2013, ഡിസംബർ 21, ശനിയാഴ്‌ച

പഴശിരാജയുടെ മകള്‍ ഫാത്തിമയായ കഥ‌

അബ്ദുല്ലാ ഇബ്‌നു സീന‍).). 0
_______________________

ഇരുന്നൂറ്‌ വര്‍ഷത്തിലധികമായി കേരളീയ ചരിത്രത്തില്‍നിന്ന്‌ ബോധപൂര്‍വ്വമോ അല്ലാതെയോ മാറ്റിനിര്‍ത്തപ്പെട്ട ചരിത്രമാണ്‌ പഴശിയുടെ മകള്‍ ശ്രീ പത്മയുടേത്‌. പഴശിയുടെ ഭാര്യ കൈതേരി മാക്കത്തിനും ശേഷിക്കുന്ന കേരള വര്‍മ പഴശിയുടെ പടയാളികള്‍ക്കും മാത്രം അറിയുന്ന വസ്‌തുതയിലേക്കുള്ള അന്വേഷണമാണ്‌ ഈ ചരിത്ര വായന. 

ഗവര്‍ണര്‍ ജനറല്‍ കോണ്‍വെല്ലിയ്‌ക്ക്‌ മുമ്പാകെ 1792-ല്‍ ഒപ്പുവെച്ച കരാര്‍ അനുസരിച്ച്‌ ടിപ്പുസുല്‍ത്താന്‍ അധീനപ്പെടുത്തിയ പ്രദേശങ്ങള്‍ പലതും ഈസ്റ്റ്‌ ഇന്ത്യാ കമ്പനിക്ക്‌ വിട്ടുകൊടുത്തു. അതോടെ കുരുമുളക്‌, ഏലം തുടങ്ങിയ കാര്‍ഷിക വിളകള്‍ക്ക്‌ പേരുകേട്ട മലബാര്‍ പ്രദേശം പൂര്‍ണമായും ബ്രിട്ടീഷ്‌ അധീനതയിലായി. കൊന്നും കൊടുത്തും കലഹിച്ചിരുന്ന നാടുവാഴികളുടെ ബലഹീനത ബ്രിട്ടീഷ്‌ ഭരണകൂടം ശരിയായ രീതിയില്‍ ഉപയോഗിക്കുകയായിരുന്നു. ടിപ്പുവിന്റെ മൈസൂര്‍ പട മലബാര്‍ അധിനിവേശത്തെ ചെറുക്കാന്‍, തന്റെ സൈനിക ശക്തിയെ ബ്രിട്ടീഷ്‌ സൈനികരോടൊപ്പം പങ്കുവെച്ച പഴശി രാജാവിന്‌ പിന്നീട്‌ ബ്രിട്ടീഷുകാരോട്‌, അവരുടെ നയങ്ങളോട്‌ കലഹിക്കേണ്ടി വന്നു. കച്ചവട താല്‍പര്യത്തിനായി ഇന്ത്യയിലേക്ക്‌ വന്ന ബ്രിട്ടീഷുകാര്‍ കാലക്രമേണ രാജ്യത്തിന്റെ ഭരണതലത്തിലേയ്‌ക്ക്‌ ഇടപെടുവാന്‍ തുടങ്ങി. ഇത്‌ അന്നത്തെ നാടുവാഴികള്‍ക്ക്‌ സ്വീകാര്യമായിരുന്നില്ല. 

എ.ഡി. 1766-ല്‍ ഹൈദരലിയുടെയും ടിപ്പു സുല്‍ത്താന്റെയും സൈന്യങ്ങള്‍ മലബാറിലെങ്ങും പടയോട്ടം നടത്തിയ ഘട്ടത്തില്‍, മൈസൂര്‍ പടയ്‌ക്കും ഫ്രഞ്ച്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിക്കുമെതിരെ മലബാര്‍ നാടുവാഴികള്‍ ബ്രിട്ടീഷുകാരുമായി സഖ്യം സ്ഥാപിച്ചുകൊണ്ട്‌ യുദ്ധം നയിച്ചതിന്റെ കാര്യകാരണങ്ങള്‍ അധിനിവേശ ചെറുത്തുനില്‍പ്പായിരുന്നില്ല. ബ്രിട്ടീഷ്‌ സഖ്യം വഴി ടിപ്പുവിന്റെ ഭരണം അട്ടിമറിക്കാമെന്നും അങ്ങനെ സുരക്ഷിതമായി രാജ്യത്തിന്റെ ചെങ്കോലും കിരീടവും തങ്ങളുടെ കൈകളില്‍ വന്നുചേരുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. പക്ഷെ, നാടുവാഴികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട്‌ ഭരണതലത്തിലേക്കുള്ള നേരിട്ടുള്ള ഇടപെടലുകള്‍ ബ്രിട്ടീഷുകാര്‍ നടത്തുകയുണ്ടായി. 

ഇതിന്റെ ആദ്യപടിയെന്നോണം ഡങ്കന്‍ സായിപ്പ്‌ നാട്ടുരാജാക്കന്മാരില്‍ നിന്നായി നാല്‌ ലക്ഷത്തി നാല്‍പതിനായിരം നികുതി പിരിച്ചെടുത്തു കമ്പനിക്ക്‌ മുമ്പാകെ ഹാജരാക്കുവാന്‍ കല്‍പിച്ചു. നികുതിപ്പണം അടക്കാത്തവരില്‍ നിന്നായി ഭൂസ്വത്തുക്കള്‍ കണ്ടുകെട്ടുവാനും കമ്പനി നിര്‍ദ്ദേശിച്ചു. ഈ കരാര്‍ പഴശി കേരള വര്‍മ്മയുടെ ജ്യേഷ്‌ഠസഹോദരന്‍ വീരവര്‍മ അംഗീകരിച്ചു. പക്ഷെ, കേരള വര്‍മ പഴശി തമ്പുരാന്‍ ഈ കരാര്‍ അംഗീകരിച്ചില്ല. 

ഇതിനു ചരിത്രപരമായ ചില കാരണങ്ങള്‍ ഉണ്ട്‌. രാജാധികാരം മക്കള്‍ക്ക്‌ മൂപ്പു മുറയ്‌ക്ക്‌ ലഭിക്കുന്ന പിന്‍തുടര്‍ച്ചാ ക്രമമായിരുന്നില്ല വടക്കന്‍ മലബാറിലെ നാട്ടുരാജാക്കന്മാര്‍ക്ക്‌ ഉണ്ടായിരുന്നത്‌. ഒരു കുടുംബ താഴ്‌വേരില്‍നിന്ന്‌ ശാഖകളിലെ പുരുഷ പ്രജകളില്‍ ഏറ്റവും മൂത്ത ആളിനെ രാജാവായി അംഗീകരിക്കുകയും അവശേഷിക്കുന്നവരെ പ്രഥമനനുസരിച്ച്‌ അധികാര ശ്രേണിയില്‍ അവരോധിക്കുകയും ചെയ്യുന്ന കുറുവ വാഴ്‌ച സമ്പ്രദായമായിരുന്നു ഇവിടെ. പുറെ കീഴാര്‍ നാട്‌ എന്ന കോട്ടയം രാജവംശത്തിന്‌ 1790-95 ല്‍ കാലത്ത്‌ പഴശി കേരള വര്‍മയുടെ ജ്യേഷ്‌ഠ സഹോദരന്‍ അധികാര ശ്രേണിയില്‍(വീരവര്‍മ) മൂന്നാം സ്ഥാനത്തായിരുന്നു. പഴശി തമ്പുരാന്‍ എന്ന കേരള വര്‍മ ആകട്ടെ അഞ്ചാം സ്ഥാനത്തും. ഈസ്റ്റ്‌ ഇന്ത്യാ കമ്പനിക്ക്‌ മലബാറില്‍ പൂര്‍ണ അധികാരം ലഭിച്ചപ്പോള്‍ നാട്ടുരാജ്യങ്ങളിലെ പ്രജകളില്‍നിന്ന്‌ കമ്മീഷന്‍ കൂലി വ്യവസ്ഥയില്‍ പിരിച്ചോ പിടിച്ചു പറിച്ചോ നികുതി ശേഖരിക്കുവാന്‍ അതത്‌ നാട്ടുരാജ്യങ്ങളിലെ നാടുവാഴികളോട്‌ രാജ്യപ്രതിനിധിയെയോ ജന്മിയെയോ സംബന്ധിച്ച്‌ ഉണ്ടായ തീരുമാനങ്ങളില്‍ ഒരു പ്രതിസന്ധി ഉണ്ടായി. സാമ്പത്തിക കാര്യങ്ങളായിരുന്നു ഈ പ്രതിസന്ധിക്ക്‌ കാരണം. 

1792 കുറുമ്പനാട്‌, പരപ്പനാട്‌, നാട്ടുരാജ്യങ്ങളിലെ നികുതി പിരിവിന്‌ കരാര്‍ എടുത്ത വീര വര്‍മ, പഴശി കേരള വര്‍മയെ നീക്കം ചെയ്‌തു. കോട്ടയം നാട്ടില്‍ അദ്ദേഹം പ്രതിഷ്‌ഠിക്കപ്പെട്ടത്‌ ഏതെങ്കിലും തരത്തിലുള്ള ദുസ്വാധീനം ഉപയോഗിച്ചായിരുന്നില്ല. ജോലിയിലുള്ള സാമര്‍ത്ഥ്യം, സത്യസന്ധത, കോട്ടയം രാജവംശത്തിലെ മൂപ്പുമുറ ഉയര്‍ന്ന സ്ഥാനങ്ങള്‍ എന്നിവയാണ്‌. എന്നാല്‍ കമ്പനിയില്‍നിന്ന്‌ കൂടുതല്‍ കമ്മീഷന്‍ നേടുവാന്‍ പഴശി ശ്രമിച്ചതും പഴശ്ശി തമ്പുരാനിലെ താന്‍പ്രമാണിത്തവും പഴശിയെ വളരെ പതുക്കെ കമ്പനിയില്‍നിന്നും അകറ്റുവാന്‍ കാരണമായി. കേരള വര്‍മയുമായി തെറ്റി പിരിഞ്ഞ വീരവര്‍മക്ക്‌ എതിരെ നിരന്തരമായ ആരോപണങ്ങള്‍ ഉയര്‍ത്തി. ഇതില്‍ പ്രധാനപ്പെട്ടതായിരുന്നു കേരള വര്‍മ രാജാവ്‌ കുറുമ്പനാട്ടിലേക്ക്‌ ദത്തുപോയ ആളാണെന്ന്‌ വരെ പ്രചരിപ്പിച്ചത്‌. എന്നാല്‍ ഈ വാദം ബ്രിട്ടീഷ്‌ കമ്പനിയോ കുറുമ്പനാട്‌ കുടുംബങ്ങളോ അംഗീകരിച്ചിരുന്നില്ല. പഴശി കേരള വര്‍മയും വീര വര്‍മയും തമ്മില്‍ ഉണ്ടായ അഭിപ്രായ ഭിന്നതകള്‍ അധികാര സാമ്പത്തിക മേഖലയിലെ അകല്‍ച്ച ബ്രിട്ടീഷ്‌ സൈനിക ശക്തിക്ക്‌ ഒരു മുതല്‍ക്കൂട്ടായി മാറിയെന്നതാണ്‌ വസ്‌തുത. 1796-ല്‍ കോട്ടയം നികുതി തര്‍ക്കം നടക്കുന്നതിനിടയില്‍ പഴശി കോവിലകത്തേക്ക്‌ സൈന്യത്തെ അയച്ചു സ്വത്തുക്കള്‍ മുഴുവനായി പിടിച്ചടക്കിയതോടുകൂടി പഴശി ബ്രിട്ടീഷുകാരോട്‌ ശത്രുതയില്‍ ആയി. 
വയനാടന്‍ കാടുകളിലേക്ക്‌ പഴശിയുടെ പലായനം ബ്രിട്ടീഷ്‌ സൈനിക ശക്തി പഴശിയെ വേട്ടയാടുവാന്‍ തുടങ്ങി. പ്രതിരോധിക്കുവാന്‍ ആവശ്യമുള്ളത്ര സൈനിക ബലം വിമോചനത്തിന്‌ കാരണമായി തീര്‍ന്നു. ഇതേ സമയം വീര വര്‍മയുടെ രംഗപ്രവേശനത്തിനു അതൃപ്‌തി പൂണ്ട തന്‍കാര്യക്കാരായ നായര്‍ പ്രമാണിക്കാരാണ്‌ വീരവര്‍മ കുറമ്പ്രനാട്‌ രാജവംശത്തിലേക്ക്‌ ദത്തുപോയ ആളാണെന്ന്‌ വാദമുയര്‍ത്തിയത്‌. എന്നാല്‍ ഈ വാദം ബ്രിട്ടീഷ്‌ കമ്പനി അംഗീകരിച്ചില്ല. പഴശി തമ്പുരാന്‍ പോലും ഈ വാദഗതിയോടും പ്രചരണത്തോടും യോജിച്ചിരുന്നില്ല. ഈ കാര്യങ്ങളെല്ലാം കമ്പനി രേഖയില്‍ തെളിഞ്ഞുകാണാം. വീര വര്‍മയെ നികുതി പിരിവില്‍നിന്നും മാറ്റി നിര്‍ത്തുവാന്‍ നായര്‍ പടയാളികള്‍ ഒരുപാട്‌ ജല്‍പനങ്ങള്‍ സൃഷ്‌ടിച്ചിരുന്നു. നിരന്തരമായ പരാതികളും ബ്രിട്ടീഷ്‌ തലശ്ശേരി കമ്പനിക്ക്‌ നല്‍കിയിരുന്നു. അതില്‍ പ്രധാനമായ ആരോപണങ്ങളില്‍ ചിലത്‌ നിധി അപഹരണം, ഭൂമി കൈവശപ്പെടുത്തല്‍ തുടങ്ങിയവയായിരുന്നു. പക്ഷെ, അന്വേഷണങ്ങളില്‍ ആരോപണങ്ങള്‍ ഒക്കെ അടിസ്ഥാന രഹിതമായിരുന്നു എന്നു തെളിഞ്ഞു. പഴശി കേരള വര്‍മയും വീരവര്‍മയും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ അധികാര സാമ്പത്തിക മേഖലകളിലെ അകല്‍ച്ചയാണെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. പക്ഷെ, ബ്രിട്ടീഷുകാരുടെ ചതിക്കുഴികള്‍ പഴശി തമ്പുരാന്‌ ഏറെ പെട്ടെന്ന്‌ ഗ്രഹിച്ചെടുക്കുവാന്‍ സാധിച്ചുയെന്നതിന്റെ ഫലമാകാം പിന്നീടുള്ള അധിനിവേശ വിരുദ്ധ പോരാട്ടത്തിലേക്ക്‌ നയിച്ചത്‌. 

തന്റെ രാജ്യത്തെയും ജനതയെയും അടിമക്കൂട്ടങ്ങളായി ഭിന്നിപ്പിച്ചു ഭരിക്കുകയും തന്റെ രാജ്യത്തിലെ കാര്‍ഷിക വിളവുകള്‍ കൊള്ളയടിക്കുകയും ചെയ്യുന്ന ബ്രിട്ടീഷ്‌ സൈനിക ശക്തിയെ തകര്‍ക്കുവാന്‍ ബദല്‍ സൈനിക ശക്തിയെ സൃഷ്‌ടിക്കുവാന്‍ പഴശി വയനാടന്‍ കാര്‍ഷിക മേഖലയെ തെരഞ്ഞെടുത്തു. ഈ സൈനിക ശക്തിയെ രൂപപ്പെടുത്തിയെടുക്കുവാന്‍ പഴശി തന്റെ പിന്നീടുള്ള കാലഘട്ടം മാപ്പിള പോരാളികളെയും കുറിച്യരെയും നായര്‍ പോരാളികളെയും ഒരു കുടക്കീഴില്‍ അണിനിരത്തുന്നതില്‍ വിജയിക്കുകയും ചെയ്‌തു. കാര്‍ഷിക വിളവുകള്‍ക്ക്‌ കേന്ദ്രീയമായ കാര്‍ഷിക മേഖലയെ പ്രതിരോധിച്ചു നിര്‍ത്തുന്നതില്‍ പഴശിയുടെയും മാപ്പിളപോരാളികളുടെയും കുറിച്യപടയാളികള്‍ ഏറെ വിജയിക്കുകയും ചെയ്‌തു. കുഞ്ഞാലി മരക്കാര്‍ക്കും സാമൂതിരിക്കും ശേഷം മത സൗഹാര്‍ദ്ദത്തില്‍ അതിഷ്‌ഠിതമായ ഒരു സംഘപോരാട്ടമായി ഇതിനെ വായിച്ചെടുക്കാം. പഴശിയോടൊപ്പം അണിനിരന്ന കൈതേരി അബു, ഇടച്ചേന കുങ്കന്‍, സഹോദരങ്ങളായ ഒതേനന്‍, രായരപ്പന്‍, മരുമകന്‍ അബു, ബന്ധു കരിങ്ങോലി കണ്ണന്‍, കോഴിലേറി ശേഖരന്‍, ആലി ഹസ്സന്‍ മകന്‍ ബാവുട്ടി ഹാജി, ഉണ്ണി മൂസ, ധീര ദേശാഭിമാനി കജം... തുടങ്ങിയവര്‍ ഈ സമരമുഖത്തെ മുന്നണി പടയാളികളാണ്‌. 

ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തുവാന്‍ പഴശിയുടെ കീഴില്‍ നിലയുറപ്പിച്ച സൈനിക ശക്തിക്ക്‌ സാധിച്ചു. ഈ സമരമുഖത്ത്‌ ശ്രദ്ധേയ കാര്യം എം.എന്‍. നമ്പ്യാരുടെ പൂര്‍ണ പിന്തുണ പഴശിക്കു ഉണ്ടായതായിരുന്നു. പക്ഷെ, സ്വന്തം കുടുംബത്തില്‍നിന്നും തന്നെ ചാരശൃംഘല തീര്‍ക്കുവാന്‍ ബ്രിട്ടീഷുകാര്‍ക്ക്‌ സാധിച്ചുവെന്നത്‌ പഴശിയുടെ പരാജയത്തിന്റെ കാരണങ്ങളില്‍ ഒന്നാണ്‌. തലക്കല്‍ ചന്തു, കാര്യസ്ഥന്‍ മലേച്ച, കണാരമേനോന്‍, ആദിവാസി മൂപ്പന്‍ എന്നിവരുടെ സഹായങ്ങള്‍ ബ്രിട്ടീഷ്‌ സൈനിക ശക്തി ശരിക്കും ഉപയോഗപ്പെടുത്തി. ഇതില്‍ തലക്കല്‍ ചന്തു ഒരു കാലത്ത്‌ പഴശിയുടെ സഹചാരിയും ടിപ്പുവിനെതിരെയുള്ള യുദ്ധകാലഘട്ടത്തില്‍ ഒന്നിച്ച്‌ പോരാടിയ ഒരാളുമാണ്‌. ടിപ്പുവിന്റെ പിന്‍മാറ്റത്തിനു ശേഷം ബ്രിട്ടീഷുകാര്‍ക്കൊപ്പം അയാള്‍ നിലയുറപ്പിച്ചതും ചരിത്രത്തിന്റെ ഭാഗം. പിന്നീട്‌ ഒറ്റുകാരുടെ സഹായത്തോടെ ബ്രിട്ടീഷുകാര്‍ പലരെയും പിടികൂടി. കണ്ണവത്തെ നമ്പ്യാരെയും മകനെയും പരസ്യമായി തന്നെ തൂക്കിലേറ്റി. പിന്നീട്‌ ആദിവാസി സൈനികനായ കുറിച്ചി, ചന്തുവിനെയും തൂക്കിലേറ്റി. കൈതേരി അബു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടുകൂടി പഴശിയുടെ പരാജയത്തിനു കാരണമായി. സൈനിക തലവന്‍ കുങ്കന്‍ നായര്‍ മരണപ്പെട്ടതോടുകൂടി തകര്‍ച്ച പൂര്‍ണമായി. 

അതോടെ പഴശിയുടെ ഒളിത്താവളം കണ്ടെത്തുവാനും ആക്രമിക്കുവാനും ബ്രിട്ടീഷുകാര്‍ക്ക്‌ സാധിച്ചു. പരസ്‌പര യുദ്ധങ്ങളില്‍ അവസാനം വരെ പഴശി പോരാടി. 1805 നവംബര്‍ 30-ന്‌ പഴശിയെന്ന കേരള വര്‍മ വെടിയേറ്റ്‌ മരിച്ചു. ഇതില്‍ ശേഷിക്കുന്നവരെ ബ്രിട്ടീഷുകാര്‍ തടവിലാക്കി. അതില്‍ പഴശിയുടെ ഭാര്യ മാക്കവും ഒരു വയസുകാരി മകള്‍ ശ്രീ പത്മയും ഉള്‍പ്പെടും. പിടികൊടുക്കാതെ രക്ഷപ്പെട്ടവര്‍ വാര്യര്‍, ഒതേനന്‍ തുടങ്ങിയ ഏതാനും പേര്‍ മാത്രം. 
വീര വര്‍മ പഴശിയുടെ ഭാര്യമാര്‍ നിലവിലുള്ള രേഖയനുസരിച്ച്‌ പഴശി വര്‍മക്ക്‌ മൂന്ന്‌ ഭാര്യമാര്‍ ഉണ്ടായിരുന്നു. 1) പച്ചൂര്‍ മലനായരുടെ ഭാഗിനി. 2) കല്‍പറുയിലെ കോട്ടയില്‍ തറവാട്ടു കാരണവത്തിയായ കുങ്കിയമ്മയുടെ നേരാങ്ങളുടെ മകളായ ഉണ്ണിനിലി. 3) കൈതേരി മാക്കം. (കൈതേരി മാക്കത്തെ വിവാഹം കഴിക്കുവാന്‍ താല്‍പര്യം ഉണ്ടായിരുന്ന മാക്കത്തിന്റെ സഹോദരി ഭര്‍ത്താവും പഴശിയുടെ സഹചാരിയുമായിരുന്ന പഴയോത്തില്‍ ചന്തുവാണത്രെ പഴശിയുടെ നീക്കങ്ങളത്രയും ഒറ്റുകൊടുത്തതെന്ന്‌ ചരിത്രത്തില്‍ കാണുന്നു). മൂന്ന്‌ ഭാര്യമാരില്‍ കൈതേരി മാക്കത്തിന്ന്‌ മാത്രമാണ്‌ ഒരു പെണ്‍കുട്ടി ജനിച്ചത്‌. ഈ കുട്ടിയുടെ പേര്‌ ശ്രീപത്‌മയെന്നായിരുന്നു. പഴശി ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടി മരിക്കുന്ന വേളയില്‍ ബ്രിട്ടീഷുകാര്‍ ഇവരെ തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ രക്ഷിക്കുന്നതിനായി മാപ്പിള സൈനികരുടെ സഹായമാണ്‌ പിന്നീട്‌ പഴശിയുടെ ശേഷിക്കുന്ന പടയാളികള്‍ ആശ്രയിച്ചത്‌. ശ്രീപത്മയെയും മാക്കത്തെയും രക്ഷപ്പെടുത്തിയത്‌ പടയാളികളായിരുന്ന അലി ഹസ്സനും മകന്‍ ബാവുട്ടിയുമാണ്‌. കോട്ടയം അങ്ങാടിയില്‍ ഇന്നത്തെ ഹൈസ്‌കൂളിനടുത്താണ്‌ അന്ന്‌ അവര്‍ താമസിച്ചിരുന്ന പാറപ്രം എന്ന സ്ഥലം. ഇവിടെയാണ്‌ ആലി ഹസ്സന്‍ എന്ന വ്യവസായ പ്രമുഖനും അറേബ്യന്‍ വംശജനുമായ ആലി ഹസ്സന്‍ താമസിച്ചിരുന്നത്‌. ഇദ്ദേഹം കല്യാണം കഴിച്ചത്‌ കുഞ്ഞാലി മരക്കാര്‍ നാലാമന്റെ വംശപരമ്പരയിലെ മരക്കാര്‍ കുടുംബത്തില്‍ നിന്നാണ്‌. ആലി ഹസ്സനും കുടുംബവും മാപ്പിള പടയാളികള്‍ക്കൊപ്പം പഴശിക്ക്‌ വേണ്ടി യുദ്ധം നയിച്ചവരില്‍ പ്രധാനിയാണ്‌. 
ആലി ഹസ്സന്റെ കുടുംബം മലബാറില്‍ താമസം ഉറപ്പിച്ച അറബി വ്യാപാരികളുടെ പിന്‍തലമുറയില്‍പെട്ട കടല്‍ വ്യാപാരികളാണ്‌ മുഹമ്മദ്‌, സഹോദരന്‍ ഇബ്രാഹീം എന്നിവര്‍. പോര്‍ച്ചുഗീസുകാരുടെ ഉപദ്രവം കാരണം ഇവര്‍ കൊച്ചിയില്‍നിന്നും പൊന്നാനിയിലേക്ക്‌ താമസം മാറ്റി. മുഹമ്മദും ഇബ്രാഹീമും കൂടി കോഴിക്കോട്‌ വന്ന്‌ സാമൂതിരിയെ കണ്ട്‌ പോര്‍ച്ചുഗീസുകാര്‍ക്ക്‌ എതിരെയുള്ള യുദ്ധത്തില്‍ തങ്ങളുടെ എല്ലാ സഹായവും വാഗ്‌ദാനം ചെയ്‌തു. ഈ വാഗ്‌ദാനം സ്വീകരിച്ച്‌ ഇവര്‍ക്ക്‌ കുഞ്ഞാലി എന്ന സ്ഥാനം മുഹമ്മദിന്‌ നല്‍കി. ഇങ്ങനെയാണ്‌ കുഞ്ഞാലി മരക്കാര്‍ കുടുംബത്തിന്റെ ഉദ്‌ഭവം. എ.ഡി. 1538-ലാണ്‌ ഇദ്ദേഹത്തിന്റെ മരണം. പിന്നീട്‌ ഈ സ്ഥാനത്തേക്ക്‌ കുഞ്ഞാലി രണ്ടാമനും(1569-ല്‍ മരണം) രണ്ടാമനുശേഷം കുഞ്ഞാലി മൂന്നാമനും (1569-1595) അതിനുശേഷം കുഞ്ഞാലി നാലാമനും പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പോരാടി. 

കുഞ്ഞാലി നാലാമന്റെ രക്തസാക്ഷിത്വത്തിനുശേഷം കുഞ്ഞാലി മരക്കാര്‍ ഫാമിലി ക്ഷയിച്ചു. എങ്കിലും കുഞ്ഞാലിമരക്കാര്‍ നാലാമനോടൊപ്പം പോര്‍ച്ചുഗീസുകാര്‍ പിടികൂടിയ മച്ചുതന്‍കുട്ടി അഹമ്മദ്‌ ഗോവയിലെ പോര്‍ച്ചുഗീസ്‌ ജയിലില്‍നിന്ന്‌ രക്ഷപ്പെട്ടതിനുശേഷം തിക്കോടിയില്‍ എത്തിപ്പെട്ടു. പിന്നീട്‌ തിക്കോടി താവളമാക്കി മുസ്‌ലിം ഭടന്മാരെ സംഘടിപ്പിച്ച്‌ നാവികസേന സൃഷ്‌ടിച്ചു. ഈ വംശപരമ്പരയിലെ കണ്ണിയായ കുഞ്ഞാലി മരക്കാരുടെ മകളുടെ മകളെയാണ്‌ ആലി ഹസ്സന്‍ വിവാഹം ചെയ്‌തത്‌. വിവാഹശേഷം കോട്ടയം അങ്ങാടിയില്‍ വന്ന്‌ താമസിക്കുകയായിരുന്നു. അന്നത്തെ പടയാളിയും വ്യവസായ പ്രമുഖനുമായിരുന്നു ആലി ഹസ്സന്‍. ഭാര്യഫാത്തിമ. ഇതില്‍ ഇവര്‍ക്ക്‌ ഉണ്ടായ മൂത്ത മകനാണ്‌ ബാവൂട്ടി ഹാജി. ഇദ്ദേഹത്തിന്റെ ഖബ്‌ര്‍ കോട്ടയം അങ്ങാടിയില്‍ പാറപ്രം എന്ന സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്നു. സഹോദരന്‍ മായിന്‍ പോക്കര്‍. ഇദ്ദേഹത്തിന്റെ ഖബ്‌ര്‍ ഇരിക്കൂര്‍ നിലാമുറ്റത്ത്‌ സ്ഥിതി ചെയ്യുന്നു. മറ്റ്‌ സഹോദരന്മാര്‍ വളപട്ടണത്തും കോട്ടയത്ത്‌ അങ്ങാടി നിലയിലിട്ടു പള്ളിയിലും താഴത്തെ പള്ളിയിലും അന്ത്യവിശ്രമം കൊള്ളുന്നു. 

കൈതേരി മാക്കത്തെയും മക്കള്‍ ശ്രീപത്മയെയും പഴശിയുടെ ശേഷിക്കുന്ന പടയാളികളുടെ നിര്‍ബന്ധത്തിനു വഴങ്ങി ആലി ഹസ്സനും കൂട്ടരും രക്ഷപ്പെടുത്തി. കൈതേരി മാക്കത്തെ സ്വന്തം ജന്മദേശമായ കൈതേരിയിലേക്ക്‌ എത്തിച്ചു. കൈതേരി മാക്കത്തെയും മകള്‍ ശ്രീപത്മയെയും ബ്രിട്ടീഷുകാര്‍ വേട്ടയാടി. വിവിധ ഒളിത്താവളങ്ങളില്‍ അവരെ താമസിപ്പിച്ചു. കുട്ടിയെ സുരക്ഷിതമായ ഇടത്ത്‌ താമസിപ്പിക്കണമെന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആലി ഹസ്സന്‍ കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തു. അന്ന്‌ ശ്രീ പത്മയ്‌ക്ക്‌ രണ്ടു വയസായിരുന്നു പ്രായം. മാക്കത്തിന്‌ പിന്നീട്‌ എന്തു സംഭവിച്ചു ചരിത്ര രേഖകളില്‍ കാണുന്നില്ല. പിന്നീടുള്ള ചരിത്രം മാക്കത്തിന്റെ കുടുംബവും ശേഷിച്ച പഴശിപടയാളികളുടെ പിന്മുറക്കാരും വാമൊഴിയായികൊണ്ടുനടക്കുന്നു. കണ്ണൂര്‍ ജില്ലയിലെ കൈതേരിയില്‍ മാക്കത്തിന്റെ കോവിലകം ഇപ്പോഴുമുണ്ട്‌. കൈതേരി ഇടം ക്ഷേത്രവും കാവും പിന്‍തലമുറയും ചരിത്ര സാക്ഷ്യങ്ങളായി നിലനില്‍ക്കുന്നു. പഴശി തമ്പുരാന്‌ മാക്കത്തോട്‌ ആയിരുന്നു കൂടുതല്‍ ഇഷ്‌ടം തോന്നിയിരുന്നത്‌. പഴശി തന്നെ രചിച്ച കാവ്യങ്ങള്‍ അതിന്‌ തെളിവാണ്‌. 

ജാതി ഇതാണു കമ്പാ ഭവ ശരണ/മായേ മല്ലികേ കൂപ്പു കൈ തേ/കൈതേ കൈതേരി മാക്കം മാബരിയിലണിയാന്‍/കയ്യുയര്‍ത്തും ദശായാം/ഏതാനെ താന്‍ മദിയാന്‍ അലര്‍ശ/പരരിതം വോദയാന്‍/ആ ശുതിതാന്‍/നീതാനുണര്‍ത്തിടുക ചടുലകയല്‍ കണ്ണിതന്‍/കര്‍മ്മമൂലെ. 

പഴശ്ശി ഏറെ സ്‌നേഹിച്ചിരുന്ന കൈതേരി മാക്കത്തന്റെ മകള്‍ ശ്രീപത്മ എന്ന രണ്ടു വയസ്സുകാരി ആലി ഹസ്സന്റെ വീടിന്റെ അകത്തളത്ത്‌ വളരെ സുരക്ഷിതമായി കളിച്ചു വളര്‍ന്നു. 16 വയസ്സായപ്പോള്‍ ആലി ഹസ്സന്റെ മൂത്ത മകന്‍ ബാവൂട്ടി ശ്രീപത്മയെ വിവാഹം ചെയ്‌തു. ശ്രീ പത്മ ഫാത്തിമയായി. ഈ വിവാഹത്തില്‍ ഒമ്പത്‌ ആണ്‍കുട്ടികള്‍ ജനിച്ചുവെന്ന്‌ പൊന്നമ്പലത്ത്‌ പാറപ്രം അബൂബക്കറും കോട്ടാല്‍ മറിയുമ്മയും സാക്ഷ്യപ്പെടുത്തുന്നു. 1) മൂത്തമകന്‍ സൗ. 2) കുഞ്ഞായിന്‍. 3) കുട്ട്യാത്ത. 4) കുട്ട്യാലി. 5) കുഞ്ഞഹമ്മദ്‌. 6) വല്യ മൊയ്‌തു. 7) വലിയ പോക്കര്‍. 8)ചെറിയ പോക്കര്‍. 9) ചെറിയ കുട്ട്യാത്ത. മൂത്ത മകന്‍ സൗ വിവാഹം ചെയ്‌തത്‌ ഓര്‍ക്കാട്ടേരി മലിക്കരവിട കോട്ടാലില്‍ (കഠാരം കുന്നില്‍) രണ്ടാമത്തെ കല്യാണം മൂസക്കോയയുടെ സഹോദരിയെ. അങ്ങനെയാണ്‌ തലശേരി പാണ്ട്യാല കേയി കുടുംബത്തില്‍ വന്നുചേരുന്നത്‌. ഇതിലുണ്ടായ മകനാണ്‌ ബാബു കേയി. ആദ്യ വിവാഹത്തില്‍ ബാവൂട്ടി എന്നീ മക്കളും ജനിച്ചു. മറ്റുള്ള എട്ട്‌ ആണ്‍കുട്ടികളുടെ വംശപരമ്പരയില്‍പെട്ടവരും ഇന്ന്‌ കണ്ണൂര്‍ ജില്ലയിലെ വിവിധ ദേശങ്ങളില്‍ താമസിക്കുന്നു. 

പഴശി മരിച്ചതിന്‌ ശേഷം വൈത്തിരി മുന്‍സിഫ്‌ കോടതിയില്‍ 1891-ല്‍ ഹാജരാക്കിയ രേഖയില്‍ പഴശിയുടെ മകളുടെ വംശത്തില്‍പെട്ട മക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. പഴശി തമ്പുരാന്റെ അവകാശികളായി ആരെങ്കിലുമുണ്ടോ എന്ന ബ്രിട്ടീഷ്‌ കോടതിയുടെ ചോദ്യത്തിന്‌ ശ്രീപത്മ തന്നെ ഹാജരായതായും സ്വത്തുക്കള്‍ കിട്ടിയതായും ഈ കുടുംബം വാമൊഴികളായി സൂക്ഷിക്കുന്നു. അന്നത്തെ ചോമ്പാലയില്‍ പകര്‍ത്തിയാണ്‌ ശ്രീ പത്മയെന്ന ഫാത്തിമക്ക്‌ കിട്ടിയത്‌. പഴശിയുടെ മറ്റ്‌ സ്വത്തുക്കള്‍ മാക്കത്തിന്റെ ബന്ധുവും ബാവൂട്ടി ഹാജിയും വീതിച്ചെടുത്തു. മാക്കത്തിനും ബന്ധുവിനും എരഞ്ഞോളി പാലത്തിന്റെ ഭാഗങ്ങളും വീതിച്ചു കൊടുത്തു. ബ്രീട്ടീഷ്‌ രജിസ്റ്റര്‍ രേഖകള്‍ ചരിത്രത്തിന്‌ വെളിച്ചം വീശുന്ന പൗരാണിക ചരിത്രത്തിന്റെ യഥാര്‍ത്ഥങ്ങളിലേക്ക്‌ കടക്കുവാന്‍ സാധിക്കുന്നതാണ്‌. കോട്ടയം അങ്ങാടി ഇന്നത്തെ ഹൈസ്‌കൂളിനടുത്ത്‌ തലയുയര്‍ത്തി നില്‍ക്കുന്ന പാറപ്രം പൊന്നമ്പലം തറവാടിന്റെ അധീനതയിലുള്ള പുതിയ പള്ളിയിലെ മുന്‍വശത്ത്‌ ചരിത്രത്തിന്റെ ശേഷിപ്പുകളായി പൗരാണിക ചരിത്രത്തിന്റെ കണ്ണിചേലരലായി ശ്രീപത്മയെന്ന ഫാത്തിമയുടെയും ബാവൂട്ടി ഹാജിയുടെയും ഖബ്‌റുകള്‍ സ്ഥിതിചെയ്യുന്നു. പുതിയ പള്ളിക്ക്‌ താഴെ ശ്രീപത്മയുടെ പിന്‍തലമുറയില്‍പെട്ട മുസ്‌ലിം കുടുംബവും. പുതിയ തലമുറയോട്‌ പങ്കുവെക്കുവാന്‍ അവര്‍ക്കുള്ളത്‌ ഒരു കാലത്തിന്റെ സാക്ഷ്യങ്ങളായി മുന്‍തലമുറ പകര്‍ന്ന്‌ നല്‍കിയ ഒരുപാട്‌ വാമൊഴികളും.