2013, ഡിസംബർ 2, തിങ്കളാഴ്‌ച

മാറാന്‍ മനസ്സില്ലാത്ത പാര്‍ട്ടിയും പ്ലീനവും

നാലുനാളിന്റെ പ്ലീനമാമാങ്കം പാലക്കാട്ട് സമാപിച്ചു. നവീകരണത്തിന്റെ പേരുപറഞ്ഞെങ്കിലും പാര്‍ട്ടിക്കോട്ടയിലെ ഏകഛത്രാധിപതിയായുള്ള സംസ്ഥാന സെക്രട്ടറിയുടെ അരങ്ങേറ്റത്തിന് പ്രകാശ് കാരാട്ടുള്‍പ്പെടെ സാക്ഷിയായി. അല്‍പകാലത്തേക്കെങ്കിലും പാലക്കാട്ടെ ചൂട് പിണറായിക്ക് കൂട്ടാവും. എന്നാല്‍ വിഭാഗീയതയുടെ അവശേഷിപ്പുകള്‍ അരിഞ്ഞുതള്ളാനുള്ള അജണ്ടയുമായെത്തിയ ഔദ്യോഗിക നേതൃത്വത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടാണ് പ്ലീനാനന്തരം പാര്‍ട്ടിയെത്തപ്പെട്ട കുരുക്കുകള്‍ മുറുകുന്നത്.

പാര്‍ട്ടിയെ സമൂലമായി നവീകരിക്കാനും സമരസജ്ജമാക്കാനുമാണ് പ്ലീനം സംഘടിപ്പിച്ചത്. സി.പി.എമ്മിനെ പോലെ സംഘടനാ സംവിധാനത്തിന്റെ കരുത്തില്‍ പൊതുജനത്തെ സ്വാധീനിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് നിശ്ചയമായും ജനങ്ങള്‍ പുരോഗമനപരമായ ചുവടുവെപ്പുകള്‍ പ്രതീക്ഷിക്കും. എന്നാല്‍ ചരിത്രത്തിന്റെ തനിയാവര്‍ത്തനം പാലക്കാട്ടും ദൃശ്യമായി എന്നതൊഴിച്ചാല്‍ പ്ലീനത്തില്‍ നിന്ന് പുതിയതൊന്നും പുറത്തുവന്നില്ല. മുമ്പത്തെ പാലക്കാടിനെ അപേക്ഷിച്ച് സി.പി.എമ്മിലെ അധികാര കേന്ദ്രങ്ങള്‍ക്ക് രക്തരഹിതമായി, വിയര്‍പ്പൊഴുക്കാതെ വിഭാഗീയത എന്ന പ്രതിഭാസത്തെ ചെത്തിമിനുക്കി ഏകപക്ഷം എന്ന അച്ചുതണ്ടിലേക്കെത്തിക്കാന്‍ പ്ലീനംവഴി കഴിഞ്ഞു. ഇതിലപ്പുറം സാമൂഹ്യപരമായ ഇടപെടലുകള്‍ക്കോ വികസനപരമായ നിലപാടുകള്‍ക്കോ പ്ലീനം കാരണമായില്ല. സൃഷ്ടിപരമായ ചര്‍ച്ചകള്‍ക്ക് സമയമുണ്ടാക്കാത്ത വിധം അഴിമതി വിശേഷങ്ങളും വൃദ്ധകമ്മ്യൂണിസ്റ്റിന്റെ മൗനപര്‍വ്വവുമാണ് പ്ലീനത്തില്‍ മുഖരിതമായത്. സി.പി.എം ഉള്‍ക്കൊള്ളുന്ന ജനവിഭാഗത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളോടുള്ള ഗൗരവമായ സമീപനം പോലുമില്ലാത്ത പ്ലീന വേദി തീര്‍ത്തും നിരാശയാണ് സമ്മാനിച്ചത്. ഈ നിരാശ നിശ്ചയമായും ആ പാര്‍ട്ടി ഊന്നിനില്‍ക്കുന്ന സമൂഹത്തിനും ബാധകമാണ്.

സി.പി.എം പേരിലെങ്കിലും ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. രാജ്യം മുമ്പൊന്നുമില്ലാത്ത വിധം വര്‍ഗ്ഗീയ-വിധ്വംസക ശക്തികളുടെ ഭീഷണിയില്‍ മുമ്പോട്ടുപോകുന്നു. അധികാരത്തിലേക്കെത്താന്‍ ഏതുമാര്‍ഗ്ഗത്തിനും മടിക്കില്ലെന്ന് പ്രഖ്യാപിച്ച വംശഹത്യയുടെ ആരാച്ചാരാണ് ഒരുവശത്ത് . ഇടക്കാല തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലം രാജ്യത്തിന്റെ ശ്രദ്ധ കൂടുതല്‍ ഇന്ദ്രപ്രസ്ഥത്തിലേക്ക് ക്ഷണിക്കുന്നു. എന്നാല്‍ ദീര്‍ഘവീക്ഷണമുള്ള നയനിലപാടുകള്‍ക്ക് പകരം പതിവുപോലെ സി.പി.എം ഉള്‍പ്പെടുന്ന ഇടതുരാഷ്ട്രീയ പാര്‍ട്ടികള്‍ നിഷേധ രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ക്ക് പിറകെ പായുകയാണ്. ദേശീയ രാഷ്ട്രീയത്തിലെ സി.പി.എമ്മിന്റെ ഇത്തരത്തിലുള്ള അപക്വമായ നിലപാടിന്റെ ഫലമാണ് ആ പാര്‍ട്ടിയുടെ ഇന്നത്തെ ശുഷ്‌കാവസ്ഥ. ദേശീയ-സംസ്ഥാന തലങ്ങളിലെ കനത്ത തിരിച്ചടി, എഴുന്നേറ്റ് നില്‍ക്കാനാകാത്ത വിധം പാര്‍ട്ടിയെ തളര്‍ത്തിയിട്ടുണ്ട്.

മൂന്നരപതിറ്റാണ്ട് കാല്‍ച്ചുവട്ടില്‍ നിര്‍ത്തിയിരുന്ന പശ്ചിമബംഗാളില്‍ മമതയുടെ കാലുപിടിച്ച് പാര്‍ട്ടിക്കാര്‍ക്ക് നടക്കേണ്ട ഗതികേടിലാണ്. ഹിന്ദി ബെല്‍റ്റുകളില്‍ പാര്‍ട്ടി നിലംതൊടാന്‍ ഏറെ വിയര്‍പ്പൊഴുക്കിയിട്ടും ഫലമില്ല. തോന്നുംപടി കൂടെ നിര്‍ത്തിയ, പ്രോത്സാഹനം നല്‍കിയ സഖ്യകക്ഷികള്‍ വഴിപിരിഞ്ഞ് വര്‍ഗ്ഗീയ ചേരിയില്‍ നിന്ന് വാളൂരി നൃത്തമാടുന്നു. ചിലര്‍ പ്രാദേശിക വാദത്തിന്റെ കോട്ടകള്‍ കെട്ടുന്നു. ഈ വിധം ഏറ്റവും പ്രതികൂലമായ സാഹചര്യമായിട്ടും ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് നിലവിലെ സാഹചര്യങ്ങള്‍ ഗൗരവമായി വിലയിരുത്താന്‍ പ്ലീനവേദി സി.പി.എം ഉപയോഗിച്ചില്ല. പോളിറ്റ് ബ്യൂറോയിലെ പ്രമുഖരുള്‍പ്പെടെ അണിനിരന്ന പാലക്കാട്ടെ പ്ലീനവേദിയില്‍ കേരളഘടകത്തിന്റെ മിനുട്‌സ് അടുത്ത കേന്ദ്ര കമ്മിറ്റിയെങ്കിലും പരിശോധിക്കാതെ വരില്ലല്ലോ? എന്നാല്‍ ആ വിധമുള്ള ഗൗരവ ചര്‍ച്ചകള്‍ക്ക് പകരം കേവലം അധികാരത്തിന്റെയും ആള്‍ബലത്തിന്റെയും കണക്കുപറഞ്ഞ് പാര്‍ട്ടി സെക്രട്ടറിയെ അഭിനന്ദിക്കാന്‍ അംഗങ്ങളുടെ മത്സരമായിരുന്നു. എതിര്‍ക്കപ്പെടാത്ത വിധം ഏകാധിപതികളായി പാര്‍ട്ടി നേതാക്കള്‍ മാറുമ്പോള്‍ ക്രിയാത്മക ചര്‍ച്ചകള്‍ക്ക് പകരം അനുമോദനഭാഷണങ്ങളും മുഖസ്തുതി മത്സരങ്ങളും മാത്രമാണ് അരങ്ങിലെത്തുക. ഇതാണോ സി.പി.എം സംസ്ഥാന പ്ലീനത്തില്‍ നിന്ന് പ്രതീക്ഷിച്ചത്. ഇതിലുമപ്പുറം ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലക്ക് സി.പി.എമ്മില്‍ നിന്ന് പുരോഗമനപരവും സമൂഹവികാസത്തിനുള്ള ക്രിയാത്മകവുമായ ഇടപെടലാണ് ജനങ്ങള്‍ പ്രതീക്ഷിച്ചത്. കേവലം പാര്‍ട്ടി അകത്തളങ്ങളിലെ വിഴുപ്പലക്കലില്‍ ചുരുക്കിക്കെട്ടുന്ന ചര്‍ച്ചാ വേദികളല്ല സി.പി.എമ്മിന് ഭൂഷണം.

രാഷ്ട്രീയ വിഷയങ്ങളോടൊപ്പം സംഘടനാ പരമായ നവീകരണവും പ്ലീനം ലക്ഷ്യമിട്ടിരുന്നു.
പ്ലീനത്തില്‍ പാര്‍ട്ടി സെക്രട്ടറിയുടെ പ്രസംഗത്തില്‍ തന്നെ എന്തിനായിരുന്നു പ്ലീനമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ജാഗ്രതക്കുറവാണ് നാം നേരിടുന്ന പ്രധാന വെല്ലുവിളിയെന്നാണ് പാര്‍ട്ടി സെക്രട്ടറി പറഞ്ഞത്. ജാഗ്രതക്കുറവിലൂടെയാണ് ചിലര്‍ ജീര്‍ണ്ണിക്കുന്നത്. ഇത്തരത്തിലുള്ള ജീര്‍ണ്ണതകള്‍ക്കെതിരെ സദാ ജാഗരൂകരാകണം.
അത് മുന്നില്‍ കണ്ട് അടിമുടി നവീകരിക്കാനായിരുന്നു പ്ലീനം. എന്നാല്‍ ആദ്യദിനം തന്നെ മുതിര്‍ന്ന അംഗം എളമരം കരീമിന്റെ കോഴവിവാദം പ്ലീനത്തിന്റെ നിറം കറുപ്പിച്ചു. അകത്തെ ചര്‍ച്ചകള്‍ വി.എസ് മാത്രമാക്കി നിജപ്പെടുത്തി പിണറായിയുടെ അനുചരന്‍മാര്‍ അങ്കം വെട്ടുമ്പോള്‍ പുറത്ത് ലൈവായി കരീമിന്റെ കരിപുരണ്ട കഥകള്‍ നിന്നുകാണുകയായിരുന്നു ജനം. അമേരിക്കന്‍ സാമ്രാജ്യത്വമോ വലത്-ഇടത് തീവ്രവാദ ശക്തികളോ അതല്ല മറ്റേതെങ്കിലും ആതങ്കവാദികളോ ആണ് കരീമിനെതിരെ ഗൂഢാലോചന നടത്തുന്നത് എന്ന് ഇന്നലെ വരെ പാര്‍ട്ടി സെക്രട്ടറി മൊഴിയാത്തത് മലയാളികളുടെ ഭാഗ്യം.എന്തായാലും കരീമിനെ തൊട്ട് പാര്‍ട്ടി കരിപുരണ്ട അവസ്ഥയിലാണ്. പനിമൂലം വി.എസ,് പതിവു സി.പി.എം സമ്മേളന വേദിയില്‍ നിന്ന് പോകുന്നത് പോലെ നേരത്തെ അനന്തപുരിക്ക് വിട്ടിട്ടുണ്ട്. ബാക്കി തിരുവനന്തപുരത്തു വെച്ച് അദ്ദേഹം മൊഴിയുമ്പോള്‍ ജീര്‍ണ്ണതയുടെ തോതറിയാം.

നാലുനാള്‍ പാര്‍ട്ടി ഏരിയാ കമ്മിററി സെക്രട്ടറിമാര്‍ മുതല്‍ മേലോട്ടുള്ള സഖാക്കള്‍ കുത്തിയിരുന്ന് കൂലങ്കഷമായി ചര്‍ച്ച നടത്തിയത് പാര്‍ട്ടി നവീകരണത്തെ കുറിച്ചായിരുന്നു. പ്രവര്‍ത്തകരില്‍ വന്നുപെട്ട ജീര്‍ണ്ണതകളെ കുറിച്ചായിരുന്നു. ചുവരെഴുതുന്ന, നേതാക്കളെ കാണുമ്പോള്‍ കണ്ണേ, കരളേ എന്നാര്‍ത്തുവിളിക്കുന്ന സാദാ സഖാക്കള്‍ക്ക് സംഭവിക്കാവുന്ന ചെറിയ വീഴ്ചകളാണ് ജീര്‍ണ്ണതയുടെ ലക്ഷണമായി നേതാക്കള്‍ വിശദീകരിക്കുന്നത്. എന്നാല്‍ കരീമാദികളുടെ ലീലാവിലാസങ്ങള്‍ ഈ പട്ടികയില്‍ പെടുത്തില്ല. ജയരാജന്‍മാരുടെ ആവര്‍ത്തിക്കുന്ന കളങ്കിതബന്ധങ്ങള്‍ തെറ്റല്ല. അതെല്ലാം ജാഗ്രതക്കുറവിന്റെ ലക്ഷണങ്ങള്‍ മാത്രമാണ്. ഇതാദ്യമല്ല ഈ വിധമുള്ള ജാഗ്രതക്കുറവ് പാര്‍ട്ടി നേതാക്കള്‍ക്ക് സംഭവിക്കുന്നത്. ലോട്ടറി രാജാവായ സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് ജാഗ്രതക്കുറവില്‍ രണ്ടുകോടി വാങ്ങിപ്പോയ ജയരാജ സഖാവാണ് പ്ലീനത്തെ ആശംസിക്കാന്‍ ചാക്ക് രാധാകൃഷ്ണനില്‍ നിന്ന് ദേശാഭിമാനിക്ക് വര്‍ണ്ണപരസ്യം വരുത്തിയത്. വെറുക്കപ്പെട്ടവനെന്ന് വി.എസ് വാഴ്ത്തിയ ഫാരിസ് അബൂബക്കറില്‍ നിന്നാണ് കണ്ണൂരിലെ നായനാരുടെ പേരിലുള്ള കാല്‍പന്തുകളിക്ക് പാര്‍ട്ടി സ്‌പോണ്‍സറെ കണ്ടെത്തിയത്. എന്നാല്‍ ഇതെല്ലാം അതാത് കാലത്തെ പടിഞ്ഞാറന്‍ കാറ്റിന്റെ ഫലമായുള്ള ജാഗ്രതക്കുറവ് മാത്രമാണ് പാര്‍ട്ടിക്ക്.

ഇത്തരം വിഷയങ്ങള്‍ ഉയരുമ്പോള്‍, രാജ്യത്തെ വലതുപക്ഷ മാധ്യമങ്ങള്‍ സംഘടിതമായി സി.പി.എമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന കോറസാണ് നേതാക്കള്‍ പാടുക.

മാറ്റം അനിവാര്യമായ പ്രകൃതി നിയമമാണ്. മാറ്റമില്ലാത്തതായി മാറ്റം ഒന്ന് മാത്രമാണ് ഭൂമുഖത്തുള്ളതെന്നായിരുന്നു ഇന്നോളമുള്ള ധാരണ. ധാരണകള്‍ തിരുത്തുന്നവരാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകള്‍. ഇതാ ഇവിടെ പാലക്കാട്ട് പ്ലീനം നടത്തിയിട്ടും അനുയായിവൃന്ദത്തെ കോട്ടമൈതാനത്ത് അണിനിരത്തിയിട്ടും മാറാന്‍ തങ്ങള്‍ക്ക് മനസിലെന്ന് കേരളത്തിലെ സി.പി.എം നേതൃത്വവും അതിന്റെ അനുബന്ധ വൃത്തങ്ങളും ഉറക്കെ വിളിച്ചുപറയുകയാണ്.(ചന്ദ്രിക ന്യൂസ്‌ )