2013, ഡിസംബർ 1, ഞായറാഴ്‌ച

ഫലസ്തീന്‍ പോരാളികളുടെ നാട്

പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശം ഏതൊരാള്‍ക്കുമുണ്ട്. ജന്മനാട്ടില്‍നിന്ന് നിങ്ങളെ ആട്ടിയോടിക്കാന്‍ വരുന്നവരെ കൂട്ടുകാര്‍ എന്തു ചെയ്യും? നേരിടും. അയല്‍വാസികളുടെയും നാട്ടുകാരുടെയും പോലിസിന്റെയുമെല്ലാം സഹായത്തോടെ. എന്നാല്‍, സ്വന്തം നാട്ടില്‍ നിന്നു കുടിയിറക്കപ്പെടുകയും സഹായത്തിന് ആരുമില്ലാതെ കഷ്ടപ്പെടുകയും ചെയ്യുന്ന ഒരു ജനതയുണ്ട്. അതാണ് ഫലസ്തീന്‍കാര്‍. മധ്യേഷ്യയിലെ ഫലസ്തീന്‍ രാജ്യത്തുള്ളവരെ അവിടെ ആയുധങ്ങളുമായി കടന്നെത്തിയ ജൂതന്മാര്‍ വെടിവച്ചും ബോംബിട്ടും കൊന്നൊടുക്കുകയും അവരുടെ വീടുകള്‍ തകര്‍ക്കുകയും ചെയ്യുന്നു.
പിഞ്ചു കുഞ്ഞുങ്ങളെ തിരഞ്ഞുപിടിച്ച് കൊല്ലുന്നു. അക്രമികള്‍ അവരുടേതായ ഒരു രാജ്യം അവിടെ ഉണ്ടാക്കി. ഇസ്രായേല്‍ എന്ന ജൂതരാഷ്ട്രം. അവര്‍ക്ക് ആയുധങ്ങളും പണവും നല്‍കി സഹായിക്കുന്നത് അമേരിക്കയും വേറെ ചില യൂറോപ്യന്‍ രാഷ്ട്രങ്ങളും.
ഐക്യരാഷ്ട്രസഭ എല്ലാ വര്‍ഷവും നവംബര്‍ 29 ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കുന്നു. യു.എന്നിന്റെ ജനീവയിലെയും വിയന്നയിലെയും ഓഫിസുകളിലും ഈ ദിനത്തില്‍ ഫലസ്തീന്‍ ജനതയെ പിന്തുണച്ച് ചടങ്ങുകള്‍ നടക്കും. 1977 ഡിസംബര്‍ 2ന് യു.എന്‍. പൊതുസഭ പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ദിനാചരണം. യു.എന്‍. സെക്രട്ടേറിയറ്റിലെ ഫലസ്തീന്‍ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന വിഭാഗമാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കാറ്.

ഖുദ്‌സ് ദിനം
അറബി മാസമായ റമദാനിലെ അവസാന വെള്ളിയാഴ്ചയാണ് ഖുദ്‌സ്  ദിനം. ഫലസ്തീന്‍ ജനതയെ പിന്തുണച്ചും ജറുസലേം (ഖുദ്‌സ്) ഇസ്രായേല്‍ പിടിച്ചടക്കിയതിനെതിരേയും ഇറാനാണ് അന്താരാഷ്ട്ര ഖുദ്‌സ് ദിനം ആചരിക്കാന്‍ തുടങ്ങിയത്. വിപ്ലവാനന്തര ഇറാന്റെ പ്രഥമ വിദേശകാര്യ മന്ത്രിയായിരുന്ന ഇബ്രാഹിം യസ്ദിയാണ് ഈ ദിനത്തില്‍ ഫലസ്തീന്‍ അനുകൂല ചടങ്ങുകള്‍ സംഘടിപ്പിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്.

ഇസ്രായേല്‍ രൂപീകരണം
1948ല്‍ ഫലസ്തീന്റെ ഒരുഭാഗത്ത് ബ്രിട്ടനും അമേരിക്കയും യു.എന്നിന്റെ അനുമതിയോടെ ജൂതരെ കുടിയിരുത്തി ഇസ്രായേല്‍ രാഷ്ട്രം രൂപീകരിച്ചു. ഇസ്രായേലിന് വേണ്ട ആയുധങ്ങളും വെടിക്കോപ്പുകളും അവര്‍ നല്‍കി. പ്രതിഷേധിച്ച അറബികളെ തുരത്തിയോടിച്ച ഇസ്രായേല്‍ ഭരണകൂടം അവരുടെ ഭൂമി കണ്ടുകെട്ടി ജൂതര്‍ക്ക് പതിച്ചുനല്‍കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞിരുന്ന ജൂതരെ ഇസ്രായേലിലേക്ക് എത്തിക്കുന്നതിനും താമസസൗകര്യം ഒരുക്കുന്നതിനും 1950ല്‍ തിരിച്ചുവരവ് നിയമവും നാടുവിട്ട അറബികളുടെ ഭൂമി കണ്ടുകെട്ടുന്നതിന് അതേ വര്‍ഷം മാര്‍ച്ചില്‍ മറ്റൊരു നിയമവും പാസാക്കി. ഇതിനെതിരേ ഉയര്‍ന്ന പ്രതിഷേധം ഇസ്രായേല്‍ സൈന്യം അടിച്ചൊതുക്കി. നിരവധി പേരെ കൊലപ്പെടുത്തി. ആയിരത്തോളം പേര്‍ തടവിലാക്കപ്പെട്ടു.
1976 മുതല്‍ ലോകമെമ്പാടുമുള്ള ഫലസ്തീന്‍കാര്‍ മാര്‍ച്ച് 30 ഭൂമിദിനമായി ആചരിക്കുന്നു. 1850ല്‍ ഫലസ്തീനില്‍ 80 ശതമാനം മുസ്്‌ലിംകളായിരുന്നു. 6 ശതമാനം ജൂതരും. 1914ല്‍ ഒന്നാം ലോകയുദ്ധം തുടങ്ങുമ്പോള്‍ മുസ്്‌ലിംകള്‍ 80 ശതമാനവും ജൂതര്‍ 9 ശതമാനവുമായി. ഇന്ന് പകുതിയിലധികം ഫലസ്തീനികള്‍ വിദേശ രാജ്യങ്ങളില്‍ അഭയാര്‍ഥികളായി കഴിയുകയാണ്.

യു.എന്നിലെ ഫലസ്തീന്‍
ഫലസ്തീനെ വിഭജിച്ച് ഇസ്രായേല്‍ രാഷ്ട്രം രൂപീകരിക്കുന്ന പ്രമേയം 1947 നവംബര്‍ 29നാണ് യു.എന്‍. പൊതുസഭയില്‍ അവതരിപ്പിച്ചത്. യു.എന്നിലെ ഫലസ്തീന്‍ കാര്യങ്ങള്‍ക്കുള്ള സമിതിയുടെ ശുപാര്‍ശപ്രകാരമായിരുന്നു പ്രമേയ അവതരണം. 1948ല്‍ ഇസ്രായേല്‍ രൂപീകരിച്ചതു മുതല്‍ 2010 വരെ 79 പ്രമേയങ്ങളാണ് ഫലസ്തീനെ അനുകൂലിച്ചും ഇസ്രായേല്‍ ക്രൂരതയെ എതിര്‍ത്തും യു.എന്‍ രക്ഷാസമിതിയില്‍ വിവിധ രാജ്യങ്ങള്‍ കൊണ്ടുവന്നത്. അമേരിക്കയുടെ എതിര്‍പ്പ് കാരണം മിക്കതും പാസായില്ല.
2002ല്‍ മേഖലയുടെ സമാധാനം ലക്ഷ്യമാക്കി ദ്വിരാഷ്ട്ര പരിഹാരം എന്ന റോഡ് മാപ്പ് യു.എന്‍. തയ്യാറാക്കുകയും ഇരുവിഭാഗം നേതാക്കളെയും ചര്‍ച്ചയ്ക്കു പ്രേരിപ്പിക്കുകയും ചെയ്തു. ഇസ്രായേല്‍ അധിനിവേശം നിര്‍ത്തിയാലേ ചര്‍ച്ച മുന്നോട്ടുപോവൂവെന്ന് ഫലസ്തീന്‍ നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇസ്രായേല്‍ അനധികൃത ജൂതകുടിയേറ്റം തുടരുകയാണ്. ഇതില്‍ പ്രതിഷേധിച്ച് ചര്‍ച്ചാസമിതിയില്‍നിന്നു ഫലസ്തീന്‍ നേതാക്കള്‍ കഴിഞ്ഞയാഴ്ച രാജിവച്ചു.

മതപരമായ പശ്ചാത്തലം
ലോകത്തെ മൂന്നു പ്രബല മതവിഭാഗങ്ങള്‍ക്ക് ഒരുപോലെ പ്രാധാന്യമുള്ള പ്രദേശമാണ് ഫലസ്തീന്‍. മുസ്‌ലിംകളും ജൂതരും ക്രൈസ്തവരും അംഗീകരിക്കുന്ന പ്രവാചകന്‍മാരുടെ കാലടികള്‍ പതിഞ്ഞ മണ്ണാണത്. തങ്ങള്‍ക്ക് വാഗ്ദത്തം ചെയ്യപ്പെട്ട ഭൂമിയാണിതെന്ന് ജൂതമതക്കാര്‍ അവകാശപ്പെടുന്നു. മുസ്‌ലിംകള്‍ പുണ്യകരമായി കരുതുന്ന പ്രദേശമാണ് ഫലസ്തീനിലെ ജറുസലേം.
വിശുദ്ധ അല്‍ അഖ്‌സ പള്ളി ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. പള്ളിയുടെ ഒരു ഭാഗം ജൂതര്‍ക്ക് തുറന്നുകൊടുക്കാനുള്ള നീക്കത്തിലാണ് ഇസ്രായേല്‍ ഭരണകൂടം. യേശുവിന്റെ രണ്ടാം വരവിന് മുമ്പ് ജൂതര്‍ ജറുസലേമില്‍ തിരിച്ചെത്തുമെന്നു കരുതുന്ന ക്രൈസ്തവ സയണിസ്റ്റുകള്‍ ഫലസ്തീനിലെ ജൂത അധിനിവേശത്തെ പിന്തുണയ്ക്കുന്നു.

പുരാതന ഫലസ്തീന്‍
ക്രി.മു. 14ാം നൂറ്റാണ്ടില്‍ നത്വിഫിയൂന്‍ എന്ന ഗോത്രം ഫലസ്തീനില്‍ ജീവിച്ചിരുന്നു. ഫറോവയുടെ ക്രൂരത കാരണം പ്രവാചകന്‍ യഅ്കൂബിന്റെ പരമ്പരയിലെ ഇസ്രായേല്യരുമായി മൂസാനബി ഈജിപ്തില്‍ നിന്നു ഫലസ്തീനിലെത്തിയപ്പോഴാണ് അഭയാര്‍ഥികളായി ജൂതര്‍ ആദ്യമായി ഇവിടെയെത്തിയത്. പിന്നീട് ഇവര്‍ ലോകത്തിന്റെ പല ഭാഗത്തേക്കും പലായനം ചെയ്യുകയും തിരിച്ചുവരുകയും ചെയ്‌തെന്നാണു രേഖകള്‍.
തുടര്‍ന്ന് ഇറാഖില്‍നിന്നുള്ള അസൂരികള്‍, ബാബിലോണിയര്‍ എന്നിവരും ഫലസ്തീന്‍ കീഴടക്കി ഭരിച്ചു. പിന്നീട് പേര്‍ഷ്യക്കാര്‍, റോമക്കാര്‍, ഗ്രീക്കുകാര്‍ എന്നിവരും ഫലസ്തീന്റെ നിയന്ത്രണം പിടിക്കുകയും ഏറെ കാലം ഭരണം നടത്തുകയും ചെയ്തു. മുഹമ്മദ് നബിയുടെയും ഖലീഫാ അബൂബക്കറിന്റെയും ഭരണകാലത്ത് മേഖലയില്‍ ഇസ്‌ലാമിക പ്രചരണം നടന്നു. ഖലീഫാ ഉമറിന്റെ കാലത്ത് പേര്‍ഷ്യന്‍-റോമന്‍ സാമ്രാജ്യങ്ങള്‍ മുസ്്‌ലിംകള്‍ കീഴടക്കിയതോടെ ഫലസ്തീന്‍ ഇസ്‌ലാമിക ഭരണത്തിന് കീഴിലായി. പിന്നീട് കുരിശുയുദ്ധത്തിന്റെ കുറച്ച് കാലം ഒഴികെ ഫലസ്തീനില്‍ ഇസ്‌ലാമിക ഭരണമായിരുന്നു.

ഫലസ്തീന്‍ വിഭജനം
20ാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ വന്‍ശക്തികളായ ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്ക എന്നീ രാജ്യങ്ങളുടെ സുപ്രധാന സ്ഥാനങ്ങളില്‍ ജൂതര്‍ കയറിപ്പറ്റുകയും ഫലസ്തീനില്‍ ജൂതരാഷ്ട്രം രൂപീകരിക്കുന്നതിനുള്ള നീക്കം ശക്തമാക്കുകയും ചെയ്തു. 1916ല്‍ പശ്ചിമേഷ്യ പങ്കിട്ടെടുക്കാന്‍ ബ്രിട്ടനും ഫ്രാന്‍സും റഷ്യയും തീരുമാനിച്ചു. ഫലസ്തീന്‍ ബ്രിട്ടന്റെ അധീനതയിലായി. 1917ല്‍ ഫലസ്തീനില്‍ ജൂതരാഷ്ട്രം രൂപീകരിക്കുമെന്ന് ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ആര്‍തര്‍ ജെയിംസ് ബാല്‍ഫര്‍ പ്രഖ്യാപിച്ചു.
തുര്‍ക്കി ഭരണം ക്ഷയിച്ചതോടെ ഫലസ്തീനിലേക്ക് ജൂത കുടിയേറ്റം ശക്തമായി. ബ്രിട്ടന്‍ ഫലസ്തീനെ രണ്ടായി വിഭജിച്ചു പടിഞ്ഞാറന്‍ പ്രദേശത്ത് ജൂതരെ കുടിയിരുത്തി. രണ്ടാം ലോകയുദ്ധശേഷം പശ്ചിമേഷ്യ വിടാന്‍ തീരുമാനിച്ച ബ്രിട്ടന്‍ യു.എന്‍. അംഗീകാരത്തോടെ 1947 നവംബര്‍ 29ന് അറബികള്‍ക്കും ജൂതര്‍ക്കുമായി ഫലസ്തീന്‍ വിഭജിച്ചു. 1948 മെയ് 14ന് ജൂതര്‍ ഇസ്രായേല്‍ രാഷ്ട്രം പ്രഖ്യാപിച്ചു.

ഫതഹും പി.എല്‍.ഒയും
ഫലസ്തീന്‍ വിമോചന പ്രസ്ഥാനമായ ഫതഹ് 1965ല്‍ കുവൈത്തിലാണ് രൂപീകരിച്ചത്. യാസിര്‍ അറഫാത്തിന്റെ നേതൃത്വത്തില്‍ ഈ പ്രസ്ഥാനം ശക്തിപ്പെട്ടു. അതിനിടെ, സ്വാതന്ത്ര്യം ലക്ഷ്യമിട്ട് രൂപീകൃതമായ നിരവധി ചെറുസംഘങ്ങളെ ഒരുമിച്ചുചേര്‍ത്ത് 1964ല്‍ അഹ്മദ് ശുവൈരിയുടെ നേതൃത്വത്തില്‍ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (ജഘഛ) സ്ഥാപിതമായി. 1967 ലെ അറബ്-ഇസ്രായേല്‍ യുദ്ധശേഷം ഫതഹ് പി.എല്‍.ഒയുടെ നേതൃത്വത്തിലെത്തി. 1982ഓടെ ഫതഹിന്റെ ശക്തി കുറഞ്ഞു. ഫതഹിലും പി.എല്‍.ഒയിലും ഭിന്നത രൂക്ഷമായി. ഇതേ വര്‍ഷം ജൂലൈയില്‍ വിശുദ്ധ യുദ്ധം അവസാനിപ്പിക്കുന്നതായി അറഫാത്ത് പ്രഖ്യാപിച്ചു. 2004 നവംബര്‍ 11ന് രക്തസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പാരിസിലെ സൈനികാശുപത്രിയില്‍ അറഫാത്ത് മരിച്ചു. വസ്ത്രങ്ങളില്‍ മാരക വിഷാംശമുള്ള പൊളോണിയം 210ന്റെ അംശങ്ങള്‍ കണെ്ടത്തിയതിനാല്‍ അറഫാത്തിനെ കൊലപ്പെടുത്തിയതാണെന്ന് പറയപ്പെടുന്നു.

ഹമാസ്
ഫതഹിനും പി.എല്‍.ഒക്കും നേതൃത്വം നല്‍കിയിരുന്ന അറഫാത്ത് ഇസ്രായേലുമായി ചര്‍ച്ചക്ക് തയ്യാറാവുകയും ഇസ്രായേലിനെ അംഗീകരിക്കുകയും ചെയ്ത വേളയിലാണ് മതപണ്ഡിതനായ അഹ്്മദ് യാസീന്റെ വരവ്.  1987ല്‍ ഡോ.അബ്ദുല്‍ അസീസ് റന്‍തീസിയുമായി ചേര്‍ന്ന് യാസീന്‍ രൂപീകരിച്ച ചെറുത്തുനില്‍പ്പ് പ്രസ്ഥാനമാണ് ഹമാസ്. ഇസ്രായേലിനെതിരേ രണ്ട് ഇന്‍തിഫാദകള്‍ക്ക് ഹമാസ് നേതൃത്വം നല്‍കി. നേരത്തെയുണ്ടായിരുന്ന യുവാക്കളുടെ ചെറുത്തുനില്‍പ്പില്‍ നിന്നു വ്യത്യസ്തമായി ജനകീയ മുന്നേറ്റമായിരുന്നു ഇന്‍ത്തിഫാദ. ഹമാസിനെ നേരിടാന്‍ ഫലസ്തീന്‍ അതോറിറ്റിയെ ഇസ്രായേല്‍ സഹായിച്ചു.
2004 മാര്‍ച്ച് 23ന് പ്രഭാതനമസ്‌കാരത്തിന് പോകവെ ഗസയില്‍ വച്ച് ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 67കാരനായ യാസീന്‍ കൊല്ലപ്പെട്ടു. ഒരുമാസം തികയും മുമ്പ് റന്‍തീസിയെയും ഇസ്രായേല്‍ വധിച്ചു. യാസീന്‍ വധം അപലപിക്കുന്ന യു.എന്‍ പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക ഇസ്രായേലിനെ സംരക്ഷിച്ചു.

ഫ്രീഡം ഫ്‌ളോട്ടില
ഇസ്രായേല്‍ ഉപരോധം മൂലം കഷ്ടപ്പെടുന്ന ഫലസ്തീന്‍കാര്‍ക്ക് അവശ്യ വസ്തുക്കളെത്തിക്കാന്‍ യൂറോപ്പിലെ സന്നദ്ധസംഘടനകള്‍ സംഘടിപ്പിച്ച ഫ്രീഡം ഫ്‌ളോട്ടില (ചെറുകപ്പല്‍ വ്യൂഹം) ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്നാല്‍ 2010ല്‍ ഈ സംഘത്തിന്റെ കപ്പലിലേക്ക് ഇരച്ചുകയറിയ ഇസ്രായേല്‍ സൈന്യം 11 പേരെയാണ് വധിച്ചത്. ഫലസ്തീന്‍ ജനതക്ക് പിന്തുണ പ്രഖ്യാപിച്ച് ഗസയിലെത്തിയ സംഘങ്ങളെല്ലാം ഇസ്രായേല്‍ സൈന്യത്തിന്റെ ക്രൂരത അറിഞ്ഞിട്ടുണ്ട്.
കടപ്പാട്: തേജസ് ന്യൂസ്