2013, ജൂലൈ 26, വെള്ളിയാഴ്‌ച

മരണം വിളിപ്പാടകലെ

(ദുബായ് ഇസ്‌ലാഹിസെന്റര്‍ പുറത്തിറക്കിയ
കയ്യെഴുത്ത്മാഗസിന് വേണ്ടി എഴുതിക്കൊടുത്തത്.)
My Photo അബൂറസീൽ പൊന്നാനി

കിടന്നാണോ പത്രംവായന!', പാൽ‍ക്കാരൻ രാജേഷ് സൈക്കിൾ സ്റ്റാൻറിൽ കയറ്റിവെച്ച് ഒരുകുപ്പി പാലുമായി ഗേറ്റ് കടന്നുവരുമ്പോൾ ചോദിച്ചു. കോലായിലെ (സിറ്റ്ഔട്ട്‌) തിണ്ണയിൽ പത്രം കയ്യിൽ‍പിടിച്ച് ചെരിഞ്ഞു കിടക്കുകയായിരുന്നു സലീം. പിടുത്തം അയഞ്ഞ രീതിയിൽ നിലത്ത് മുട്ടിക്കിടക്കുന്ന പത്രക്കടലാസുകളിലെ ഏറ്റവും മുകളിലുണ്ടായിരുന്ന ചരമവാർത്താ പേജ് സീലിംഗ്ഫാനിന്റെകാറ്റിൽ താഴേക്കുവീണു. ഉറക്കം വന്നപ്പോൾ കിടന്നതോ, അല്ലെങ്കിൽ വായനക്കിടയിൽ മയങ്ങിപ്പോയതോ ആയിരിക്കാം എന്നുകരുതി ഒന്നുകൂടി ഉച്ചത്തിൽ രാജേഷ്‌ പറഞ്ഞു, "പാൽ ഇവിടെ വെക്കുന്നുണ്ട്ട്ടോ".ശബ്ദം കേട്ട് സലീമിൻറെ ഉമ്മ ഇറങ്ങിവന്നു. "ഇങ്ങോട്ടു തന്നേക്ക്‌മോനെ". "ഇതെന്താ പതിവില്ലാത്ത ഒരുകിടത്തം? അകത്തു പോയിക്കിടക്ക് സലീമേ". ഉമ്മ സലീമിനെ തട്ടിവിളിച്ചതും പരിഭ്രമത്തോടെ രാജേഷിനെ വിളിച്ചലറിയതും ഒരുമിച്ചായിരുന്നു. "മോനെ രാജേഷേ- ഒന്നിങ്ങുവന്നെ. ൻറെമോനെന്തോ സുഖല്ലാത്ത പോലെ".
രാജേഷ്‌ സൈക്കിൾ അവിടെത്തന്നെ വെച്ചു ഓടിയെത്തി. സലിം
വിളികേൾക്കുന്നില്ല. പിടിച്ചു മലർ‍ത്തിക്കിടത്തി. തുണിക്കഷണം
പോലെ തളർന്നിട്ടുണ്ടായിരുന്നു സലീം. വെള്ളം ആവശ്യപ്പെടുന്നതുപോലെ തോന്നി. താങ്ങിപ്പിടിച്ച് വീടിനകത്ത് കൊണ്ടുപോയിക്കിടത്തി. അവിടെ കൂട്ടക്കരച്ചിലുയർ‍ന്നു. രാജേഷ്‌ വേഗം വണ്ടിപിടിക്കാൻ പുറത്തേക്കോടി. വെള്ളവുമായെത്തിയ ഉമ്മ അത് പൊന്നുമോന്റെ വായിൽ അല്‍പ്പാല്‍പ്പമായി ഒഴിച്ചുകൊടുത്തു. രണ്ടുമൂന്നിറക്ക് മാത്രമേ കുടിച്ചുള്ളൂ, സലീം വല്ലാത്ത ഒരു നോട്ടം എല്ലാവരേയുമായി നോക്കി. ധൃതിപ്പെട്ട് നോക്കുന്നത് പോലെ. ആദ്യം ഉമ്മയെ,പിന്നെ സഹധർ‍മ്മിണിയെ, പിന്നെ തൻറെ പിഞ്ചോമനകളെ. പറക്കമുറ്റാത്ത ആ കുഞ്ഞുങ്ങളിലേക്കുള്ള നോട്ടം അൽ‍പ്പം നീണ്ടുനിന്നു. വല്ലാത്ത മൂർച്ചയുണ്ടായിരുന്നു ആ നോട്ടത്തിന്.
അവരോടായി എന്തൊക്കെയോ പറയാനുള്ളതു പോലെ. അവർക്കുവേണ്ടി എന്തൊക്കെയോ ചെയ്യാൻ ബാക്കിയുള്ളതു പോലെ. എല്ലാം വെറും നിമിഷങ്ങൾ‍ക്കുള്ളിലായിരുന്നു എന്നു മാത്രം.
പെട്ടന്ന് നോട്ടത്തിന്റെ തീഷ്ണത കുറഞ്ഞു. ചുണ്ടുകൾ എന്തോ ഉരുവിടുന്നതുപോലെ തോന്നിച്ചു.നെഞ്ചിൻ‍കൂട് അൽ‍പ്പമൊന്ന് ഉയര്‍ന്നുതാഴ്ന്നു. ഇത് കണ്ടുനിന്നവരെ കൂടുതൽ ഭീതിയിലാക്കി. ഉമ്മ  പൊന്നുമോനെ രണ്ടു കൈകൾ‍‍‍കൊണ്ടും മുറുക്കിപ്പിടിച്ചിരിക്കുന്നു. കരയുന്ന കൈകുഞ്ഞിനെ മാറോടമർത്തി ഭാര്യയും. അവർ‍ക്ക് പരിഭ്രമവും വല്ലാത്ത തളർച്ചയും അനുഭവപ്പെട്ടു. കൈകാലുകൾ‍ കുഴയുന്നതു പോലെ. എങ്കിലും എല്ലാം പടച്ചതമ്പുരാനിലേക്ക് ഏൽപ്പിച്ചുകൊണ്ട് ആ സഹധർമ്മിണി തൻറെ പ്രിയതമനിലേക്ക് ചേർ‍ന്നു നിന്നു. പ്രാര്‍ഥനാനിർ‍ഭരമായ മനസ്സോടെ. അപ്പോഴേക്കും രാജേഷും കൂട്ടുകാരും വണ്ടിയുമായെത്തിയിരുന്നു. എല്ലാവരും കൂടി സലീമിനെ വാരിയെടുത്ത് ആശുപത്രിയിലേക്ക് കുതിച്ചു. ഡോക്ടർ പരിശോധിച്ച് വിധിയെഴുതി, "മരണം സംഭവിച്ചിരിക്കുന്നു". പ്രഷർ കുറഞ്ഞതാണ് മരണ കാരണമായി ഡോക്ടർ പറഞ്ഞത്.
ഇപ്പോൾ വർഷം  അഞ്ച് കഴിഞ്ഞിരിക്കുന്നു. പക്ഷെ ആ കുടുംബത്തിന് ഇപ്പോഴും എല്ലാം ഇന്നലെ കഴിഞ്ഞ സംഭവം പോലെ മനസ്സിൽ തങ്ങി നിൽ‍ക്കുകയാണ്. പ്രത്യേകിച്ച് മരണത്തിനു തൊട്ടുമുൻ‍പുള്ള സലീമിൻറെ ആ നോട്ടം.



മരണസമയത്തുള്ള അവസ്ഥ വിശുദ്ധക്വുർആൻ നമ്മോട് ഇപ്രകാരമുണർത്തുന്നു.

"ചില മുഖങ്ങൾ അന്ന് പ്രസന്നതയുള്ളതും - അവരുടെ രക്ഷിതാവിൻറെ നേർ‍ക്ക്‌ ദൃഷ്ട്ടി തിരിച്ചവരുമായിരിക്കും.ചില മുഖങ്ങൾ അന്ന് കരുവാളിച്ചതായിരിക്കും; ഏതോ അത്യാപത്ത് അവയെ പിടികൂടാൻ പോകുകയാണ് എന്ന് അവർ വിചാരിക്കും. അല്ല- (പ്രാണൻ) തൊണ്ടക്കുഴിയിൽ എത്തുകയും, മന്ത്രിക്കാൻ ആരുണ്ട് എന്ന് പറയപ്പെടുകയും,അത് തൻറെ  വേർപാടാണെന്ന് അവൻ വിചാരിക്കുകയും,കണങ്കാലും കണങ്കാലും തമ്മിൽ കൂട്ടിപ്പിണയുകയും ചെയ്‌താൽ.അന്ന് നിന്റെ രക്ഷിതാവിങ്കലേക്കായിരിക്കും തെളിച്ചുകൊണ്ടുപോകുന്നത്."

(സൂറ:അൽ‍ക്വിയാമ 22 -30 .)

അതെ,ഈ മരണത്തിൽ‍‍നിന്നും രക്ഷപ്പെടാൻ ആർ‍ക്കും സാധ്യമെയല്ല. മരണത്തെ സംവിധാനിച്ച സ്രഷ്ടാവിനെ അംഗീകരിച്ചവനും, അംഗീകരിക്കാതിരുന്നവനുമെല്ലാം അന്ന് ആ സ്രഷ്ടാവിൻറെ തീരുമാനത്തിന് മുന്നിൽ‍ മുട്ട് മടക്കേണ്ടി വരും. മരണത്തിന് അസഹ്യമായ വേദനയുണ്ടാകുമെങ്കിലും വിശ്വസിക്കുകയും സൽ‍‍‍കർമ്മങ്ങൾ‍വഴി ജീവിതം ധന്യമാക്കുകയും ചെയ്തവൻ ആ വേദനക്കൊടുവിൽ വളരെ ശാന്തതയോട് കൂടി മരണത്തെ പുൽ‍‍‍കുന്നു. എന്നാൽ അവിശ്വാസിയാകട്ടെ മരണവേദന വർദ്ധിച്ചുവർ‍ദ്ധിച്ച് ഉപമയില്ലാത്തവിധം ഭയാനകതയോടെ മരണത്തിന് കീഴടങ്ങുന്നു. അത്തരക്കാരുടെ മരണത്തെക്കുറിച്ച് ‌വിശുദ്ധ ക്വുർആൻ ഒന്നുകൂടി ഉണര്‍ത്തിയിട്ടുണ്ട്. അതിങ്ങനെയാണ്.

"കുറ്റവാളികൾ തങ്ങളുടെ രക്ഷിതാവിന്റെയടുക്കൽ തല താഴ്ത്തിക്കൊണ്ട്, 'ഞങ്ങളുടെ രക്ഷിതാവെ, ഞങ്ങളിതാ (നേരിൽ) കാണുകയും കേൾക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ ഞങ്ങളെ നീ തിരിച്ചയച്ചു തരേണമേ, എങ്കിൽ ഞങ്ങൾ നല്ലത് പ്രവർത്തിച്ചുകൊള്ളാം. തീർച്ചയായും ഞങ്ങളിപ്പോൾ ദൃഢവിശ്വാസമുള്ളവരാണ്; എന്ന് പറയുന്ന സന്ദർഭം നീ കാണുകയാണെങ്കിൽ. (അതെന്തൊരു കാഴ്ചയായിരിക്കും)

[സൂറ:സജദ-12]




ഓർ‍‍ക്കുക, തീർച്ചയായും നമ്മളെല്ലാവരും മരണത്തെ രുചിക്കേണ്ടവരാണ്. പത്രങ്ങളിലെ ചരമവാർ‍ത്താപേജിൽ ഒരു ചരമകോളം നമുക്കുവേണ്ടിയും കാത്തിരിക്കുന്നുണ്ട്. ഇസ്‌ലാഹി പ്രവർ‍ത്തകരായ സഹോദരങ്ങളോട് പ്രത്യേകം ഉണ൪ത്തട്ടെ, ശബാബിലെ ഒരു അനുസ്മരണപേജ് ഓരോ പ്രവർ‍ത്തകനുവേണ്ടിയും മഷി പുരണ്ടേക്കാം. അതിൽ ഓരോരുത്തരുടെയും പ്രവർത്തനങ്ങളെയും മറ്റും നന്നായി അനുസ്മരിച്ചിട്ടുമുണ്ടാകും.
അതുവായിച്ചു വേണ്ടപ്പെട്ടവരൊക്കെ കണ്ണീർ വാർ‍ത്തെന്നുമിരിക്കും.പക്ഷേ അതുകൊണ്ടൊന്നും നമ്മുടെ പരലോകം രക്ഷപ്പെട്ടു എന്ന് വരില്ല, അല്ലാഹുവിൻറെപ്രീതിമാത്രം ഉദ്ദേശിച്ചുകൊണ്ട് ചെയ്ത നിഷ്കളങ്ക പ്രവര്‍ത്തനങ്ങൾ കൂട്ടിനുണ്ടെങ്കിലല്ലാതെ. അതിനാൽ മരണത്തെക്കുറിച്ചോർക്കുക, വളരെ കുറഞ്ഞകാലം മാത്രമുള്ള ഈ ഇഹലോക ജീവിതത്തിലെ സുഖലോലുപതയിൽ മരണത്തെ മറന്നുപോകുന്ന നിമിഷങ്ങളെ നാം ഭയപ്പെടുക. നമ്മുടെവീടിന് അലങ്കാരമായിക്കൊണ്ട് ചുമരിൽതൂങ്ങുന്ന ഘടികാരം യഥാർത്ഥത്തിൽ അലങ്കാരമല്ല. നമ്മുടെ മരണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽ‍കിക്കൊണ്ടിരിക്കുന്ന യന്ത്രമാണത്. അതിൻറെ സെക്കണ്ട്സൂചിചലിക്കുന്ന ടിൿ ടിൿ ശബ്ദം മുന്നറിയിപ്പുമാണ്. അതെ,ആയുസ്സിൻറെ ഒരുനിമിഷംകൂടി കഴിഞ്ഞിരിക്കുന്നു എന്ന മുന്നറിയിപ്പ്.