2013, ഡിസംബർ 26, വ്യാഴാഴ്‌ച

മുസഫര്‍ നഗറില്‍ നടക്കുന്നത്..?

മുസഫര്‍നഗര്‍ അഭയാര്‍ഥിക്യാമ്പിലെ ജീവനുകള്‍ക്ക് യാതൊരുവിലയുമില്ല. കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ ഏതാണ്ട് 11 കുട്ടികള്‍ മരണത്തിന് കീഴടങ്ങി. മനസ്സില്‍ കലാപത്തിന്റെ ഓര്‍മകള്‍ ഗര്‍ഭം ധരിച്ച 74 ഗര്‍ഭിണികളുണ്ട്. അതില്‍ 24 പേര്‍ മാസം തികഞ്ഞുനില്‍ക്കുന്നു. അവരാകട്ടെ പോഷകാഹാരക്കുറവിന്റെയും ത്വക് രോഗങ്ങളുടെയും  നരകയാതന അനുഭവിക്കുകയാണ്. ഐസിനെപ്പോലും മരവിപ്പിക്കുന്ന കൊടുംശൈത്യത്തില്‍ കുട്ടികള്‍ നഗ്നപാദരായി ക്യാമ്പില്‍ അങ്ങുമിങ്ങും ഓടിക്കളിക്കുന്നു. അവര്‍ക്ക് കമ്പിളി ഉടുപ്പുപോലുമില്ല.
രക്ഷിതാക്കള്‍ മാനഹാനി ഭീതിയാല്‍  85 പെണ്‍കുട്ടികളുടെ വിവാഹം  ക്യാമ്പിനകത്തുതന്നെ നടത്തിക്കൊടുത്തു.
മുസഫര്‍ നഗറില്‍നിന്ന്് 40 കി.മീ അകലെയുള്ള ലോയിക്യാമ്പില്‍ എത്തിപ്പെട്ടവരെല്ലാം തങ്ങളുടെ ഉടുതുണിയൊഴിച്ച് മറ്റെല്ലാം നഷ്ടപ്പെട്ടവരാണ്. കത്തിക്കരിഞ്ഞ കുടിലും കൃഷിയിടവും ഉപേക്ഷിച്ചാണ് അവരെത്തിയത്. കഴിഞ്ഞ നാലുമാസത്തിനുമുമ്പുള്ള ആ കരാള രാത്രി അവര്‍ക്കിപ്പോഴും പേടിസ്വപ്‌നമാണ്.  അഖിലേഷ് യാദവിന്റെ മന്ത്രിസഭ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക്  നല്‍കിയത് അഞ്ചുലക്ഷം രൂപയാണ്. ഗര്‍ഭിണിയായ മുഅ്മിന ഖാതൂന്‍ വര്‍ഗീയവാദികളെ പേടിച്ച് ജീവനുംകൊണ്ടോടി ഒരു രക്ഷാസങ്കേതം കണ്ടെത്തുകയായിരുന്നു. പക്ഷേ ആറ്റുനോറ്റുകാത്തിരുന്ന ഗര്‍ഭം അലസിപ്പോയി. നഷ്ടപരിഹാരത്തിന് തനിക്കും അര്‍ഹതയില്ലേയെന്നാണ് ആ മാതാവ് ചോദിക്കുന്നത്. ഈ ദുരിതങ്ങള്‍ താണ്ടിവന്ന അഭയാര്‍ഥികളെ ഇപ്പോള്‍ ഗവണ്‍മെന്റ് അധികാരികളും  കാലാവസ്ഥയും ഭീഷണിപ്പെടുത്തുന്നമട്ടിലാണ് നോക്കിക്കൊണ്ടിരിക്കുന്നത്.

സുപ്രീംകോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് എന്തൊക്കെയോ ചടുലനീക്കം നടത്തുന്നതായി ജില്ലാഅധികാരികള്‍ അഭിനയിക്കുന്നുണ്ട്. പക്ഷേ, 480 കുടുംബങ്ങളില്‍പെട്ട 3600 ഓളം വരുന്ന സ്ത്രീകളും കുട്ടികളും പുരുഷന്‍മാരും ഈ മഞ്ഞുകാലം  ക്യാമ്പില്‍തന്നെ ചെലവിടേണ്ടിവരുമെന്ന ആശങ്കയിലാണ് കഴിഞ്ഞുകൂടുന്നത്. മുസഫര്‍നഗര്‍,ശംലി ജില്ലകളിലെ മറ്റ്അഭയാര്‍ഥിക്യാമ്പുകളിലെ അവസ്ഥയെന്തായിരിക്കുമെന്നാണ്  ഇവര്‍ ചിന്തിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ 0.6 ഡിഗ്രിസെല്‍ഷ്യസ് ആയിരുന്നു തണുപ്പ്. കനാലിന്റെയും കരിമ്പിന്‍പാടത്തിന്റെയും അരികില്‍ ഒരു ഫുട്‌ബോള്‍ കോര്‍ട്ടിന്റെ പകുതിവലിപ്പം മാത്രം വരുന്നതാണ് ക്യാമ്പ്.  രാത്രിയാകുമ്പോള്‍ മഞ്ഞ് ടെന്റിന്റെ ഷീറ്റിലൂടെ ഒഴുകിയെത്തി താഴെക്കിടന്നുറങ്ങുന്നവരുടെ മേല്‍ വന്നുവീഴുന്നു. കുട്ടികള്‍ തണുപ്പും വിശപ്പും സഹിക്കവയ്യാതെ രാത്രിമുഴുവന്‍ കരഞ്ഞുകൊണ്ടിരിക്കുന്നു. ഇതുകണ്ട് മാതാപിതാക്കളുടെ ഇടനെഞ്ച് പൊട്ടുകയാണ്.
കരിമ്പിന്‍ ഓല നിലത്തുവിരിച്ച് അതിനുമുകളിലാണ് പലരും ഉറങ്ങുന്നത്. തണുപ്പിന്റെ കാഠിന്യം മൂലം പലര്‍ക്കും ഉറങ്ങാന്‍പോലും കഴിയുന്നില്ല. കുട്ടികളുടെ കരച്ചിലിന് തണുപ്പിനോടൊപ്പം തന്നെ വിശപ്പും കാരണമായിട്ടുണ്ട്. മുലയൂട്ടുന്ന മാതാക്കള്‍ക്ക് വേണ്ടത്ര മുലപ്പാലില്ല. അവരെല്ലാം പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ട്. പല സ്ത്രീകളും വെള്ളമോ മറയോ ആദിയായ സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ കുളിച്ചിട്ടുതന്നെ ദിവസങ്ങളായി. അതിനാല്‍ തന്നെ പലര്‍ക്കും ത്വഗ്‌രോഗങ്ങള്‍ പിടിപെട്ടിരിക്കുകയാണ്. കുട്ടികള്‍ക്കും മേലാകെ ചൊറിഞ്ഞുപൊട്ടിക്കൊണ്ടിരിക്കുന്നു.

ഫുഗാനയിലെയും ഖരാറിലെയും നിവാസികളാണ് ലോയി ക്യാമ്പിലെത്തപ്പെട്ടവര്‍. 273 കുടുംബങ്ങളില്‍ 173 കുടുംബത്തിനുമാത്രമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം ലഭിച്ചത്. അതും ഗ്രാമങ്ങളില്‍ പോയി  അടുപ്പിന്റെ കണക്ക് എടുത്താണ് കുടുംബങ്ങളെ എണ്ണിയത്. സഹായധനം പൂര്‍ണമായും കിട്ടിയില്ലെന്നാണ് പലരുടെയും പരാതി. 'ജീവനുംകൊണ്ടോടിയാണ് ഞങ്ങള്‍ രക്ഷപ്പെട്ടത്. പക്ഷേ നഷ്ടപരിഹാരം കിട്ടേണ്ടവരില്‍ ഞങ്ങള്‍ എണ്ണപ്പെട്ടില്ല.' ഉമറുദ്ദീന്‍ പറയുന്നു. അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റുകൂടിയായ ജില്ലാ അധികാരികള്‍ പറയുന്നത് നഷ്ടപരിഹാരത്തിന് അവകാശികളായവരെ തിട്ടപ്പെടുത്തുവാന്‍ പ്രായോഗികബുദ്ധിമുട്ടുകളുണ്ടെന്നാണ് .
നാല് ആണ്‍മക്കളും രണ്ടുപെണ്‍മക്കളുമുള്ള മുഹമ്മദ് അഖ്തറിന് തന്റെ നാട്ടിലേക്ക് തിരിച്ചുപോകാന്‍ ധൈര്യമില്ല. ജില്ലാ അധികാരികള്‍ എത്രയും പെട്ടെന്ന് ക്യാമ്പ് വിട്ടുപോകാന്‍ ഭീഷണിപ്പെടുത്തുകയാണ്. ക്യാമ്പ് അടച്ചുപൂട്ടുമെന്നാണ് മുന്നറിയിപ്പ്. പക്ഷേ മുഹമ്മദ് അഖ്തര്‍ പറയുന്നത് തന്റെ പെണ്‍ കുട്ടികളുടെ മാനം പിച്ചിച്ചീന്തപ്പെടുമോയെന്ന ഭയമാണ് ഗ്രാമത്തിലേക്ക് തിരിച്ചുപോകുന്നതില്‍നിന്ന് തന്നെ പിന്തിരിപ്പിക്കുന്നതെന്നാണ്. 65 കാരനായ മുഹമ്മദ് ശമീമിന് കരച്ചിലടക്കാനാകുന്നില്ല:'98 തോല(ഒരു തോല -10 ഗ്രാം) വെള്ളിയും 3.5 തോല സ്വര്‍ണവും 55000 രൂപയും എന്റെ മകളുടെ കല്യാണത്തിനായി ഞാന്‍ തയ്യാറാക്കിവെച്ചതായിരുന്നു. എല്ലാം കലാപത്തില്‍ നഷ്ടപ്പെട്ടു.'

വെളിച്ചമെത്താത്ത ക്യാമ്പുകളില്‍ തണുപ്പിനെ പ്രതിരോധിക്കാനായി കൂട്ടുന്ന തീ മാത്രമാണ് അല്‍പമെങ്കിലും വെളിച്ചം പകരുന്നത്. പകല്‍ അധ്യാപകര്‍ വന്ന് കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നുണ്ട്.
 'പഠിക്കാന്‍ സമര്‍ഥരായ കുട്ടികള്‍ക്ക് ഗവണ്‍മെന്റ് ഇനി  സ്‌കോളര്‍ഷിപ്പ് കൊടുക്കേണ്ട ആവശ്യംവരില്ലല്ലോ' ഗവണ്‍മെന്റിന്റെ അവഗണനയില്‍ മനംനൊന്ത ഒരു രക്ഷകര്‍ത്താവ് ചോദിക്കുന്നു.
(മുസഫ്ഫര്‍നഗര്‍ കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ട മുസ്‌ലിംഅഭയാര്‍ഥികളുടെ അവസ്ഥയെന്തെന്ന് പത്രക്കാര്‍ക്കുപോയി വിവരം തിരക്കാമല്ലോയെന്ന് പരിഹസിച്ച അഖിലേഷ് യാദവിന്റെ വെല്ലുവിളി സ്വീകരിച്ച് ലോയി ദുരിതാശ്വാസക്യാമ്പ് സന്ദര്‍ശിച്ച ടൈംസ് ഓഫ് ഇന്ത്യ ലേഖകരാണ് അവ്ജിതും രാഖിയും. ടൈംസ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി അഖിലേഷ് യാദവിന് മറുപടിയില്ലായിരുന്നു.)

(അവലംബം ടൈംസ് ഓഫ് ഇന്ത്യ ഡിസം.22)