2013, ജൂലൈ 3, ബുധനാഴ്‌ച

റമദാന് മുമ്പുതന്നെ

കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും മാസമായ റമദാന്‍ നമ്മിലേക്ക് അടുത്തിരിക്കുന്നു. അനുഗ്രഹത്തിന്റെയും നരകവിമോചനത്തിന്റെയും മാസമാണത്. നോമ്പിന്റെയും രാത്രിനമസ്‌കാരത്തിന്റെയും നാളുകള്‍. ക്ഷമയുടെയും, നന്ദിയുടെയും, പ്രാര്‍ത്ഥനയുടെയും ദൈവബോധത്തിന്റെയും മാസമാണ് ഇത്.
അല്ലാഹു തന്റെ ദാസന്‍മാര്‍ക്ക് ധാരാണമായി പൊറുത്തു കൊടുക്കുന്ന മാസമാണ് അത്. സ്വര്‍ഗ കവാടങ്ങള്‍ തുറക്കപ്പെടുകയും, നരക കവാടങ്ങള്‍ അടക്കപ്പെടുകയും പിശാചുക്കള്‍ ബന്ധിക്കപ്പെടുകയും ചെയ്യുന്ന മാസം. തികഞ്ഞ അവിവേകികള്‍ മാത്രമേ പവിത്രമായ റമദാന്റെ സുവര്‍ണാവസരം നഷ്ടപ്പെടുത്തുകയുള്ളൂ. നന്മ നിഷേധിക്കപ്പെട്ട വിഡ്ഢി മാത്രമേ അവ വേണ്ടെന്ന് വെക്കുകയുള്ളൂ. എന്നാല്‍ അല്ലാഹു ഹൃദയത്തെ പ്രകാശിതമാക്കിയവര്‍ റമദാന്‍ ആഗതമാവുന്നതിന് മുമ്പ് തന്നെ അതിനെ വരവേല്‍ക്കുന്നതിനായി തയ്യാറാവുന്നതാണ്.

1- ആത്മാര്‍ത്ഥമായ തൗബ പുതുക്കല്‍
റമദാന് മുമ്പുതന്നെ
എല്ലാ തെറ്റുകളില്‍ നിന്നും പാപങ്ങളില്‍ നിന്നും വിശ്വാസി ആത്മാര്‍ത്ഥമായി പശ്ചാത്തപിക്കേണ്ടിയിരിക്കുന്നു. റമദാനില്‍ ഒരു പുതിയ തുടക്കം കുറിക്കാനും നന്മകളാല്‍ പ്രശോഭിതമായ ഏട് ജീവിതത്തില്‍ തുന്നിച്ചേര്‍ക്കാനും ഇതുപകരിക്കും. അല്ലാഹു പറയുന്നു: 'അല്ലയോ വിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് ആത്മാര്‍ത്ഥമായി പശ്ചാത്തപിച്ച് മടങ്ങുക. നിങ്ങളുടെ നാഥന്‍ നിങ്ങളുടെ പാപങ്ങള്‍ പൊറുത്തു നല്‍കുകയും അല്ലാഹു പ്രവാചകനെയും വിശ്വാസികളെയും നിന്ദിക്കാത്തദിനത്തില്‍ താഴ്ഭാഗത്ത് ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമത്തില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്‌തേക്കാം'. (അത്തഹ്‌രീം : 8)
പകല്‍ തെറ്റുചെയ്തവന്റെ പാപങ്ങള്‍ പൊറുത്തുകൊടുക്കാന്‍ രാവിലും, രാത്രിയില്‍ ചെയ്ത പാപങ്ങള്‍ പൊറുക്കാന്‍ പകലിലും അല്ലാഹു കൈ നീട്ടിയിരിക്കുകയാണെന്ന് നാം അറിയേണ്ടതുണ്ട്. ലോകാവസാനം വരെ അതു തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നതാണ്.

2- ന്യൂനതകളില്‍ നിന്ന് ഹൃദയത്തെ ശുദ്ധീകരിക്കുക
അല്ലാഹുവിലേക്ക് ഏറ്റവുമടുത്ത ഹൃദയം ദൈവബോധമുള്ളതും തെളിമയുള്ളതുമേ്രത . ഹൃദയത്തിന്റെ തെളിമ വിശ്വാസത്തിന്റെ അടയാളമാണ്. അല്ലാഹു പറയുന്നു: 'സമ്പത്തും സന്താനങ്ങളും ഉപകരിക്കാത്ത ദിനം. അല്ലാഹുവിന്റെ അടുത്തേക്ക് സുരക്ഷിതമായ ഹൃദയവുമായി വന്നവര്‍ക്കല്ലാതെ. ദൈവബോധമുള്ളവരിലേക്ക് സ്വര്‍ഗം അടുപ്പിക്കപ്പെടുകയും ചെയ്യും'(അശ്ശുഅറാഅ് : 88-90)
അബ്ദുല്ലാഹ് ബിന്‍ അംറ്(റ) പറയുന്നു: 'റസൂല്‍(സ) ചോദിക്കപ്പെട്ടു. ജനങ്ങളില്‍ ആരാണ് ഉത്തമര്‍? എല്ലാ വൃത്തിയുള്ള ഹൃദയമുള്ളവരും സത്യസന്ധമായ നാവുള്ളവരും. അവര്‍ ചോദിച്ചു. സത്യസന്ധമായ നാവുള്ളവന്‍ ആരെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ വൃത്തിയുള്ള ഹൃദയം എന്നത് കൊണ്ടുള്ള ഉദ്ദേശമെന്താണ്? തിരുമേനി പറഞ്ഞു 'അസൂയയോ, കുശുമ്പോ, വഞ്ചനയോ, പാപമോ ഇല്ലാത്ത ദൈവബോധവും വിശുദ്ധിയുമുള്ള ഹൃദയങ്ങള്‍'.

അബ്ദുല്ലാഹ് ബിന്‍ മസ്ഊദ്(റ) റിപ്പോര്‍ട്ടുചെയ്യുന്നു: ' നബി തിരുമേനി(സ) തന്റെ അനുചരന്മാരോട് അരുള്‍ ചെയ്തു. 'എന്റെ സ്്വഹാബാക്കളില്‍പെട്ട ആരെയും കുറിച്ച് ആരും എന്നോട് ഒന്നും പറയാതിരിക്കട്ടെ. തെളിമയാര്‍ന്ന ഹൃദയവുമായി നിങ്ങളിലേക്ക് ഇറങ്ങി വരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.'

3- റമദാന്റെ ആഗമനത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുക
നിറഞ്ഞ മനസ്സോടെ റമദാനെ വരവേല്‍ക്കുകയെന്നത് സുപ്രധാനമാണ്. അതിന്റെ പവിത്രമായ രാവുകളില്‍ ഏതെങ്കിലുമൊന്നില്‍ അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹവും നമുക്കുമേല്‍ വര്‍ഷിച്ചേക്കാം. ഇഹ-പര ലോകങ്ങളില്‍ നമുക്ക് വിജയം പ്രദാനം ചെയ്യാന്‍ ഒരു പക്ഷേ അവയ്ക്ക് സാധിച്ചേക്കും. കഴിഞ്ഞ വര്‍ഷം നമ്മോടൊത്ത് നോമ്പനുഷ്ഠിച്ച, രാത്രിയില്‍ നിന്ന് നമസ്‌കരിച്ച ഒട്ടേറെ പേര്‍ ഇന്നില്ല. അവര്‍ മറ്റൊരു ലോകത്തേക്ക് യാത്രയായിരിക്കുന്നു. മരണവും നാശവും ഒന്നുകില്‍ പൊടുന്നനെ, അല്ലെങ്കില്‍ അല്‍പം വൈകി എല്ലാവരിലേക്കും തേടിയെത്തുന്നതാണ്.
റമദാന്‍ എത്രയും വേഗം തങ്ങളിലേക്ക് വിരുന്നുവരാനായി നബി തിരുമേനി(സ) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നുവെന്ന് അനസ്(റ) റിപ്പോര്‍ട്ടുചെയ്യുന്നു. റജബ് മാസം വന്നെത്തിയാല്‍ പ്രവാചകന്‍(സ) ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നുവത്രേ (അല്ലാഹുവേ, റജബിലും ശഅ്ബാനിലും ഞങ്ങള്‍ക്ക് നീ അനുഗ്രഹം ചൊരിയുകയും റമദാന്‍ എത്തിക്കുകയും ചെയ്യേണമേ).
മഅ്‌ല ബിന്‍ ഫദ്ല്‍ പറയുന്നു. പൂര്‍വ്വസൂരികള്‍ റമദാന്‍ എത്തിക്കുന്നതിനായി ആറുമാസങ്ങള്‍ക്ക് മുമ്പേ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. പിന്നീടുള്ള ആറുമാസം റമദാനിലെ കര്‍മങ്ങള്‍ സ്വീകരിക്കാനും അവര്‍ പ്രാര്‍ത്ഥിക്കും.

4- ഔന്നത്യവും മഹത്ത്വവും നേടാനുള്ള അഭിലാഷം
നോമ്പനുഷ്ഠിച്ചും രാത്രിയില്‍ നമസ്‌കരിച്ചും അല്ലാഹുവിങ്കല്‍ നിന്ന് മഹത്ത്വവും ശ്രേഷ്ഠതയും നേടാനാണ് വിശ്വാസി റമദാനില്‍ പരിശ്രമിക്കുക. നബി തിരുമേനി(സ) പറഞ്ഞതായി സഹല്‍ ബിന്‍ സഅ്ദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. ജിബ്‌രീല്‍ എന്റെ അടുത്തുവന്നു പറഞ്ഞു. അല്ലയോ മുഹമ്മദ്, താങ്കള്‍ ആഗ്രഹിക്കുന്നേടത്തോളം ജീവിക്കുക, താങ്കള്‍  മരിക്കാനുള്ളതാണ്. താങ്കളുദ്ദേശിക്കുന്നവരെ ഇഷ്ടപ്പെടുക. താങ്കളവരെ വേര്‍പിരിയുന്നതാണ്. താങ്കളുദ്ദേശിക്കുന്ന കര്‍മങ്ങള്‍ ചെയ്യുക, താങ്കള്‍ക്കതിന് പ്രതിഫലം ലഭിക്കുന്നതാണ്. വിശ്വാസിയുടെ മഹത്ത്വം രാത്രിയിലെ നമസ്‌കാരത്തിലും അവന്റെ പ്രതാപം ജനങ്ങളില്‍ നിന്ന് നിരാശ്രയനാകുന്നതിലുമാണ്.

5- നന്മയുടെയും പുണ്യങ്ങളുടെയും അവസരങ്ങള്‍ മുതലെടുക്കുക
മനുഷ്യ ജീവിതത്തിലെ മഹത്തായ അവസരമാണ് റമദാന്‍. നന്മകള്‍ അധികരിക്കുകയും, തിന്മകള്‍ പൊറുക്കപ്പെടുകയും ചെയ്യുന്ന ലാഭകരമായ ജീവിത മുഹൂര്‍ത്തമാണ് അത്.
സത്യസന്ധമായി നോമ്പനുഷ്ഠിക്കുന്നവന്‍ തന്റെ നോമ്പില്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നു. അവന്റെ അവയവങ്ങളും, മനസ്സും നോമ്പില്‍ പങ്കു ചേരുന്നു. തിന്മകളില്‍ നിന്നകന്ന്, നന്മ മാത്രം പ്രവര്‍ത്തിച്ച് അവന്‍ നോമ്പില്‍ പൂര്‍ണമായി പങ്കു ചേരുന്നു. റമദാന്‍ ആഗതമായാല്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്ത്, ദിക്ര്‍ ദുആകള്‍ ഉരുവിട്ട് ,പാപമോചനം അര്‍ത്ഥിച്ച് സജീവമാവാറുണ്ടായിരുന്നു പൂര്‍വസൂരികള്‍. ചുരുക്കത്തില്‍ , റമദാനില്‍ തുറക്കപ്പെട്ട എല്ലാ നല്ല അവസരങ്ങളും മുതലെടുക്കുന്നവനാണ് യഥാര്‍ത്ഥ വിശ്വാസി.