2013, ജൂലൈ 21, ഞായറാഴ്‌ച

'അല്ലാഹു ആര്‍ക്കെങ്കിലും നന്മ ഉദ്ദേശിച്ചാല്‍ ദീനില്‍ അവന് അവഗാഹം നല്‍കുന്നതാണ'

വിജ്ഞാന സദസ്സുകളുടെ കാലമാണ് റമദാന്‍. ദീനിനെ പഠിക്കാനുള്ള അവസരമാണ് അതൊരുക്കുന്നത്. ഇസ്ലാം വിജ്ഞാനത്തിന്റെ ദര്‍ശനമായിരിക്കെ അത് പഠനത്തിന് മഹത്തായ സ്ഥാനം നല്‍കിയിരിക്കുന്നു. നബിതിരുമേനി(സ)യെ ആദ്യമായി അഭിംസബോധന ചെയ്ത് കൊണ്ട് അല്ലാഹു പറഞ്ഞത് 'സൃഷ്ടിച്ചവനായ താങ്കളുടെ നാഥന്റെ നാമത്തില്‍ വായിക്കുക' എന്നാണ്. ഈ കല്‍പന വിജ്ഞാനസമ്പാദനത്തിന്റെയും മനനത്തിന്റെയും പ്രാധാന്യത്തെയാണ് കുറിക്കുന്നത്.
മുആവിയ(റ) നിവേദനം ചെയ്യുന്നു. പ്രവാചകന്‍(സ) പറഞ്ഞു:'അല്ലാഹു ആര്‍ക്കെങ്കിലും നന്മ ഉദ്ദേശിച്ചാല്‍ ദീനില്‍ അവന് അവഗാഹം  നല്‍കുന്നതാണ'. അബുദ്ദര്‍ദാഅ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു:' നബിതിരുമേനി(സ) പറയുന്നതായി ഞാന്‍ കേട്ടു:'വിജ്ഞാനത്തിന്റെ മാര്‍ഗത്തില്‍ ആരെങ്കിലും ഇറങ്ങിത്തിരിച്ചാല്‍ അല്ലാഹു അവന് സ്വര്‍ഗത്തിലേക്കുള്ള വഴി എളുപ്പമാക്കിക്കൊടുക്കുന്നതാണ്.
ആ ദാസനില്‍ സംതൃപ്തരായി അവനുമേല്‍ മാലാഖമാര്‍ ചിറകുവിരിക്കുന്നതാണ്. ആകാശഭൂമികളിലുള്ള സകലതും -വെള്ളത്തിലെ മത്സ്യംപോലും- പണ്ഡിതന് വേണ്ടി പാപമോചനം അര്‍ത്ഥിക്കുന്നതാണ്.  ഭക്തനേക്കാള്‍ പണ്ഡിതനുള്ള ശ്രേഷ്ഠത നക്ഷത്രങ്ങളേക്കാള്‍ ചന്ദ്രനുള്ള സ്ഥാനമാണ്. പണ്ഡിതന്മാര്‍ പ്രവാചകന്‍മാരുടെ അനന്തരാവകാശികളാണ്. പ്രവാചകന്‍മാര്‍ ദീനാറോ ദിര്‍ഹമോ അല്ല വിജ്ഞാനമാണ് അനന്തരമെടുത്തത്'.
ലുഖ്മാന്‍ മകനെ ഉപദേശിച്ചതായി ഇമാം മാലികി ഉദ്ധരിക്കുന്നു:'കുഞ്ഞുമകനേ, പണ്ഡിതന്മാരോട് സഹവസിക്കുക, നിന്റെ മുട്ടുകാല്‍ ഉപയോഗിച്ച് അവരെ തിരക്കുക, ആകാശത്തുനിന്നുള്ള മഴ വരണ്ടുണങ്ങിയ ഭൂമിയെ ചൈതന്യവത്താക്കുംപോലെ വിജ്ഞാനദീപ്തിയാല്‍  അല്ലാഹു ഹൃദയങ്ങളെ ജീവിപ്പിക്കും'.
അനസ്(റ) റിപ്പോര്‍ട്ടുചെയ്യുന്നു. നബിതിരുമേനി(സ) പറഞ്ഞു:'വിജ്ഞാനമന്വേഷിച്ചിറങ്ങിയവന്‍ തിരിച്ചെത്തുംവരെ അല്ലാഹുവിന്റെ മാര്‍ഗത്തിലാണ്'.
വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു വിജ്ഞാനത്തെയും പണ്ഡിതന്മാരെയും ആദരിച്ചിരിക്കുന്നു:'താനല്ലാതെ ദൈവമില്ലെന്ന് അല്ലാഹു സാക്ഷ്യം സമര്‍പിച്ചിരിക്കുന്നു. മലക്കുകളും ജ്ഞാനികളുമെല്ലാം അതിന് സാക്ഷ്യംവഹിച്ചിട്ടുണ്ട്. അവന്‍ നീതി നടത്തുന്നവനത്രെ. അവനല്ലാതെ ദൈവമില്ല. പ്രതാപിയും യുക്തിമാനുമാണവന്‍'. (ആലുഇംറാന്‍ : 18).
'വിവരമുള്ളവരും വിവരമില്ലാത്തവരും തുല്യമാവുമോ? ബുദ്ധിശാലികളെ ചിന്തിക്കുകയുള്ളൂ'.(സുമര്‍ : 9).
'നിങ്ങളില്‍ വിശ്വസിച്ചവരുടെയും ജ്ഞാനികളുടെയും പദവി അല്ലാഹു ഉയര്‍ത്തിയിരിക്കുന്നു'. (അല്‍മുജാദില : 11).
'അല്ലാഹുവിന്റെ അടിമകളില്‍ പണ്ഡിതന്മാര്‍ മാത്രമാണ് അവനെ ഭയപ്പെടുക'. (അല്‍ഫാത്വിര്‍ : 28).
നബിതിരുമേനി(സ) പറയുന്നു:'ആദം സന്തതി മരണപ്പെട്ടാല്‍ മൂന്നുകാര്യങ്ങളാണ് അവശേഷിക്കുക. നിലക്കാത്ത ദാനധര്‍മവും, പ്രയോജനപ്രദമായ വിജ്ഞാനവും അവനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന സല്‍ക്കര്‍മിയായ മകനും'.
ഇക്കാര്യം മനസ്സിലാക്കിയതിനാലാണ് കേവലം ഒരു ഹദീസിനായി ജാബിര്‍ ബിന്‍ അബ്ദില്ലാഹ് ഒരു മാസം യാത്ര ചെയ്ത് അബ്ദുല്ലാഹ് ബിന്‍ ഉനൈസിന്റെ അടുത്തെത്തിയത്. ജാബിര്‍ ബിന്‍ അബ്ദില്ലാഹ് റിപ്പോര്‍ട്ട് ചെയ്യുന്നു:'ഞാന്‍ കേള്‍ക്കാത്ത ഒരു ഹദീസ് പ്രവാചകാനുചരന്മാരില്‍ ഒരാളുടെ കയ്യിലുണ്ടെന്ന് ഞാന്‍ അറിഞ്ഞു. ഞാന്‍ ഒരു കുതിരയെ വാങ്ങി അദ്ദേഹത്തിന്റെ അടുത്തേക്ക് യാത്ര തുടങ്ങി. ഒരു മാസം യാത്ര ചെയ്ത് ഞാന്‍ ശാമിലെത്തി. അവിടെയായിരുന്നു അബ്ദുല്ലാഹ് ബിന്‍ ഉനൈസ് അന്‍സ്വാരി എന്ന പേരുള്ള അദ്ദേഹം ഉണ്ടായിരുന്നത്. ജാബിര്‍ ബിന്‍ അബ്ദുല്ലാഹ് തന്റെ ദൂതനെഅയച്ച് താന്‍ വന്ന വിവരം അറിയിച്ചു. അദ്ദേഹം പുറത്തേക്കുവന്നു ജാബിര്‍ ബിന്‍ അബ്ദുല്ലയെയും ദൂതനെയും ആലിംഗനം ചെയ്തു. ജാബിര്‍ പറഞ്ഞു 'താങ്കള്‍ പ്രവാചകനില്‍ കേട്ട, ഞാന്‍ കേട്ടിട്ടില്ലാത്ത ഹദീസ് തേടി വന്നതാണ്. ഞാനത് കേള്‍ക്കുന്നതിന് മുമ്പ് ഞാനോ, താങ്കളോ മരണപ്പെട്ടേക്കുമെന്ന് ഞാന്‍ ഭയന്നു'. അങ്ങനെ ആ ഹദീസ് സ്വീകരിച്ചതിന് ശേഷമാണ് ജാബിര്‍ ബിന്‍ അബ്ദില്ലാഹ് മടങ്ങിയത്.
ധനത്തേക്കാള്‍ മൂല്യമുള്ള നന്മയാണ് വിജ്ഞാനം. നീ സമ്പത്തിനെ സംരക്ഷിക്കുമ്പോള്‍ വിജ്ഞാനം നിന്നെ സംരക്ഷിക്കുന്നു. വിജ്ഞാനം കര്‍മത്തെ ശുദ്ധീകരിക്കുന്നു. ധനം അത് കുറക്കുകയാണ് ചെയ്യുന്നത്. വിജ്ഞാനം ഭരിക്കുകയും സമ്പത്ത് ഭരിക്കപ്പെടുകയും ചെയ്യുന്നു.
ഉമര്‍ ബിന്‍ അബ്ദില്‍ അസീസ് ഖിലാഫത്ത് ഏറ്റെടുത്തശേഷം ഓരോ പ്രദേശങ്ങളില്‍ നിന്നും അദ്ദേഹത്തെ അഭിനന്ദിക്കാനും തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കാനുമായി വിവിധദേശക്കാരായ പ്രതിനിധി സംഘങ്ങള്‍ എത്തുകയുണ്ടായി. അപ്രകാരം ഹിജാസില്‍ നിന്നും ഒരു സംഘം അദ്ദേഹത്തിന്റെ അടുത്തെത്തി. വളരെ പ്രായം കുറഞ്ഞ ഒരു പയ്യനായിരുന്നു അവര്‍ക്കുവേണ്ടി സംസാരിക്കാന്‍ മുന്നോട്ടുവന്നത്. അപ്പോള്‍ ഉമര്‍(റ) പറഞ്ഞു 'നിന്നേക്കാള്‍ പ്രായമുള്ളവര്‍ മുന്നോട്ടുവരട്ടെ'. ഇതുകേട്ട ആ കുട്ടി പറഞ്ഞു 'അല്ലാഹു താങ്കള്‍ക്ക് നന്മ വരുത്തട്ടെ, ഹൃദയവും നാവും ചെറുതായിരിക്കെ തന്നെ അല്ലാഹു ഒരാള്‍ക്ക് ഹൃദിസ്ഥമാക്കാന്‍ കഴിയുന്ന ഹൃദയവും, ശക്തിയുള്ള നാവും നല്‍കിയിട്ടുണ്ടെങ്കില്‍, ശ്രോതാക്കളുടെ ഹൃദയംകീഴടക്കുമെങ്കില്‍ അവന്‍ സംസാരിക്കാന്‍ യോഗ്യനാണ്. പ്രായം പരിഗണിച്ചാണ് അമീറുല്‍ മുഅ്മിനീനെ തെരഞ്ഞടുക്കുന്നതെങ്കില്‍ താങ്കളെക്കാള്‍ യോഗ്യതയുള്ളവര്‍ വേറെയുണ്ട്.' ഇതു കേട്ട ഉമര്‍ പറഞ്ഞു 'നീ സത്യമാണ് പറഞ്ഞത്. നിന്റെ വിഷയം സംസാരിച്ചു കൊള്ളുക. അവന്‍ പറഞ്ഞു 'അമീറുല്‍ മുഅ്മിനീന്‍, ഞങ്ങള്‍ ആവശ്യങ്ങളുന്നയിക്കാന്‍ വന്നവരല്ല, താങ്കളെ അഭിനന്ദിക്കാനെത്തിയവരാണ്. താങ്കളെ കൊണ്ട് അല്ലാഹു ഞങ്ങള്‍ക്ക് മേല്‍ നല്‍കിയ അനുഗ്രഹം കാരണമാണ് ഞങ്ങള്‍ ഇവിടെ വന്നത്. ഭയം കാരണത്താലോ, പ്രീതി തേടിയോ അല്ല ഞങ്ങള്‍ വന്നത്.' ഉമര്‍ അവനോട് പറഞ്ഞു 'നീയെന്ന ഉപദേശിച്ചാലും'. അവന്‍ തുടര്‍ന്നു 'അമീറുല്‍ മുഅ്മിനീന്‍, ഒടുങ്ങാത്ത ആഗ്രഹവും, ജനങ്ങളുടെ പുകഴ്ത്തലും കൊണ്ട് വഞ്ചിതരാവുകയും, കാല്‍വഴുതി നരകത്തില്‍ വീഴുകയും ചെയ്ത ചിലരുണ്ട്. താങ്കള്‍ക്ക് അത് സംഭവിക്കരുത്. താങ്കള്‍ ഈ ഉമ്മത്തിലെ സല്‍ക്കര്‍മ്മികളോടൊപ്പമാണ് ചേരേണ്ടത്.' ഇത്രയും പറഞ്ഞ് അവന്‍ നിര്‍ത്തി. 'എത്രയാണ് ഇവന്റെ പ്രായം' ഉമര്‍ ചോദിച്ചു. 'പതിനൊന്നുവയസ്സ്' സംഘത്തില്‍ നിന്ന് ആരോ പറഞ്ഞു. പിന്നീട് അവനെക്കുറിച്ച് വിശദമായി അന്വേഷിച്ചു. ഹുസൈന്‍(റ) മകനായിരുന്നു അത്. ഉമര്‍ അവനെ പുകഴ്ത്തുകയും അവന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
ഇമാം ഇബ്‌നു ഹസം അന്‍ദലുസി ഇരുപത്തിയാറാം വയസ്സില്‍ വിജ്ഞാനം തേടാന്‍ തുടങ്ങിയതിന് പിന്നില്‍ ഒരു സംഭവമുണ്ട്. അദ്ദേഹം തന്നെ പറയുന്നു 'മുതിര്‍ന്ന ഒരു മനുഷ്യന്റെ ജനാസയെ അനുഗമിച്ച് ഞാന്‍ പള്ളിയിലെത്തി. അസ്വ്‌റിന് മുമ്പുള്ള സമയമായിരുന്നു അത്. ഒരുപാട്  ആളുകളുണ്ട് പള്ളിയില്‍. ഞാന്‍ നമസ്‌കരിക്കാതെ നിലത്തിരുന്നു. അപ്പോള്‍ എന്റെ ഉസ്താദ് എഴുന്നേറ്റ് നമസ്‌കരിക്കാന്‍ ആംഗ്യം കാണിച്ചു. എനിക്കാവട്ടെ കാര്യം മനസ്സിലായതുമില്ല. അപ്പോള്‍ അടുത്തിരിക്കുന്നവര്‍ അദ്ദേഹത്തിന് കാര്യം വിശദീകരിച്ച് കൊടുത്തു 'ഇത്ര പ്രായമായിട്ടും പള്ളിയില്‍ കയറിയാല്‍ തഹിയ്യത്ത് നമസ്‌കാരം നിര്‍ബന്ധമാണെന്ന് അറിയില്ലേ?' ഞാന്‍ എഴുന്നേറ്റു നമസ്‌കരിക്കുകയും ഉസ്താദ് പറഞ്ഞത് മനസ്സിലാക്കുകയും ചെയ്തു. ജനാസ നമസ്‌കാരവും, ഖബ്‌റടക്കവും കഴിഞ്ഞ് ഞാന്‍ വീണ്ടും മറ്റുള്ളവരോടൊപ്പം പള്ളിയിലെത്തി. ഉടനെ തന്നെ നമസ്‌കരിക്കാന്‍ തുടങ്ങുകയും ചെയ്തു. അപ്പോള്‍ ആരോ എന്നോട് ഇരിക്കാന്‍ പറഞ്ഞു. 'ഇത് നമസ്‌കാരത്തിന്റെ സമയമല്ല' എന്നാണ് അയാള്‍ പറഞ്ഞു. ഞാന്‍ ലജ്ജയോടെ നമസ്‌കാരം നിര്‍ത്തി. എനിക്ക് സംഭവിച്ച അബദ്ധത്തില്‍ വല്ലാത്ത നാണക്കേട് തോന്നി. ഞാന്‍ ഉസ്താദിനോട് പറഞ്ഞു 'ഇവിടെ പണ്ഡിതനായ അബൂഅബ്ദുല്ലാഹ് ബിന്‍ ദഹൂന്റെ വീട് എനിക്ക് കാണിച്ച് തരുമോ?' ഉസ്താദ് എനിക്ക് അത് കാണിച്ചു തന്നു. ഞാന്‍ അദ്ദേഹത്തിന്റെ അടുത്തുചെന്ന് നടന്നതെല്ലാം പറഞ്ഞു. അദ്ദേഹത്തില്‍ നിന്ന് പഠിക്കാന്‍ അനുവാദം ചോദിച്ചു. ഇമാം മാലികിന്റെ മുവത്വ വായിക്കാന്‍ അദ്ദേഹമെന്നോട് നിര്‍ദ്ദേശിച്ചു. അടുത്ത ദിവസം മുതല്‍ തന്നെ ഞാന്‍ അത് വായിക്കുകയും അദ്ദേഹത്തില്‍ നിന്നും മറ്റ് പണ്ഡിതരില്‍ നിന്നും വിജ്ഞാനം ആര്‍ജിക്കുകയും ചെയ്തു. മൂന്നുവര്‍ഷത്തോളം ഇത് തുടര്‍ന്നു.
ഹിശാം ബിന്‍ ഇമാര്‍ പറയുന്നു 'എന്റെ പിതാവ് ഇരുപത് ദീനാറിന് വീടുവിറ്റു, അതുമായി എന്നെ ഹജ്ജിന് പറഞ്ഞയച്ചു. ഞാന്‍ മദീനയില്‍ എത്തി, ഇമാം മാലികിന്റെ വിജ്ഞാന സദസ്സില്‍ ചെന്നിരുന്നു. ജനങ്ങള്‍ അദ്ദേഹത്തോട് സംശയങ്ങള്‍ ചോദിക്കുകയും അതിനൊക്കെ അദ്ദേഹം മറുപടി നല്‍കുന്നതുമാണ്് എനിക്ക് കാണാനായത്.. ഒടുവില്‍ എന്റെ ഊഴമെത്തി. ഞാന്‍ പറഞ്ഞു 'എനിക്ക് ഒരു ഹദീസ് പറഞ്ഞു തന്നാലും'.  എന്നാല്‍ എന്നോട് ചോദ്യമുന്നയിക്കാന്‍ ആവശ്യപ്പെടുകയാണ് അദ്ദേഹം ചെയ്തത്. ഞാന്‍ വീണ്ടും ഹദീസ് പറഞ്ഞുതരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം പഴയതുതന്നെ ആവര്‍ത്തിക്കുകയായിരുന്നു. ഒടുവില്‍  അദ്ദേഹത്തോട് തര്‍ക്കിച്ചപ്പോള്‍ അദ്ദേഹം എന്റെ നേര്‍ക്ക് കോപിഷ്ടനായി. അവിടെയുണ്ടായിരുന്നവനോട് ഇമാം മാലിക് പറഞ്ഞു 'ഇദ്ദേഹത്തെ കൊണ്ടു പോയി പതിനഞ്ച് അടി നല്‍കുക'. അവരിലൊരാള്‍ എന്നെ കൊണ്ടുപോയി പതിനഞ്ചു അടിതന്നശേഷം ഇമാം മാലികിന്റെ അടുത്ത് തിരികെയെത്തിച്ചു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു 'എന്റെ പിതാവ്  വീട് വിറ്റുകിട്ടിയ പണവുമായാണ് എന്നെ താങ്കളുടെ അടുത്തേക്ക് വിജ്ഞാനസമ്പാദനത്തിനായി അയച്ചത്. പക്ഷെ താങ്കളെന്നോട് അക്രമം പ്രവര്‍ത്തിച്ചു. ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല.' ഇതുകേട്ട ഇമാം മാലിക് ചോദിച്ചു 'പ്രായശ്ചിത്തമായി ഞാന്‍ എന്താണ് ചെയ്യേണ്ടത്?' ഞാന്‍ പറഞ്ഞു 'എനിക്ക് പതിനഞ്ച് ഹദീസ് പറഞ്ഞുതന്നാലും. അദ്ദേഹം അപ്രകാരം ചെയ്തു കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു 'എന്നെ കൂടുതല്‍ അടിക്കുകയും കൂടുതല്‍ ഹദീസ് പറഞ്ഞു തരികയും ചെയ്താലും'. ഇതുകേട്ട ഇമാം മാലിക് ചിരിച്ചു കൊണ്ട് പറഞ്ഞു 'നീ മടങ്ങിപ്പോവുക'.
ജനങ്ങള്‍ക്ക് അല്ലാഹുവിന്റെ നിയമങ്ങളെത്തിക്കുന്ന ജ്ഞാനികളാണ് ഏറ്റവും പ്രസന്നവദരായിട്ടുള്ളത്. അവരാണ് ഏറ്റവും മഹത്ത്വമുള്ളവര്‍. നബി തിരുമേനി(സ) അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചിരിക്കുന്നു.:'എന്റെ വചനം കേള്‍ക്കുകയും അത് കേട്ടതുപോലെ മറ്റുള്ളവര്‍ക്ക് എത്തിക്കുകയും ചെയ്ത മനുഷ്യനെ അല്ലാഹു അനുഗ്രഹിക്കട്ടെ'.
ഖലീഫ ഹാറൂന്‍ റഷീദിന്റെ സന്താനങ്ങളായ അമീന്‍, മഅ്മൂന്‍ തുടങ്ങിയവര്‍ക്ക് വിജ്ഞാനം പകര്‍ന്നിരുന്നത് ഇമാം കസാഇ ആയിരുന്നു. ക്ലാസ് കഴിഞ്ഞതിന് ശേഷം പുറപ്പെടാനായി ഇമാം കസാഈ എഴുന്നേറ്റപ്പോള്‍ അദ്ദേഹത്തിന്റെ ചെരുപ്പ് എടുത്തുകൊടുക്കുന്ന കാര്യത്തില്‍ അമീനും മഅ്മൂനും തമ്മില്‍ തര്‍ക്കമായി. ഒടുവില്‍ ഒരു ചെരുപ്പ് ഒരാള്‍ വീതം എടുത്ത് കൊടുക്കാമെന്ന് അവര്‍ പരസ്പരം ഒത്തുതീര്‍പ്പിലായി. ഈ കാര്യം ഖലീഫ ഹാറൂന്‍ റഷീദിന്റെ ചെവിയിലെത്തി. അദ്ദേഹം കസാഇയെ വിളിച്ച് വരുത്തി ചോദിച്ചു 'ജനങ്ങളില്‍ ഏറ്റവും മഹത്വമുള്ളവന്‍ ആരാണ്?' അമീറുല്‍ മുഅ്മിനീന്‍ തന്നെയാണല്ലോ എന്നായിരുന്നു കസാഇയുടെ മറുപടി. ഹാറൂന്‍ റഷീദ് പറഞ്ഞു 'അല്ല, ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേല്‍ക്കുന്ന ഏതൊരാളുടെ ചെരുപ്പ് എടുത്തുകൊടുക്കാനാണോ ജനങ്ങള്‍ പരസ്പരം മത്സരിക്കുന്നത് പ്രസ്തുത ആളാണ് ഏറ്റവും മഹത്വമുള്ളയാള്‍'. ഇതുകേട്ട കസാഇ നടന്ന സംഭവം ഖലീഫയെ കോപാകുലനാക്കിയെന്നു കരുതി ക്ഷമാപണം നടത്തി. ഖലീഫ ഹാറൂന്‍ റഷീദ് അദ്ദേഹത്തോട് പറഞ്ഞു 'താങ്കളവരെ തടഞ്ഞിരുന്നെങ്കില്‍ അത് എന്നെ ക്രുദ്ധനാക്കുമായിരുന്നു.  അവരുടെ ചെയ്തി മഹത്വം വര്‍ധിപ്പിക്കുകയാണ് ചെയ്തത്.'
റമദാന്‍ പഠനത്തിനും വായനക്കും വൈജ്ഞാനിക സദസ്സുകള്‍ക്കുമുള്ള അവസരമാണ്. അതിനാല്‍ പ്രസ്തുത അവസരത്തെ ഉപയോഗപ്പെടുത്തേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ്.