍ക്കാനുള്ള നൂറുകൂട്ടം കാര്യങ്ങളെ കുറിച്ചാലോചിച്ച് നടക്കുകയായിരുന്നു ഞാന്‍. പെട്ടെന്ന് പിന്നില്‍ നിന്നൊരാള്‍ ഓടിക്കിതച്ച് വന്ന് എന്റെ ദേഹത്ത് വന്ന് തട്ടി. ഞെട്ടിത്തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടത് ബാലുവിനെയായിരുന്നു. അയാളുടെ മുഖത്ത് അല്‍പം പിശകുള്ള ഒരു ചിരിയുണ്ടായിരുന്നു.
“ഒന്നു മാറിനില്‍ക്കെന്നേ,”എന്റെ തോളത്ത് തട്ടി അയാള്‍ കളി പറഞ്ഞു. നടന്നു പോകുമ്പോള്‍ അര്‍ത്ഥം നിറഞ്ഞ ചിരിയുമായി അയാള്‍ കൂടെ കൂടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.
ഒരു നിമിഷം, ഞാനൊന്നു ചൂളി. ദൈവമേ, അയാളെന്നോട് ശ്രംഗരിക്കുകയായിരുന്നോ? അടുത്ത നിമിഷം തന്നെ ഞാന്‍ ആ ചിന്ത മനസ്സില്‍ നിന്നൊഴിവാക്കി. അനാവശ്യമായ കാര്യങ്ങള്‍ ചിന്തിച്ചുകൂട്ടി വിഡ്ഡിയാവേണ്ടെന്ന് ഞാന്‍ സ്വയം പറഞ്ഞു. എന്റെ ആത്മീയ സഹോദരന്‍മാരാണ് ഇവരൊക്കെ. കഴിഞ്ഞ 5 വര്‍ഷമായി ഇവരോടൊത്ത് താമസിക്കുമ്പോള്‍ ഒരു തരത്തിലുള്ള അസ്വാഭാവികമായ അനുഭവങ്ങളും എനിക്കുണ്ടായിട്ടില്ല.


ആ ദിവസം വൈകീട്ട് വൈകുന്നേരം ഭജനകള്‍ക്കിടെ ആശ നിറഞ്ഞ കണ്ണുകളോടെ അയാളെന്നെ അടിമുടി നോക്കി. അയാളുടെ കണ്ണു നിറഞ്ഞിരുന്നു. നിരവധി തവണ ഇതാവര്‍ത്തിച്ചു. ഭക്തിയുടെ പാരമ്യത്തിലുള്ള അശ്രുധാരയല്ല അതെന്ന് വളരെ പെട്ടെന്ന് തന്നെ ഞാന്‍ മനസ്സിലാക്കി. പെട്ടെന്ന് തന്നെ കണ്ണുകളടച്ച ഞാന്‍ ഗാനാലാപനം കഴിയുന്നതുവരെ അവ അടച്ചു തന്നെ വെച്ചു.
പതിയെ എന്നില്‍ ആശങ്ക തലപൊക്കി. ഒരു പക്ഷെ ഇതൊക്കെ ഞാന്‍ വെറുതേ ചിന്തിച്ചു കൂട്ടിയതുമാത്രമാവില്ല.
അയാളുടെ അസ്വാഭാവിക പെരുമാറ്റം കുറച്ചു ദിവസങ്ങള്‍ കൂടി തുടര്‍ന്നു. ഒരു ദിവസം അമ്മയുടെ മുറിക്ക് മുന്നില്‍ അയാള്‍ തന്റെ വികാരങ്ങള്‍ എന്നോട് തുറന്നു പറഞ്ഞു. കണ്ണീരൊലിപ്പിച്ചും മൂക്കുചിറ്റിയും  ആ രഹസ്യം അയാള്‍ എന്നോട് തുറന്നു പറഞ്ഞു.
ഗായത്രി, ഞാന്‍ നിന്നെ അതിയായി സ്നേഹിക്കുന്നു.
ഞെട്ടിപ്പോയ ഞാന്‍ ചുറ്റുപാടും നോക്കി ആരും ഞങ്ങളെ കേള്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തി. “എന്താണ് നിങ്ങള്‍ പറയുന്നത്. ഇത് ശരിയല്ല. നിങ്ങള്‍ സ്വയം നിയന്ത്രിക്കണം. ”
കുറച്ച് കൂടി മുന്നോട്ട് വന്ന് എന്നെ പിടിച്ചിരുത്താന്‍ വികാരനിര്‍ഭരമായി അയാള്‍ പറഞ്ഞു. “എനിക്ക് നിന്നെ കാണണം. എനിക്ക് നിന്നെ തനിച്ച് കാണണം.”
പിറകോട്ട് മാറി, പ്രതിരോധിച്ച ഞാന്‍ അയാളോട് പറഞ്ഞു. നിങ്ങള്‍ ഇപ്പോള്‍ പോവണം. അമ്മ വഴക്കുപറഞ്ഞ കുഞ്ഞിനെ പോലെ ചൊടിച്ചും മൂക്കുചീറ്റിയും അയാള്‍ മുറിവിട്ടു പോയി. എനിക്ക് അസ്വസ്ഥത തോന്നിത്തുടങ്ങി. ഇതെവിടെയാണെത്തുകയാണെന്ന് ചിന്തിച്ചിട്ട് ഒരെത്തുപിടിയും കിട്ടുന്നുണ്ടായിരുന്നില്ല. ആ രാത്രി, കരഞ്ഞ് തളര്‍ന്ന് ഞാനുറങ്ങിപ്പോയി. ഇതിന്റെ അന്തരഫലങ്ങളെ കുറിച്ചോര്‍ത്ത് എന്റെ മനസ്സില്‍ ഭയം ഉരുണ്ടുകൂടി.
പരമസത്യത്തിലേക്കുള്ള എന്റെ പ്രയാണത്തില്‍ മാസംനിബദ്ധമായ രാഗത്തിന് തെല്ലും സ്ഥാനമുണ്ടായിരുന്നില്ല. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വേണുവിനോട് പ്രണയം തോന്നുവെന്ന സംശയം എന്നില്‍ ഉടലെടുത്ത ഉടനെ തന്നെ ഞാന്‍ അതിനെ മുളയിലേ നുള്ളിക്കളഞ്ഞതാണ്. അതിനും മുമ്പ് തിരുവണ്ണാമലയില്‍ എത്തിയപ്പോള്‍ തന്നെ ഞാന്‍ ബ്രഹ്‍മചര്യത്തിന്റെ വഴി തിരഞ്ഞെടുത്തിരുന്നു. അതിനു ശേഷം ഒരു പുരുഷനേയും ഞാന്‍ ആശയോടെ നോക്കിയിട്ടില്ല. ദൈവത്ത മാത്രം ഞാന്‍ ആശിച്ചു.
എന്നിരുന്നാലും ഞാനാകുന്ന മനുഷ്യമാംസത്തിന്റെ അടിത്തട്ടിലെവിടെയോ ബാലുവിന് എന്നോടുള്ള തീവ്രമായ അഭിനിവേശം ചെറിയ ഓളങ്ങള്‍ സൃഷ്ടിച്ചു. എന്റെ നിയന്ത്രണം പതിയെ നഷ്ടമാകുന്നതായി എനിക്ക് തോന്നി.
പിറ്റേന്ന് രാവിലെ അമ്മയുടെ മുറിയുടെ വരാന്തയില്‍ ഞാന്‍ കിടന്നുറങ്ങുമ്പോള്‍ ആരോ എന്നെ അല്‍പം പരുക്കനായി തന്നെ ഉണര്‍ത്തി. കണ്ണു തുറന്നപ്പോള്‍ ഇരുമ്പഴികള്‍ക്കുള്ളിലൂടെ ഒരു നീളന്‍ വടി എന്റെ ദേഹത്ത് കുത്തുന്നതാണ് ഞാന്‍ കണ്ടത്. ഞെട്ടിപ്പോയ ഞാന്‍ ഇരുന്നു. നോക്കുമ്പോള്‍ വാട്ടര്‍ ടാങ്കിനു മുകളില്‍ ഒരു വലിയ കമ്പുമായി ബാലു നില്‍കുന്നതാണ് കണ്ടത്. അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു.
“പോ, ” പേടിച്ചു പോയ ഞാന്‍ അയാളോട് ആംഗ്യം കാണിച്ചു.
അയാള്‍ പോയി. പക്ഷെ സന്ധ്യക്ക് വീണ്ടും അയാള്‍ വന്നു. അമ്മയുടെ അടുക്കളക്കുള്ളിലെ ഏണിയുടെ മുകളിലെ പടിയിലിരുന്ന് അയാള്‍ പറഞ്ഞു. “നിന്നെ കൂടാതെ എനിക്ക് ജീവിക്കാനാവില്ല. എനിക്ക് നിന്നെ തനിച്ച് കാണണം. ”
“എന്തിനാണ്, നിങ്ങള്‍ക്ക് ഇവിടെ വെച്ച് തന്നെ സംസാരിക്കാമല്ലോ. ”
എനിക്ക് തലകറങ്ങുന്നതു പോലെ തോന്നി. ഹൃദയം പടപടാ മിടിച്ചു. തന്റെ അനുചരവൃന്ദത്തിനുള്ളില്‍ വൈകാരികമായ ബന്ധങ്ങളുടലെടുക്കുന്നത് അമ്മ ഒരിക്കലും പ്രോല്‍സാഹിപ്പിച്ചിരുന്നില്ല.
പെട്ടെന്നയാള്‍ മുന്നോട്ട് കുനിഞ്ഞ് എന്റെ മുട്ട് ചുറ്റിപ്പിടിച്ച്  തേങ്ങി തേങ്ങിക്കരയാന്‍ തുടങ്ങി.

ഈ രീതി കുറച്ചു ദിവസങ്ങള്‍ കൂടി ആവര്‍ത്തിച്ചു. പിന്നീടാണത് സംഭവിച്ചത്. എന്റെ മനസ്സാനിധ്യത്തിന് ഉലച്ചില്‍ തട്ടിത്തുടങ്ങി. പിറ്റേന്ന് പുലര്‍ച്ചെ അയാളുടെ മുറിയില്‍ വെച്ച് തമ്മില്‍ കാണാമെന്ന് ഞാന്‍ സമ്മതിച്ചു. അമ്മയുടെ അടുത്ത് ചെന്ന് ഉണ്ടായതെല്ലാം തുറന്ന് പറഞ്ഞാല്‍ അയാളില്‍ നിന്ന് എനിക്ക് സംരക്ഷണം ലഭിച്ചേനെ. പക്ഷെ ഞാനതിനു തുനിഞ്ഞില്ല. അവരുടെ പരുക്കന്‍ സ്വഭാവം എന്നെ തളര്‍ത്തുകയും വേദനിപ്പിക്കുയും ചെയ്തതിനാല്‍ എന്നോട് മൃദുലമായി പെരുമാറുന്ന ആളോട് എനിക്ക് സ്വാഭാവികമായും ഒരു പ്രതിപത്തി തോന്നി. അയാളെ കാണാമെന്ന് സമ്മതിച്ചപ്പോള്‍ തന്നെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുക എന്നത് എന്റെ മനസ്സിന്റെ വിദൂരമായ കോണില്‍ പോലുമുണ്ടായിരുന്നില്ല. ഈ ആത്മീയ സഹോദരന്‍മാരില്‍ കാമം തിളച്ചു നില്‍പുണ്ട് എന്ന് ചിന്തിക്കാന്‍ പോലും സാധിക്കാത്തത്ര നിഷ്കളങ്കയായിരുന്നു ഞാന്‍ ആ സമയത്ത്. അമ്മയുമായുള്ള അവരുടെ ബന്ധം പരമപരിശുദ്ധമാണെന്ന് ധരിച്ചുവശായതുകൊണ്ട് തന്നെ ബാലു അവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും അശക്തയായിരുന്നു ഞാന്‍. അയാള്‍ എന്നോട് കാണിച്ച സ്നേഹത്തില്‍ നിന്ന് വൈകാരികമായ ഒരാശ്വസവും അല്‍പം ഊര്‍ജവും ലഭിക്കാനാണ് ഞാന്‍ പോയതെന്ന് തോന്നുന്നു.
തിരിഞ്ഞു നോക്കുമ്പോള്‍, അയാളുടെ വേദനക്ക് കാരണക്കാരി ഞാനല്ലേയെന്ന്  എന്റെ മനസ്സിന്റെ ഒരു വശം എന്നോട് പറഞ്ഞതായി ഞാനോര്‍ക്കുന്നു. അല്ലെങ്കില്‍ അങ്ങനെ കരുതാന്‍ മാത്രം വൈകാരികമായ അടിമത്വത്തിലായിരുന്നു ഞാന്‍.
ആ രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. കൊടുംഭീതി എന്റെ തലക്കുചുറ്റും വട്ടമിട്ടു പറന്നു. എന്താണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് അമ്മക്കറിയില്ലേ? ഞങ്ങളുടെ മനസ്സിലെ ഓരോ ചലനങ്ങളും അറിയേണ്ടവരല്ലേ അവര്‍. പിന്നെന്തുകൊണ്ടാണ് അവര്‍ ഇപ്പോഴും ഇടപെടാത്തത്? അല്ലെങ്കില്‍‌ ഇതൊക്കെ അവരുടെ അനുവാദത്തോടു കൂടി തന്നെയാണോ?
ഞാന്‍ കടുത്ത ആശയക്കുഴപ്പത്തിലായി. എന്റെ സപ്തനാഡികളും തളര്‍ന്നു. അടുത്ത ദിവസം പുലര്‍ച്ചെ അയാളോട് സംസാരിക്കാന്‍ ലൈബ്രറിയിലേക്ക് നടന്നു. പെട്ടെന്ന് അയാള്‍ വാതില്‍ കുറ്റിയിട്ടു എന്നെ വട്ടം ചുറ്റിപ്പിടിച്ചു. എനിക്കെന്തെങ്കിലും മനസ്സിലാവുന്നതിനു മുമ്പ് തറയില്‍ കിടക്കുന്ന എന്റെ മേല്‍ അയാളുടെ ശരീരമെത്തിയിരുന്നു. എല്ലാം വളരെ പെട്ടെന്നാണ് സംഭവിച്ചത്.  പ്രതിരോധിക്കാന്‍ അശക്തയായിരുന്നു ഞാന്‍. ആദ്യമായി അയാളെന്നില്‍ പ്രവേശിച്ചപ്പോള്‍ ഞാന്‍ പുളഞ്ഞു പോയി. ഞാന്‍ കന്യകയായിരുന്നില്ല. പക്ഷെ ഒരു പുരുഷന്‍ എന്നില്‍ പ്രവേശിച്ചിട്ട് 6 വര്‍ഷത്തോളമായിരുന്നു. ചുമരിനെ നോക്കി ഞാന്‍ ചലനമറ്റു നിന്നു. പക്ഷെ ഇപ്രാവശ്യം നിറഞ്ഞൊഴുകിയത് എന്റെ കണ്ണുകളായിരുന്നു. ഭീതിയും ഞെട്ടലുമായിരുന്നു എന്റെ ശരീരത്തിലൂടെ പ്രവഹിച്ചത്. ലൈംഗിക സുഖത്തിന്റെ നേരിയ അംശം പോലും ഞാനനുഭവിച്ചില്ല. സംഭവിച്ചു കൊണ്ടിരിക്കുന്നത് എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ സമയം വൈകിപ്പോയിരുന്നു.
ഏതായാലും, കാര്യങ്ങളെല്ലാം ഒരു മിനിറ്റു കൊണ്ടു തന്നെ കഴിഞ്ഞു. കൈയില്‍ കരുതിയ ഒരു തുണിക്കഷ്ണത്തിലേക്ക് അയാള്‍ സ്ഖലനം നടത്തി. ഏതായാലും ഞാന്‍ ഗര്‍ഭം ധരിക്കില്ല. എന്റെ ഉദരത്തില്‍ നിന്ന് 18 പൌണ്ട് തൂക്കം വരുന്ന ട്യൂമര്‍ നീക്കം ചെയ്തതിനു ശേഷം ഗര്‍ഭം ധരിക്കാനുള്ള എന്റെ ശേഷി പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരുന്നു. അമ്മയും ഇയാളും അമ്മയുടെ മുറിയില്‍ തനിച്ചിരുന്നതിനു ശേഷം ഇത്തരം തുണിക്കഷ്ണങ്ങള്‍ അമ്മയുടെ കുളിമുറിയില്‍ പാതി കഴുകി ഉണങ്ങാനിട്ടിരുന്ന ദൃശ്യങ്ങള്‍ എന്റെ മനസ്സില്‍ മിന്നിമറഞ്ഞു.
ഞാന്‍ ഇതു രണ്ടും മനസ്സിലിട്ടു കൂട്ടിക്കിഴിച്ചു. ഞാനൊരിക്കലും ഗര്‍ഭിണിയാവില്ല. പക്ഷെ അമ്മക്ക് ഗര്‍ഭം ധരിക്കാം. ആ നിമിഷം അയാള്‍ അമ്മയുമായി ലൈംഗിക വേഴ്ചയിലേര്‍പ്പെടുന്നുണ്ടായിരിക്കാം എന്ന് ഞാന്‍ ആദ്യമായി സംശയിച്ചു. ഞാന്‍ എന്നെ വെറുത്തു. അയാളെ വെറുത്തു. എല്ലാത്തിലുമപ്പുറം അമ്മയെ വെറുത്തു.
തറയില്‍ നിന്നെഴുന്നേറ്റ് ഞാന്‍ എന്റെ സാരി ശരിപ്പെടുത്തി. ഭയവും വെറുപ്പും എന്നെ അടിമുടി ഉലച്ചു കളഞ്ഞു. ഇത് ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്ന് ഞാന്‍ അയാളോട് തറപ്പിച്ചു പറഞ്ഞു. എന്റെ പിഴവ് കഴുകിക്കളയാന്‍ ഞാന്‍ കുളിമുറിയിലേക്ക് ഓടി. അപ്പോഴാണ് എന്റെ സ്കര്‍ട്ടില്‍ ഞാന്‍ രക്തക്കറ കണ്ടത്. ഞാന്‍ വിറങ്ങലിച്ചു പോയി. ഒരു നിമിഷം എന്റെ കന്യാചര്‍മ്മം വീണ്ടും വളര്‍ന്നുവോഎന്ന് ഞാന്‍ ശങ്കിച്ചു. അല്ലെങ്കില്‍ ശസ്ത്രക്രിയക്ക് ശേഷം മുറിവുണങ്ങാത്ത ഏതെങ്കിലും കോശങ്ങള്‍ ഇപ്പോഴും എന്റെ ശരീരത്തില്‍ അവശേഷിക്കുന്നുണ്ടോ. എന്നാല്‍ എന്റെ ആദ്യത്തെ പരിഗണന വേഴ്ചയുടെ തെളിവ് ആരും കാണില്ലെന്നുറപ്പു വരുത്തുന്നതിനായിരുന്നു. ഞാന്‍ പെട്ടെന്ന് തന്നെ എന്റെ സ്കര്‍ട്ട് അഴിച്ചു മാറ്റി, അതിലെ കറകള്‍ കഴുകിക്കളഞ്ഞതിനു ശേഷം പരമാവധി ഉരച്ചു വീണ്ടും നനച്ചു. രക്തക്കറ കഴുകിക്കളഞ്ഞെങ്കിലും അകക്കറ മാഞ്ഞില്ല. എനിക്ക് സംഭവിച്ചത് വര്‍ഷങ്ങളോളം എന്നെ നിരന്തരം വേട്ടയാടാന്‍ പോന്നതായിരുന്നു.
കുറച്ചാഴ്ചകള്‍ക്ക് ശേഷം അയാള്‍ വീണ്ടും വന്നു. “എനിക്ക് നിന്നെ കാണണം. ” അയാള്‍ പരിക്ഷീണമായ സ്വരത്തില്‍ പറഞ്ഞു. അയാളോട് വാദിച്ച് രക്ഷപ്പെടാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷെ ഭ്രാന്തുപിടിച്ച അയാള്‍ പിന്‍മാറാന്‍ ഒരുക്കമായിരുന്നില്ല. കെണിയലകപ്പെട്ടതായി എനിക്ക് തോന്നി. ഞാനയാള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ അയാള്‍ പരിഭവക്കെട്ടഴിക്കാനും വിചിത്രമായ ഭാവഹാവാദികള്‍ പ്രദര്‍ശിപ്പിക്കാനും തുടങ്ങും. ഇത് കണ്ടാല്‍ ചുറ്റുമുള്ളവര്‍ എന്താണ് സംഭവിക്കുന്നതെന്ന് തലപുകക്കാനിടയുണ്ട്. ഇതെങ്ങാനും വെളിച്ചത്തുവന്നാല്‍ ഞാനായിരിക്കും അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വരിക. ബാലുവായിരിക്കില്ല, ഞാനായിരിക്കും ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുക. ഒരിക്കലും അമ്മ എന്നോട് പ്രത്യേകിച്ചൊരു ദാക്ഷിണ്യവും കാണിച്ചിട്ടില്ല. അതു കൊണ്ടു തന്നെ ഇപ്രാവശ്യം മറിച്ച് സംഭവിക്കുമെന്ന് കരുതാന്‍ എനിക്ക് ന്യായമില്ലായിരുന്നു. പാശ്ചാത്യ സ്ത്രീകള്‍ സദാചാരബോധമില്ലാത്തവരാണെന്നാണ് ഇന്ത്യയിലെ പൊതുധാരണ. എല്ലാ പഴികളും ഞാന്‍ കേള്‍ക്കേണ്ടിവരുമെന്ന് എനിക്ക് തോന്നി. ചിലപ്പോള്‍ എന്നെ ആശ്രമത്തില്‍ നിന്ന് തന്നെ പുറത്താക്കാക്കുകയും അതുവഴി അമ്മയെ സേവിക്കാനുള്ള അവസരം നഷ്ടപ്പെടുകയും ചെയ്തേക്കാം. അങ്ങനെയുള്ള സാഹചര്യം താങ്ങാന്‍ എനിക്കാവില്ലെന്ന് എനിക്ക് നന്നായറിയാമായിരുന്നു. അയാളുടെ കുടിടലത നിറഞ്ഞ ആഗ്രഹങ്ങള്‍ക്ക് വഴങ്ങുകയല്ലാതെ എന്റെ മുന്നില്‍ മറ്റുവഴികളില്ലെന്ന് എനിക്ക് തോന്നി.