2014, ഫെബ്രുവരി 18, ചൊവ്വാഴ്ച

അമൃതാപുരിയിലെ ഒരു സായാഹ്നം

ജാമ്യാപേക്ഷ -ഇത് ആരുടേയും വിശ്വാസത്തെ ഹനിക്കുവാന്‍ വേണ്ടിയല്ല .പൂര്‍ണ്ണ ചന്ദ്രന്‍ ഉദിച്ചപ്പോള്‍ നായ് ഒലിയിടുന്നതും അല്ല .ഓരോരുത്തരുടെ വിശ്വാസങ്ങള്‍ അവരവരെ രക്ഷിക്കട്ടെ .

ഒരിക്കല്‍ പോലും എന്‍റെ യാത്ര ലിസ്റ്റില്‍ ആ സ്ഥലത്ത് പോകണം എന്നില്ലായിരുന്നു .തലേന്ന് രാത്രി കിടക്കുമ്പോള്‍ ഭാര്യ പറഞ്ഞു അസ്തമയം കാണണം എന്ന് .എന്നാല്‍ പിന്നെ കൊല്ലത്ത് പോയി കാണാം എന്നും പറഞ്ഞു .അങ്ങനെ തന്നെ നിശ്ചയിച്ചു കിടന്നുറങ്ങി .രാവിലെ എഴുന്നേറ്റു ചില സ്ഥലത്ത് പോയ കൂട്ടത്തില്‍ കൃഷ്ണപുരത്തെ ആരാമില്‍ കയറി രണ്ടു തണുപ്പിച്ച ബിയര്‍ കഴിക്കുന്ന കൂട്ടത്തില്‍ ആണ് ഡ്രൈവര്‍ പറഞ്ഞത് .കൊല്ലത്ത് പോകുനതിനേക്കാള്‍ നല്ലത് കരുനാഗപ്പള്ളി അമൃതാ പുരിയുടെ അടുത്തുള്ള കടല്‍ കരയില്‍ പോകാം എന്ന് പറഞ്ഞത് .അങ്ങനെ ആയിക്കോട്ടെ എന്ന് ഞാനും കരുതി .അമ്മയുടെ ആശ്രമം ഒന്ന് കാണുകയും ചെയ്യാം .ഏക് ഗോലി ദോ പക്ഷി .അങ്ങനെ നാല് മണി ആയി യാത്ര തിരിച്ചു .

യാത്ര തുടങ്ങിയപ്പോള്‍ തന്നെ മഴ മേഘങ്ങള്‍ ആകാശത്തെ മൂടിയിരുന്നു .ഓച്ചിറ കഴിഞ്ഞു കരുനാഗപ്പള്ളിയോടടുത്ത് തുടങ്ങിയപ്പോള്‍ മഴ ചാറി തുടങ്ങി .എങ്കിലും പ്രതീക്ഷ കൈവിട്ടില്ല .ആകാശം തെളിഞ്ഞേക്കും എന്ന് മനസ് പറയുന്നു .അങ്ങനെ പറയാന്‍ എന്തേ കാരണം എന്‍റെ അപ്പന്‍ ചന്തു കണിയാര്‍ ആല്ലല്ലോ ?
അമൃതാ പുരിയോടടുക്കുന്നു .കായലിന്റെ തീരത്തില്‍ കൂടിയുള്ള യാത്ര .കാറിന്റെ ഗ്ലാസ് താഴ്ത്തി വെച്ച്‌ കാറ്റേറ്റ് രസിച്ചു .കായലിലെ ജലത്തിലെ മണം മൂക്കില്‍ അടിച്ചു കയറുന്നു .കായല്‍ തീരങ്ങളില്‍ ചെറിയ ചെറിയ മരങ്ങളുടെ തൈകള്‍ വെച്ച്‌ പിടിപ്പിച്ചിരിക്കുന്നു .സുനാമിയുടെ സമയത്ത് ശവങ്ങള്‍ അടക്കിയ സ്ഥലങ്ങള്‍ ആണത്രേ .ഒരു കൊന്ന തെങ്ങിന്റെ പൊക്കത്തില്‍ സുനാമി തിരകള്‍ അടിച്ചിട്ടും ആശ്രമത്തിന് ഒന്നും സംഭവിചില്ലത്രേ .ഡ്രൈവര്‍ വാചാലമാകുന്നു .അത് അമ്മയുടെ മഹത്വം ആണന്ന് അവന്‍ പറഞ്ഞു .അവന്റെ വിശ്വാസവും അവനെ രക്ഷിക്കട്ടെ .

വഴികളില്‍ ഒന്നും യാതൊരു പ്രതെകതയും ഇല്ല .ഒരു തീര ദേശത്തില്‍ കൂടിയുള്ള യാത്ര .എല്ലാം കുടിലുകള്‍ .ചില വീടുകള്‍ മാത്രം ചെറിയ ഇരുനില കെട്ടിടം .അതിനു മുന്നില്‍ അമ്മയുടെ ഫോട്ടോയും .ഈ ഇരുനില വീടുകള്‍ എല്ലാം അമ്മ പണിയിപ്പിച്ചു കൊടുത്തതാണ് .കായലും കടലും കൂടി ചേരുന്ന ഒരു സ്ഥലത്ത് വണ്ടി നിര്‍ത്തി .കടലിനെയും കായലിനെയും തമ്മില്‍ വേര്‍തിരിക്കുന്ന പാറ ക്കൂട്ടങ്ങള്‍ .ഇനിയും അവിടേക്ക് വണ്ടി പോകില്ല .ആശ്രമത്തിലേക്ക് ഈ ഇടവഴിയില്‍ കൂടി നടക്കണം .ഡ്രൈവര്‍ പറഞ്ഞു .ഞങ്ങള്‍ ആ വഴിയെ നടന്നു .തലയില്‍ ബിയറിന്റെ തിരയിളക്കങ്ങള്‍ അടങ്ങിയിരുന്നില്ല .കായലിന്റെ ഒരു സൈഡില്‍ ഞാന്‍ കണ്ടു രണ്ടു കൊന്ന തെങ്ങിന്റെ പൊക്കത്തില്‍ നില്‍ക്കുന്ന ആശ്രമം .ശരിയാണ് .അമ്മയുടെ ശക്തി തന്നെ . ഇനി കടല്‍ മുഴുവന്‍ ഇളകി വന്നാലും ഒന്നും സംഭവിക്കില്ല .

ആകാശത്തേക്ക് കാലുയര്‍ത്തി നില്‍ക്കുന്ന കുതിരകള്‍ ആശ്രമത്തിന്റെ മുകളില്‍ ആയി കാണാം .അകത്തു നിന്നും ഭജനയുടെ നേര്‍ത്ത ശബ്ദം .തികച്ചും ശാന്തമായ അന്തരീഷം .അങ്ങിങ്ങായി വെളുത്ത വസ്ത്രങ്ങള്‍ ധരിച്ച മദാമ്മമാര്‍ .ഞങ്ങള്‍ മുന്നോട്ടു നടന്നു .അപ്പുറത്തായി വീണ്ടും കായല്‍ .കായലിനു കുറുകെ ആയി ഒരു പാലം.കഷ്ടിച്ച് നടന്നു പോകാം .ഒരു ചെറിയ മാരുതി കാറുപോലും അതില്‍ കൂടി വരില്ല .ഇന്ത്യന്‍ പ്രസിഡന്റ് ഡോക്ടര്‍ .അബ്ദുല്‍ കലാം ആണത്രേ അതിന്റെ നാട മുറിക്കാന്‍ എത്തിയത് .

കടവില്‍ ഒരു വള്ളം .വള്ളം കണ്ടപ്പോള്‍ ഭാര്യക്കും കുട്ടികള്‍ക്കും അതില്‍ കയറിയേ പറ്റു.അങ്ങനെ അതില്‍ കയറിയപ്പോള്‍ ആണ് കടത്തുകാരന്‍ രണ്ടു പേരെ കൂടി വിളിക്കുന്നത്‌ " സാറെ അക്കരക്കാണോ " അതെ എന്ന് പറഞ്ഞു അവര്‍ അതില്‍ കയറി .രണ്ടു പേരും ഞങ്ങളെ സൂക്ഷിച്ചു നോക്കി എന്നിട്ട് എന്നോട് ചോദിച്ചൂ , എന്തേ അമ്മയെ കാണാന്‍ വന്നതാണോ ? ഞാന്‍ ഒന്ന് ശങ്കിച്ചു ആണ് എന്ന് പറഞ്ഞാല്‍ പ്രശ്നം അല്ല എന്ന് പറഞ്ഞാലും പ്രശ്നം .അല്ല എന്ന് പറഞ്ഞാല്‍ ഇനി കായലില്‍ എങ്ങാനും പിടിച്ചു മുക്കിയാലോ ? എനിക്ക് നീന്തല്‍ നല്ല വശമില്ല ..കൂടാതെ തലയില്‍ ഫിറ്റും .ഞാന്‍ പറഞ്ഞു ഞാന്‍ എല്ലാവരെയും കാണാന്‍ വന്നതാണ് .കൂട്ടത്തില്‍ ആശ്രമവും ഈ കായലും കടലും എല്ലാം .പിന്നീട് അവര്‍ തമ്മില്‍ ചര്‍ച്ച ആയി സ്വാമിമാരെ പൊക്കുന്ന ഈ സമയത്ത് അമ്മയെക്കുറിച്ച് അന്വഷിക്കണം എന്ന് ആരോ പത്രത്തില്‍ പറഞ്ഞു പോലും .അക്കരെ അവരെ ഇറക്കിയിട്ട്‌ ഞങ്ങള്‍ തിരിച്ചു പോന്നു .അപ്പോള്‍ കടത്തുകാരന്‍ പറഞ്ഞു ഇപ്പോള്‍ പോയതില്‍ ഒരു കഷി റിട്ടയേര്‍ഡ്‌. എക്സ്സിസ് കമ്മി . ആണത്രേ .ഇക്കരെ കടന്നപ്പോള്‍ കടത്തു കാരന് അമ്പത് രൂപ കൊടുത്തു .അയാള്‍ എന്നെ നോക്കി പറഞ്ഞു ഇത് പോര സാര്‍ .അയാള്‍ ഒരു പക്ഷേ മനസ്സില്‍ വിചാരിച്ചു കാണും ഇവന്‍ ഏതു നാട്ടുകാരന്‍ .പിന്നെ നൂറു രൂപ കൊടുത്തപ്പോള്‍ ആണ് അയാള്‍ ഒന്ന് തണുത്തത് .

ആശ്രമത്തിന്റെ മുന്നിലായി കരിക്ക് വില്‍ക്കുന്ന ഒരു സ്ത്രീ .കരിക്ക് കണ്ടതും മകള്‍ ചാടി വീണു .അവള്‍ക്ക്‌ കരിക്ക് കുടിക്കണം .ചോദിച്ചപ്പോള്‍ രണ്ടു കരിക്ക് മാത്രം ബാക്കി .അസല്‍ ഒരു അരയ സ്ത്രീ .അമ്മയുടെ മുഖശ്ചായ .ഞാന്‍ കുശലന്വാഷണം നടത്തി .ഞാന്‍ പറഞ്ഞു " അമ്മേ അമ്മക്ക് മാതാവിന്റെ അതേ ശ്ചായ നിങ്ങള്‍ ബന്ധുക്കള്‍ ആണോ ? അവര്‍ തുടങ്ങി. അതെല്ലാം പഴയ കഥ കുഞ്ഞേ , പറഞ്ഞാല്‍ ഒത്തിരി പറയാന്‍ കിടക്കുന്നു .ഞാന്‍ വീണ്ടും ചോദിച്ചു " അമ്മ ഇവിടെ ഇപ്പോള്‍ ഉണ്ടോ ?
ഇല്ല
ഇപ്പോള്‍ യുസ് ,പാരീസ് പര്യടനത്തില്‍ ആണ് .
ഇതെങ്ങനെയാണ് ഇങ്ങനെയെല്ലാം സംഭവിച്ചത് ? ഞാന്‍ ചോദിച്ചു .

ഇരുപത്തി എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കഥയാണിത് ഒരു സായിപ്പ് ഈ തുറയില്‍ വന്നു. അമ്മയുമായി പരിചയപ്പെട്ടു .സായിപ്പിന് അമ്മ പറഞ്ഞതെല്ലാം വിശ്വാസമായി. തിരിച്ചുപോകുകയും ചെയ്തു .പിന്നീട് സായിപ്പുംമാര്‍ കുല കുല ആയിട്ടല്ലേ .അവര്‍ പറഞ്ഞു നിര്‍ത്തി .

ഒരു പക്ഷേ അവര്‍ ഒരു കരിക്ക് കച്ചവടക്കാരി ആയിട്ടായിരിക്കണം ഈ കുല കുല എന്ന വാക്ക് വന്നത് .കൂട്ടത്തോടെ ആയിരിക്കണം വന്നത് .എന്തോ ഈ അമ്മയുടെയും ഒരു ഫോട്ടോ എടുത്തു ഞങ്ങള്‍ കടല്‍ക്കരയിലേക്ക്‌ നടന്നു .

പോകുന്ന വഴിയില്‍ ഞാന്‍ ആലോചിച്ചു .
എന്‍റെ നാട്ടിലും ഒരു കൈ നോട്ടക്കാരി കാക്കാത്തി ഉണ്ട് .വര്‍ഷങ്ങള്‍ ആയി പലരുടെയും കൈ നോക്കുന്നു ,മുഖ ലക്ഷണം പറയുന്നു .ചില കാര്യങ്ങള്‍ ഒക്കെ സത്യവും ആകാറുണ്ട് .ആദ്യമൊക്കെ ഒരു കൂട്ടിലടച്ച തത്തയുമായി ആയിരുന്നു വന്നത് .കഴിഞ്ഞ പ്രാവശ്യവും വീട്ടില്‍ വന്നു.ഞാന്‍ വന്നു എന്നറിഞ്ഞാല്‍ ഓടി വരും പലരും.ഓരോരുത്തര്‍ക്കും കൈ മടക്കും കൊടുക്കും .ഈ പ്രാവശ്യം തത്ത ഉണ്ടായിരുന്നില്ല .അവരുടെ അമ്മ അമ്മു കാക്കാത്തി ഓച്ചിറ പന്ത്രണ്ടു വിളക്കിനൊക്കെ പോയിരുന്നാല്‍ ഓരോരുത്തര്‍ ആയിരവും രണ്ടായിരവും ഒക്കെ ആയി അവര്‍ ഇരിക്കുന്നിടത്ത് വരുമായിരുന്നു .കൈ നോക്കാനും ,ഭാവി അറിയാനുമായിട്ട്.അമ്മു കാക്കാത്തി മരിച്ചു .പിന്നീട് ഇവര്‍ ഭാരതി ആ ജോലി ഏറ്റെടുത്തു.എന്‍റെ മനസ്സില്‍ കൂടി പോയത് ഇവര്‍ ആരും എന്തേ അവരുടെ നല്ല സമയത്ത് ഒരു സായിപ്പിനെ കണ്ടില്ല .എങ്കില്‍ കാപ്പില്‍ ദേശത്ത് കൂടി ഒരമ്മ ജനിക്കുമായിരുന്നു .ഞങ്ങളുടെ കഷടകാലം .

അന്തരീഷം മാറിയിരിക്കുന്നു .സന്ധ്യ ആകാറായി .ഞങ്ങള്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങി .അമ്മയുടെ പാദ സ്പര്‍ശം ഏറ്റ മണ്ണാണിത് .തൊട്ടു തലയില്‍ വെക്കാന്‍ തോന്നുന്നു .ഡ്രൈവര്‍ വന്ന് പറഞ്ഞു അപ്പുറത്ത് കായല്‍ കരയില്‍ പാറ കൂട്ടത്തിനിടയില്‍ കുറെ പേര്‍ ചൂണ്ട ഇടുന്നു .ഞാന്‍ അങ്ങോട്ട്‌ പോയി .നല്ല പിടക്കുന്ന കോര മീന്‍ .ഒരെണ്ണം വലുതും രണ്ടെണ്ണം ചെറുതും .

ഞാന്‍ ചോദിച്ചു എത്ര ആണ് വില ? അവര്‍ പറഞ്ഞു നാന്നൂറ് ..
ഒരിരിന്നൂര് രൂപ തരും വേണമെങ്കില്‍ പറ. അവര്‍ ഒന്നും പറഞ്ഞില്ല .ഡ്രൈവര്‍ പറഞ്ഞു നമുക്ക് പോകാം അതാ നല്ലത് .ശരി പിന്നെ വരാം എന്നും പറഞ്ഞു ഞങ്ങള്‍ പോയി .കുറെ നേരം കടലില്‍ വീണ്ടും കുളിച്ചു .അസ്തമയം ആകാന്‍ ഇനിയും കിടക്കുന്നു അര മണിക്കൂര്‍ കൂടി .കുളി മതിയാക്കി ഞങ്ങള്‍ വീണ്ടും ചൂണ്ടക്കാരുടെ അടുത്തെത്തി .പിന്നീട് അവര്‍ക്ക് ഒന്നും കിട്ടിയില്ല .

അകലെ ആകാശത്ത് വിളറിയ സൂര്യന്‍ അസ്തമിക്കാന്‍ തുടങ്ങുന്നു .മഴ മേഘങ്ങള്‍ വല്ലാതെ സൂര്യനെ പൊതിഞ്ഞിരിക്കുന്നു .ഞാന്‍ ചോദിച്ചു എന്ത് പറയുന്നു കൊടുക്കുന്നോ അതോ ഞങ്ങള്‍ പോകണോ ? അവര്‍ ചൂണ്ടയിടുന്നതില്‍ ശ്രദ്ധിച്ചുകൊണ്ടിരിന്നു.ഡ്രൈവര്‍ ശാന്തി അവരോട് എന്തെല്ലാമോ തമാശ പറയുകയും ചിരിക്കുകയും ചെയ്യുന്നു .ഞാന്‍ ചോദിച്ചൂ എന്താണ് ചിരിക്കുന്നത് ? എന്റെ വില കേട്ടിട്ടാണോ ?

അപ്പോഴാണ്‌ പറഞ്ഞത് ,രണ്ടു കോളേജ് പിള്ളാര്‍ ( ആണും പെണ്ണും ) ആ പാറ ക്കൂട്ടത്തിന്റെ അങ്ങേ അറ്റത്ത്‌ എന്തോ കാട്ടി കൂട്ടുന്നു .കേരളം എത്ര വളര്‍ന്നിരിക്കുന്നു .

ഞങ്ങള്‍ തിരികെ കാറിന്റെ അടുത്തേക്ക് നടന്നു .അപ്പോള്‍ പിറകില്‍ നിന്നും ഒരു വിളി .തിരിഞ്ഞു നോക്കി , ആ ചൂണ്ടക്കാരന്‍ .പറഞ്ഞ തുകക്ക് മീന്‍ വാങ്ങി .എന്‍റെ സന്തോഷത്തിനു വേണ്ടി അമ്പത് രൂപ കൂടി അവന് കൊടുത്തു ഞങ്ങള്‍ കടല്ക്കരയോട് യാത്ര പറഞ്ഞു
________________________________________________________
ജീവ കാരുന്ന്യം നടത്തുന്നവര്‍ എല്ലാം ദൈവമാണോ അങ്ങിനെയെങ്കില്‍ 
ദാവൂദ്  ഇബ്രാഹിമും ജീവകാരുണ്യത്തിന് കാശ് ചെലവഴിക്കുന്നുണ്ട്.ബുഷ് ഭരണകൂടവും ഒരുപാട് ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നുണ്ട്.സന്തോഷ് മാധവന്‍ പിടിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ എന്തെന്ത് കാരുണ്യ പ്രവര്ത്തനങ്ങള്‍ നടത്തുമായിരുന്നില്ല!! തോക്കു സ്വാമയാണെങ്കില്‍ ആതുരസേവനത്തിന് ആശുപത്രി തുടങ്ങാന്‍ പരിപാടിയിടുന്നതിനിടയിലാണ് കസ്റ്റഡിയിലായത്.തങ്കുവും യോഹന്നാനും ഒക്കെ ഇപ്പോള്‍ തന്നെ എന്തെല്ലാം പുണ്യ കര്മ്മങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്! ആനിലയ്ക്ക് ഇവരെ സ്വതന്ത്രരായി വിട്ടിരുന്നെങ്കില്‍ കേരളം സ്വര്ഗ്ഗമാക്കില്ലായിരുന്നോ?അവരും മാതാവിനെപ്പോലെ സ്വന്തം ചാനലും സ്ഥാപനങ്ങളും സംഘടിപ്പിക്കില്ലായിരുന്നോ?

പ്രസിഡന്‍റും പ്രധാനമന്ത്രിയും ആരാധിക്കുന്നതു കൊണ്ട് വ്യാജദൈവങ്ങള്‍ പുണ്യാത്മാക്കളാകുമോ? കുറേ നാള്‍ കൂടി സ്വതന്ത്രരായി വിട്ടിരുന്നെങ്കില്‍ മുമ്പ് പരാമര്ശിച്ച വ്യാജരുടെ കാലടിയിലും മടിയിലും പ്രസ്തുത പ്രധാനമന്ത്രിമാരും പ്രസിഡന്‍റുമാരും ചെന്നു വീഴുമായിരുന്നു.രാജഗോപാലിനെപ്പോലെയുള്ളവര്‍ അവരുടെ ഏജന്‍റുമാരായി മാറുമായിരുന്നു.പണ്ട് ഇന്‍ഡ്യാഗേറ്റില്‍ ഉണ്ടായിരുന്ന ഒരു കുട്ടിദൈവത്തിന്‍റെ മുമ്പില്‍ കേന്ദ്ര മന്ത്രിയും തമിഴ്നാടു ഗവര്ണ്ണറും ആയിരുന്ന മാന്യന്‍ കുമ്പിടുന്ന പടം എല്ലാ പത്രങ്ങളിലും വന്നിരുന്നു.ബാലദൈവം സ്ത്രീ പീഡനത്തിനും കള്ളക്കടത്തിനും പിടിക്കപ്പെട്ടപ്പോള്‍ അദ്ദേഹം കാലുമാറി.ചന്ദ്രസ്വാമിയുടെ ഭക്തരായി എത്ര നേതാക്കന്മാരാണ് ഉണ്ടായിരുന്നത്?ഇപ്പോഴും അയാള്‍ ദൈവമാണെന്ന് ഇക്കൂട്ടര്‍ അവകാശപ്പെടുമോ?

അക്ഷരാഭ്യാസമില്ലാത്ത അമ്മദൈവം അടിക്കടി വിദേശ യാത്ര ചെയ്യുന്നത് ആരെ ഉദ്ബുദ്ധരാക്കാനാണ്?അങ്ങോട്ടും ഇങ്ങോട്ടും ഇവരും പരിവാരങ്ങളും കൂടി എന്തൊക്കെയാണു കടത്തുന്നതെന്ന് കസ്റ്റംസുകാര്‍ 
അന്വേഷിക്കില്ല.ഗള്‍ഫില്‍ പോയി ചോര നീരാക്കി സ്വരുക്കൂട്ടിയ സമ്പാദ്യവുമായി വരുന്ന പാവങ്ങളുടെ 
അടിവസ്ത്രം വരെ പരിശോധിക്കുന്നവര്‍ ഗ്രീന്‍ ചാനല്‍ വഴി പോകുന്ന 'അമ്മ'യ്ക്ക് അകമ്പടി സേവിക്കും.ഏതാനും ആഴ്ച മുമ്പ് വരെ സന്തോഷ് 

മാധവനും കൊട്ടിയം മാതാവിനും ഇവര് അകമ്പടി പോയിട്ടുണ്ടാകും.

ആര് എസ് എസ്,സംഘപരിവാര്‍,അരയ സമാജ,സംഘങ്ങള്‍ക്കും മറ്റു ഭീകരസംഘങ്ങള്‍ക്കും ധനസഹായം ഇവര്‍ നല്‍കുന്നുണ്ടെന്ന് ആക്ഷേപമുണ്ട്.സുനാമിയ്ക്ക് സംഭാവന
നല്‍കിയതിനെ വാഴ്ത്തുന്നവര്‍ ആ പണം എങ്ങനെയുണ്ടായി എന്നുകൂടി അന്വേഷിക്കണം.ലക്ഷങ്ങള്‍ മുടക്കി 
സ്വന്തം കല്യാണം നടത്തിയ ബ്ലൂഫിലിം സ്വാമിയുടെ വരുമാന സ്രോതസ്സ് തേടുന്നവര്‍,കോടികള്‍ വാരിയെറിഞ്ഞ്
ഹൈടെക് ഫിഫ്റ്റി പൂര്‍ത്തി(അമ്പതാം പിറന്നാള്‍)അഘോഷിച്ച 'മാതാ'വിന്‍റെ സമ്പത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ ശ്രമിക്കാത്തതെന്ത്?


ദൈവാവതാരമാണെന്നും മാറാരോഗങ്ങള്‍ ഭേദമാക്കിയെന്നും പ്രചരിപ്പിക്കുന്നത് ആളുകളെ കബളിപ്പിക്കലാണ്.
ഈ ഒറ്റക്കാരണം മതി 'അമ്മ'യെ കസ്റ്റഡിയില്‍ എടുക്കാന്‍.അതിനു പകരം അവരുടെ ആലിംഗനത്തിലമരാനാണ്
പല ഭരണാധികാരികളും തുനിഞ്ഞിരുന്നത്.ഏകെ.ആന്‍റണി,ഉമ്മന്‍ ചാണ്ടി,കരുണാകരന്‍, മാണി തുടങ്ങിയ
യു ഡി എഫ് നേതാക്കള്‍ അവരെ കെട്ടിപ്പിടിക്കാന്‍ പോയിട്ടുള്ളതു കൊണ്ട്  ബാധ്യതയ്ണ്ട്.പണവും പണ്ടവും മറ്റ് നക്കാപ്പിച്ചകളും കിട്ടുന്നതു കൊണ്ട് വര്‍ഗ്ഗീയ നേതാക്കളും കോമരങ്ങളും അവരെ വാഴ്ത്തും.പക്ഷേ കമ്യുണിസ്റ്റുകാരെന്നവകാശപ്പെടുന്ന ചിലരും അതേ രീതി അവലംബിക്കുന്നതാണ് മനസ്സിലാകാത്തത്.

എല്ലാ അര്‍ത്ഥത്തിലും കമ്യൂണിസ്റ്റായിരുന്ന സ.പി കെ.വിയ്ക്കെതിരെ തിരുവനന്തപുരം പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഒ.രാജഗോപാലിന് 'അമ്മ' ആളും അര്‍ത്ഥവും അനുഗ്രഹവും നല്‍കിയിട്ടും ജയിക്കാന്‍ കഴിഞ്ഞില്ലെന്ന് ഈ സോ കാള്‍ഡ് കമ്യൂണിസ്റ്റുകള്‍ ഓര്‍ക്കണം.ആത്മീയതയുടെ മറവില്‍ തട്ടിപ്പും 
വെട്ടിപ്പും രാജ്യ വഞ്ചനയും ജനവഞ്ചനയും അനാശാസ്യ പ്രവര്‍ത്തനങ്ങളും നടത്തുന്നവര്‍ വച്ചുനീട്ടുന്ന അവിഹിത സമ്പാദ്യത്തിന്‍റെ ഉച്ചിഷ്ടം കണ്ടു കണ്ണു മഞ്ഞളിക്കാത്തവര്‍‍ക്കേ അവര്ക്കെതിരേ ശക്തമായ നിലപാടു സ്വീകരിക്കാന്‍ കഴിയൂ.